എന്റെ ചിന്തകൾ

Monday, May 3, 2010

ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?

പ്രവാചകൻ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന്‌ ഏത്‌ തത്വശാസ്ത്രത്തിൻരെ അടിസ്ഥാനത്തിലാണ്‌ നിങ്ങൾ പറയുന്നത്‌. നിങ്ങൾ പറയുന്ന ധാർമികമൂല്യങ്ങൾ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്‌. നിങ്ങൾ കരുതുന്ന ഏത്‌ ധാർമികമൂല്യത്തിനാണ്‌ അതിലൂടെ ക്ഷതം പറ്റിയത്‌.



ലതീഫിന്റെ യുക്തിവാദികളും ഇസ്ലാമും എന്ന ബ്ലോഗിലെ പ്രവാചകനും ധാർമികതയും എന്ന പോസ്റ്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യമാണിത്‌. അതിനൊരു മറുപടി എഴുതണമെന്ന്‌ കരുതിയിരുന്നെങ്കിലും ജോലിത്തിരക്കുകൾ കാരണം കുറച്ചു നീണ്ടുപോയി. അവസാനം ഏതായാലും ചുരുക്കിയെഴുതി നിർത്താം എന്നുകരുതി.

ബഹുഭാര്യാത്വത്തിൽ ഏതൊക്കെ മാനുഷികമൂല്യങ്ങളാണ്‌ ക്ഷതം പറ്റുന്നത്‌? എന്റെ അഭിപ്രായത്തിൽ താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ നിഷേധിക്കപ്പെടുന്നു, ഏറ്റക്കുറച്ചിലുകളുണ്ടാവാം, എല്ലായിടത്തും പ്രശ്നം രൂക്ഷമാകണമെന്നുമില്ല.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.
2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം.
3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.

ലതീഫിന്റെ പ്രതികരണം to-the-point തന്നെയായിരുന്നു. അക്കമിട്ടെഴുതിയ കാര്യങ്ങൾക്ക്‌ അക്കമിട്ടുതന്നെ അദ്ദേഹം മറുപടി പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായിരുന്നില്ല ഉത്തരങ്ങൾ, ചില പോയിന്റുകൾ അദ്ദേഹം പറയുമെന്ന് കരുതിയിരുന്നതല്ലെങ്കിലും. അദ്ദേഹത്തിന്റെ മറുപടിയുടെ പ്രമുഖാംശങ്ങൾ ഈ വിധത്തിലായിരുന്നു


1. ഇസ്ലാമിൽ വൈവാഹികരംഗത്ത്‌ പാലിക്കപ്പെടേണ്ടത്‌ തുല്യതയല്ല, സന്തുലിത്വമാണ്‌. തുല്യത എന്നത്‌ ധാർമ്മികമൂല്യങ്ങളിൽ വരുന്നില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മവും പുരുഷൻ പുരുഷന്റെ ധർമ്മവും നിർവ്വഹിക്കുന്നതിലൂടെ ഉത്തമമായ കുടുംബമാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നത്‌.

2. പരിധി നിശ്ചയിക്കപ്പെട്ട വ്യക്തിസ്വാതന്ത്ര്യം ഇസ്ലാം അനുവദിക്കുന്നുണ്ട്‌. (എന്റെ സ്വാതന്ത്ര്യം അന്യന്റെ മൂക്കുവരെ എന്ന കാര്യവും ലതീഫ്‌ ഇവിടെ പറയുന്നുണ്ട്‌). രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ്‌ ഹനിക്കപ്പെടുന്നത്‌, ആദ്യഭാര്യയുടേതോ അതോ പ്രസ്തുത സ്ത്രീയുടേതോ?

3. മുൻപ്‌ വിവാഹിതനായൊരാളുടെ ഭാര്യയാകുന്നതിൽ അഭിമാനക്ഷതം തോന്നുന്ന സ്ത്രീയ്ക്ക്‌ അതിന്‌ സമ്മതിക്കേണ്ട കാര്യമില്ല. ആദ്യസ്ത്രീ അംഗീകരിച്ചില്ലെങ്കിൽ പുരുഷന്‌ മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കുകയുമില്ല. അഭിമാനം എന്നത്‌ സാഹചര്യങ്ങളുടെ സൃഷ്ടി കൂടിയാണ്‌, ബഹുഭാര്യാത്വം അഭിമാനമായി കാണുന്ന പല കുടുംബങ്ങളുമുണ്ട്‌.

______________________________________________________________
സ്വാഭാവികമായും എന്റെ പോയിന്റുകൾ കൂടുതൽ വിശദമാക്കേണ്ടതുണ്ടെന്ന് എനിക്ക്‌ തോന്നി. ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇടാൻ ആദ്യം വിചാരിച്ചുവെങ്കിലും വിഷയം കൈകാര്യം ചെയ്യുന്നിടത്തുതന്നെ ചർച്ച ചെയ്യുന്നതാണ്‌ നല്ലതെന്ന ചിന്തയിൽ അവിടെ തന്നെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്തു. അതിന്‌ ലതീഫ്‌ മറുപടിയായി പറഞ്ഞത്‌ ബഹുഭാര്യാത്വം അവിടെ പ്രധാനവിഷയം അല്ലെന്നാണ്‌. ആ പറഞ്ഞത്‌ ശരിയല്ലെന്ന വാദം എനിക്കില്ല, പക്ഷെ അങ്ങിനെ ഒരു സാഹചര്യത്തിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലാതിരുന്നതിനാൽ ഇവിടെ ഒരു പോസ്റ്റ്‌ ആക്കാൻ തീരുമാനിച്ചു.


എന്റെ വിശദീകരണങ്ങൾ എഴുതുന്നതിനുമുൻപ്‌ ചില കാര്യങ്ങൾ പറയട്ടെ (ഒരു ഡിസ്ക്ലൈമർ)

  • ഇത്‌ ലതീഫിനെതിരെയോ ഇസ്ലാമിനെതിരെയോ ഉള്ള മറുപടി അല്ല. ബഹുഭാര്യാത്വം എന്ന വ്യവസ്ഥ, ജാതിമതവ്യത്യാസമില്ലാതെ, എന്ത്‌ നൽകുന്നു എന്നതിനെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം മാത്രമാണിത്‌. ചർച്ച വഴിമാറിപ്പോകരുത്‌ എന്നതിനാലാണ്‌ ലതീഫ്‌ വിഷയം ബഹുഭാര്യാത്വമല്ല എന്നത്‌ എടുത്തുപറഞ്ഞത്‌ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പറഞ്ഞുവന്നതും ബഹുഭാര്യാത്വത്തിലെ നിഷേധാത്മകവശങ്ങളെക്കുറിച്ചാണ്‌. എന്നിരിക്കിലും, ലതീഫ്‌ ചർച്ച നിർത്തിയതിൽ എനിക്ക്‌ വിരോധം ഒട്ടുമില്ല. അദ്ദേഹത്തിനെ തോൽപിക്കുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല. ഇവിടെ ചർച്ച സാധിക്കുമെങ്കിൽ ആകാം എന്ന ഉദ്ദേശ്യത്താൽ മാത്രമാണ്‌ ഈ പോസ്റ്റ്‌.

  • ബഹുഭാര്യാത്വമില്ലെങ്കിലും, സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിലും ഇതൊക്കെ സംഭവിക്കാം, കാരണം പുരുഷമേധാവിത്വം ഇപ്പോഴും ശക്തമാണ്‌. ബഹുഭാര്യാത്വത്തിൽ തത്വത്തിൽ തന്നെ പുരുഷമേധാവിത്വപരമാണ്‌ എന്ന വ്യത്യാസമേയുള്ളു. ഏകഭാര്യാവ്യവസ്ഥയിൽ സ്ത്രീയുടെ വ്യക്തിത്വമോ പുരുഷന്റെ ചിന്താഗതിയോ ഒക്കെ പുരുഷമേധാവിത്വം ഒഴിവാക്കാൻ സഹായിക്കും, ബഹുഭാര്യാത്വത്തിൽ അതെളുപ്പമല്ല.
  • നാലുഭാര്യമാർ എന്നുപറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത്‌ ഒന്നിൽക്കൂടുതൽ ഭാര്യമാർ എന്നുമാത്രമാണ്‌. രണ്ടായാലും മൂന്നായാലും വലിയ വ്യത്യാസം വരില്ല.

ഇത്രയും പറയേണ്ടിവന്നത്‌ അനാവശ്യവാദങ്ങളൊഴിവാക്കാൻ മാത്രമാണ്‌.
ഇനി എന്റെ വിശദീകരണങ്ങളിലേക്ക്‌. ലതീഫിന്റെ പോസ്റ്റിലും ഈ വിശദീകരണങ്ങൾ ഞാൻ കൊടുത്തിരുന്നു. ഇവിടെ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

നേരത്തെ പറഞ്ഞതുപോലെ, ബഹുഭാര്യാത്വത്തിൽ നിഷേധിക്കപ്പെടുന്ന മാനുഷികമൂല്യങ്ങൾ മൂന്നെണ്ണമാണ്‌ എന്റെ നോട്ടത്തിൽ.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.


തുല്യത നിലനിൽക്കാത്തിടത്തൊക്കെ സന്തുലിതാവസ്ഥയ്ക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില അസന്തുലിതാവസ്ഥകൾ ജനശ്രദ്ധയിലേക്ക്‌ ഉയർന്നുവരാൻ സമയമെടുക്കുമെന്നുമാത്രം. ജാതിവിവേചനവും മറ്റും തുല്യതയ്ക്കെതിരായി നിന്നവയായിരുന്നു. ഫ്യൂഡലിസം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വശം അത്ര പ്രസക്തമായിരുന്നില്ല, പക്ഷെ ഇന്ന്‌ സാമൂഹികവ്യവസ്ഥകൾ മാറി വരികയാണ്‌, അതുകൊണ്ടുതന്നെ ഇന്ന്‌ ജാതിവേർതിരിവുകൾ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടമുണ്ടാക്കുന്നവയാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ട്‌. ഫെമിനിസം പോലുള്ള ആശയങ്ങളും വന്നത്‌ ഈ തുല്യതയില്ലായ്മയ്ക്കെതിരെ പ്രതിഷേധമായിട്ടു തന്നെയാണ്‌.

ഒരു വിഭാഗത്തിനു മാത്രമായി undue privilege ഉള്ള അവസ്ഥ തുല്യത ഇല്ലാതാക്കും. ഇവിടെ, നിയമപ്രകാരം, പുരുഷന്‌ തന്റെ ഇഷ്ടപ്രകാരം, ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാം. സ്ത്രീയ്ക്കാണെങ്കിൽ പലരിലൊന്നായി ജീവിയ്ക്കാനേ സാധിക്കൂ. ഈ അവസ്ഥ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. (ഇതിനർത്ഥം ബഹുഭർത്തൃത്വം ആണ്‌ പരിഹാരം എന്നല്ല)

സ്ത്രീയുടെ ധർമ്മം എന്നതൊക്കെ പഴയ ഫ്യൂഡൽ ചിന്താഗതിയിൽ വീട്ടിനകത്ത്‌ തളച്ചിടാനുള്ള ഒരു പഴുത്‌ മാത്രമാണ്‌ ഇന്ന്‌ പലർക്കും. വെറും സ്വാർത്ഥാവശ്യങ്ങൾക്കുവേണ്ടി എടുത്തുപ്രയോഗിക്കുന്ന ഒരു റിവൈവലിസ്റ്റ്‌ തിയറി, അത്രമാത്രം. സ്ത്രീകളെ ജോലിക്കയക്കാത്തതുപോലും ഇന്ന്‌ ഈ കാരണം പറഞ്ഞാണ്‌. പുരുഷനു മാത്രമായി തന്റെ ലോകവും സ്ത്രീയ്ക്ക്‌ വീടിനകവും.... വെറും രണ്ടാംകിട പൗരന്മാരാകാൻ. സ്ത്രീ ദേവിയാണ്‌, വീടെന്ന വൃക്ഷത്തിന്റെ വേരാണ്‌..... അങ്ങിനെ പോകും പലരുടേയും വാദങ്ങൾ. സ്വന്തമായ ആശയോ അഭിലാഷമോ വെച്ചുപുലർത്താൻ പോലും അനുവദിക്കാതെയുള്ള ഒരു സാമൂഹികക്രമം. ദൈവവും അതിനു കൂട്ടുനിൽക്കുന്നുവോ? കുറഞ്ഞപക്ഷം, വിശാലലോകത്തെക്കുറിച്ച്‌ ചിന്തിക്കാൻ സാധ്യതയുള്ള എത്രയോ സ്ത്രീകൾ ഈ ഭൂമിയിൽ ജീവിയ്ക്കും എന്നറിയാവുന്ന ദൈവം അവരെ ഒതുക്കാനുതകുന്ന രീതിയിൽ എന്തിന്‌ ഒരു നിയമമുണ്ടാക്കി?

ഇതൊക്കെ സമ്മതിച്ചാലും, ബഹുഭാര്യത്വം എന്ത്‌ സന്തുലിതത്വമാണ്‌ നൽകുന്നതെന്ന്‌ എനിക്കറിയില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മം നിർവ്വഹിക്കേണ്ടവളാണെങ്കിൽത്തന്നെ ബഹുഭാര്യത്വം എന്തിന്‌? അതിനുത്തരം കിട്ടിയിട്ടില്ല.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം


വ്യക്തിസ്വാതന്ത്ര്യം എന്നത്‌ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല. അതിനാൽ കൈവീശുന്നത്‌ മറ്റൊരാളുടെ മൂക്കുവരെ എന്നത്‌ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല.

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റൊരാൾ നിർബന്ധപൂർവ്വം തീരുമാനിക്കുന്ന, നടത്തിക്കുന്ന ഒരവസ്ഥ പ്രസ്തുതവ്യക്തിയുടെ സ്വാതന്ത്ര്യലംഘനമാണ്‌. എന്നെ മാത്രം ബാധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ ഞാനല്ലെന്ന്‌ വരുന്ന അവസ്ഥ എനിക്കുതന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌.

(നമ്മുടെ സാമൂഹിക സെറ്റപ്‌ മൂലം "എന്നെ മാത്രം ബാധിക്കുന്ന കാര്യം" എന്നത്‌ പൂർണ്ണമായും ശരിയാവില്ല. വർഷങ്ങൾക്കുമുൻപ്‌ ഞാൻ എന്റെ ജോലി രാജിവെച്ചപ്പോൾ എന്റെ അമ്മയോട്‌ അതേപറ്റി പലരും ചോദിച്ചിരുന്നു, അത്‌ അമ്മയ്ക്ക്‌ കുറച്ചധികം വിഷമമുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ അത്തരം indirect സംഭവങ്ങൾക്കപ്പുറം അത്‌ എന്റെ ജീവിതത്തെ മാത്രം ബാധിക്കുന്നതാണ്‌, ഞാൻ പറഞ്ഞുവന്നതും അത്തരം കാര്യമാണ്‌)

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഒരു കരിയർ കെട്ടിപ്പെടുക്കണം എന്ന്‌ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അല്ലെങ്കിൽ അക്കാഡമിക്സിലോ റിസർച്ചിലോ താൽപര്യമുണ്ടെന്നിരിക്കട്ടെ. പുരുഷന്‌ അതൊരു ബുദ്ധിമുട്ടല്ല, പക്ഷെ വിവാഹം കഴിയുമ്പോൾ സ്ത്രീയ്ക്ക്‌ അതെത്ര സാധ്യമാകും എന്ന്‌ ആലോചിക്കാവുന്നതേയുള്ളു, പ്രത്യേകിച്ചും പലരും എടുത്തുപറയുന്ന സ്ത്രീധർമ്മം കൂടി പരിഗണനയിൽ വന്നാൽ.

ബഹുഭാര്യാത്വത്തിൽ ഇത്‌ സാധാരണയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. മൂന്നുപേർ അടങ്ങിയൊതുങ്ങി കഴിയുമ്പോൾ ഒരാൾക്ക്‌ ഇത്തരം ആവശ്യങ്ങളുണ്ടെന്ന്‌ വന്നാൽ പ്രശ്നങ്ങൾ എത്രമാത്രം രൂക്ഷമായിരിക്കും എന്നത്‌ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.

That's from the practical side. തത്വത്തിൽ തന്നെ, ഒരു പുരുഷന്റെ കീഴിൽ കഴിയുന്ന "പലരിൽ ഒന്ന്‌" എന്നത്‌ സ്ത്രീയ്ക്ക്‌ എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌? തന്റെ മോഹങ്ങൾക്ക്‌ എന്ത്‌ വിലയുണ്ടാകും എന്ന്‌ ഒരു സ്ത്രീയ്ക്ക്‌ മനസിലാക്കാവുന്നതേയുള്ളു. നാലുപേരിലൊരാൾ എന്നതിലൂടെ സ്വന്തം പാരതന്ത്ര്യം അവളുടെ മനസിൽ എത്രമാത്രം പതിയും എന്നത്‌ മനസിലാക്കാവുന്നതാണ്‌.

ഇതൊന്നും സംഭവിക്കില്ല എന്ന്‌ അഭിപ്രായം വരുമോ എന്നെനിക്കറിയില്ല. വർഷങ്ങളായുള്ള അടിച്ചമർത്തലിൽ പല സമൂഹങ്ങളിലും സ്ത്രീഭൂരിപക്ഷം ഇന്നും ഇതൊന്നും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവണമെന്നില്ല. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതിനോട്‌ സമരസപ്പെടുകയല്ലാതെ വേറെ വഴിയുണ്ടായിക്കൊള്ളണമെന്നുമില്ല.

പക്ഷെ അതാണ്‌ മനുഷ്യകുലത്തിന്‌ ആകമാനമുള്ള നിയമം എന്നുവരുകിൽ അത്‌ തെറ്റാണ്‌, കാരണം ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ഏതൊരാൾക്കും ലഭ്യമാകണമെന്നാണ്‌ എന്റെ അഭിപ്രായം, അതിന്‌ ജാതി/മത/ലിംഗഭേദമുണ്ടെന്ന്‌ പറഞ്ഞാൽ അംഗീകരിക്കാവുന്നതല്ല.

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.


അഭിമാനം എന്നത്‌ പല തലത്തിലുണ്ടാവാം. ഇന്ത്യാക്കാരനാണെന്നതിൽ, കേരളീയനാണെന്നതിൽ, ഏതെങ്കിലും സംഘടനയുടെ/പാർട്ടിയിലെ അംഗമാണെന്നതിൽ, ഇന്നയാളുടെ മകനാണെന്നതിൽ, ഇന്നയാളുടെ ഭാര്യയാണെന്നതിൽ അങ്ങിനെ എന്തിലും ഒരു വ്യക്തിയ്ക്ക്‌ അഭിമാനം തോന്നാം. പക്ഷെ അവിടെയെല്ലാം എന്തിലേക്കെങ്കിലും അറ്റാച്ച്‌ഡ്‌ ആയിട്ടാണ്‌ അഭിമാനം.

ഇതിലുമധികം ആരും വിലമതിക്കുന്നത്‌ സ്വാഭിമാനം തന്നെയാണ്‌. ഞാൻ പ്രയോഗിച്ച പദം വ്യക്ത്യാഭിമാനം എന്നാണ്‌, personal pride. അത്‌ സ്വന്തം കഴിവുകളുടെ, വ്യക്തിത്വത്തിന്റെ ഒക്കെ പ്രതിഫലനമാണ്‌. താൻ ആരേക്കാളും താഴെയല്ല എന്ന അറിവ്‌/വിശ്വാസം ആണ്‌ ഈ സ്വാഭിമാനത്തിന്‌ ആധാരമാകുക, സാധാരണയായി. അതുകൊണ്ടുതന്നെയാണ്‌ സ്വാഭിമാനത്തിന്‌ മുറിവേൽക്കുന്നത്‌ ആർക്കും സഹിക്കാനാവാത്തതും.

വ്യക്തിപരമായ അവഹേളനങ്ങളോ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായ പ്രവർത്തിക്ക്‌ നിർബന്ധിതനാവുന്ന അവസ്ഥയോ ഒക്കെ വ്യക്ത്യാഭിമാനത്തിന്‌ ഏൽക്കുന്ന ക്ഷതമാണ്‌. (ഭർത്താവിനാലാണെങ്കിൽപ്പോലും ലൈംഗികവേഴ്ചയ്ക്ക്‌ നിർബന്ധിതയാകുന്ന ഒരു സ്ത്രീ അനുഭവിക്കുന്നതും ഇതേ വ്യക്ത്യാഭിമാനക്ഷതം തന്നെയാണ്‌) തന്റെ വ്യക്തിത്വം മറ്റൊരാൾ അംഗീകരിക്കാതിരിക്കുന്ന അവസ്ഥയും വലിയൊരു മുറിവ്‌ തന്നെയാണ്‌ വ്യക്ത്യാഭിമാനത്തിനുണ്ടാക്കുക. ഇതിൽ തനിക്കൊന്നും തന്നെ ചെയ്യാനാവില്ലെന്ന അവസ്ഥ വന്നാൽ ആ വ്യക്തിയുടെ സ്വാഭിമാനത്തിനുണ്ടാകുന്ന മുറിവ്‌ എത്ര വലുതായിരിക്കും എന്ന്‌ ചിന്തിക്കാവുന്നതേയുള്ളു.


നാലുപേരിൽ ഒരാൾ എന്ന അവസ്ഥയിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ അവരുടെ ഭർത്താവ്‌ തന്നെ എങ്ങിനെ നോക്കിക്കാണുന്നു എന്നാണ്‌ അവർ മനസിലാക്കുക?
അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്റെ പ്രാധാന്യം എന്താണെന്നാണ്‌ അവർ മനസിലാക്കുക? നാലുഭാര്യമാരിൽ ഒരാൾ എന്നതിനപ്പുറം തന്റെ വ്യക്തിത്വത്തേയോ സവിശേഷതകളേയോ തന്റെ ഭർത്താവ്‌ അംഗീകരിക്കും എന്ന്‌ അവർക്ക്‌ എത്രമാത്രം പ്രതീക്ഷിക്കാനാവും?
നാലുപേരുള്ള അവസ്ഥയിൽ ഭർത്താവിന്റെ ഗുഡ്ബുക്കിൽ വരേണ്ടതിന്റെ ആവശ്യം സാധാരണയിലും അധികമായിരിക്കും എന്നിരിക്കെ അവഗണനയ്ക്കുള്ള സാധ്യത അവർക്ക്‌ അത്രയെളുപ്പം തള്ളിക്കളയാനാവുമോ, പ്രായമേറുംതോറും പ്രത്യേകിച്ചും?

ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി ചിന്തിച്ചാൽ ഒരുപക്ഷെ ഉത്തരം ലളിതമായേക്കും.


സ്വന്തം വിധേയത്വം ഭൂഷണമായി കരുതുന്ന എത്രയോ ജനങ്ങളുണ്ട്‌ ലോകത്ത്‌, പക്ഷെ അതൊരു ജനറലൈസേഷന്‌ ഉപയോഗിക്കാൻ കഴിയില്ല. കാര്യം ഇങ്ങിനെയിരിക്കെ, നേരത്തെ പറഞ്ഞതുപോലെ, ചിലർ അഭിമാനിക്കുന്നുണ്ടെന്നതിനാൽ അതൊരു നയമാക്കാൻ സാധിക്കില്ലല്ലൊ. നിയമങ്ങൾ ഉണ്ടാകേണ്ടത്‌ ഏതുതരം ജനത്തിനും ഉപകാരപ്രദമായിട്ടായിരിക്കണം.

ഒരു male dominated സമൂഹത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്ന്‌ പ്രകടിപ്പിക്കുന്ന സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ആർക്കും അറിയാവുന്നതാണ്‌. വളരെ ചുരുക്കം കേസുകളിൽ മാത്രമാണ്‌ ഇത്‌ അഭിനന്ദിക്കപ്പെടുന്നത്‌, അതും പുറം ലോകം അറിയുന്നവയിലായിരിക്കും അധികവും. അല്ലാത്തവ പെൺകുട്ടിയുടെ ബന്ധുക്കൾ ഒതുക്കുകയാണ്‌ പതിവ്‌. മുൻപ്‌ വിവാഹിതനായ ഒരാളുടെ ഭാര്യയായി കഴിയാൻ താൽപര്യമില്ല എന്ന്‌ ഒരു പെൺകുട്ടി പറഞ്ഞാലുടനെ അവളുടെ ബന്ധുക്കൾ സമ്മതിച്ച എത്ര കേസുകൾ കാണാം?

_____________________________________________________________


ഇത്രയുമാണ്‌ ഞാൻ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ, ആവശ്യമെങ്കിൽ, ചർച്ചയ്ക്കനുസരിച്ചാവാം.

ലതീഫിന്റെ അഭിപ്രായത്തിൽ ഇതൊന്നും ഇസ്ലാം മനസിലാക്കുന്ന ധാർമ്മികതയുമായി ഒത്തുവരുന്നില്ല എന്നാണ്‌. ബഹുഭാര്യാത്വം ഇസ്ലാം മനസിലാക്കുന്ന ധാർമ്മികതയുമായി ഒരിക്കലും ഏറ്റുമുട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങിനെ വന്നാൽ ഞാൻ മേൽപ്പറഞ്ഞ തുല്യത, വ്യക്തിസ്വാതന്ത്ര്യം, വ്യക്ത്യാഭിമാനം എന്നിവ അപ്രസക്തമാണോ, കുറഞ്ഞപക്ഷം സ്ത്രീകളുടെ കാര്യത്തിലെങ്കിലും?

Note:
ലതീഫിന്റെ വാദം ഞാൻ തെറ്റിയാണ്‌ മനസിലാക്കിയതെങ്കിൽ തിരുത്താൻ തയ്യാറാണ്‌, പക്ഷെ അങ്ങിനെയെങ്കിൽ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ വ്യക്തമായ മറുപടി കൂടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

90 comments:

അപ്പൂട്ടൻ said...

ഒരു ചെറുപ്രതികരണം, പക്ഷെ കുറച്ച്‌ വലുതാണ്‌, ക്ഷമിക്കുക :)
വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

CKLatheef said...

പ്രിയ അപ്പൂട്ടന്‍,

താങ്കള്‍ ഇത്തരം കാര്യത്തില്‍ സ്വീകരിക്കുന്ന ബുദ്ധിപരവും യുക്തിപരവുമായ അന്വേഷണത്തെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. താങ്കള്‍ സൂചിപ്പിച്ച പോലെ അവിടെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ചചെയ്യാന്‍ തുനിയാതിരുന്നത്. ബഹുഭാര്യത്വം എന്ന വിഷയത്തിലേക്ക് ക്രമേണ തിരിയാന്‍ സാധ്യതയുള്ളത് കൊണ്ടാണ്.

തുല്യത എന്നത് ആകര്‍ഷണീയമാണെങ്കിലും നിത്യജീവിതത്തില്‍ അതിന് പകരം നില്‍ക്കുന്നതും പ്രായോഗികമായതും നീതിയും സന്തുലിതത്വവുമാണ് എന്ന കാഴ്ചപ്പാടാണെനിക്ക്. താങ്കളുടെ സ്ഥാപനത്തില്‍ ജോലിക്കാരുടെ ഇടയിലുള്ള തുല്യത എങ്ങനെയാണ്.. എല്ലാവിഭാഗത്തിലും ഒരേ ശംബളമാണോ നല്‍കുക. ഓരുരുത്തരുടെയും ഉത്തരവാദിത്തവും അവകാശവും വ്യത്യസ്ഥമല്ലേ. എന്ന പോലെ ഒരു കുടുംബത്തിലും പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ ബാധ്യതയും അവകാശങ്ങളുമാണുള്ളത്. ഇതാണ് തുല്യതക്ക് പകരമായി ഞാന്‍ വെച്ചത്.

കൂടുതല്‍ ഞാന്‍ എഴുതി മടുപ്പിക്കുന്നില്ല. ചര്‍ച താങ്കളുദ്ദേശിക്കുന്ന വിധം മുന്നോട്ടുപോകാന്‍ സര്‍വ ആശംസകളും. ചര്‍ച നടന്നില്ലെങ്കിലും (അത്യാവശ്യ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ) ചളിവാരിയെറിയുന്ന ഒരു തലത്തിലേക്ക് പോകാതിരുന്നാല്‍ മതിയായിരുന്നു.

ലൂസിഫര്‍ said...

ലത്തീഫ്
താങ്കളുടെ സ്വന്തം സഹോദരിയെ ഒരാളുടെ പലഭാര്യമാരില്‍ ഒരാളായി വിവാഹം കഴിച്ചു കൊടുക്കാന്‍ താങ്കള്‍ക്ക് പരിപൂര്‍ണ സമ്മതം ആയിരിക്കുമോ ?
മുകളില്‍ പറഞ്ഞ മൂന്ന് കാരണങ്ങള്‍ ഒക്കെ തൃപ്തികരം ആണെങ്ങില്‍ ?
വികത്തോടെ ഒരു ഉത്തരം തരൂ

ഷാജി ഖത്തര്‍ said...

അപ്പൂട്ടന്‍ എല്ലാം വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു.അധികം കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടെന്നു തോന്നുന്നില്ല.ഞാന്‍ അപ്പൂട്ടനോട് യോജിക്കുന്നു.മതം/രാഷ്ട്രീയം സംബന്ധിച്ച പോസ്റ്റുകളില്‍ കമെന്ടാന്‍
മടിയാണ്,സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ ചാപ്പ കുത്തല്‍ നടത്തുമോ എന്നൊരു ഭയം.

ലത്തീഫ്‌ തുല്യത ആകര്‍ഷണീയമാണെന്ന് സമ്മതിക്കുന്നുണ്ട്,ഈ തുല്യതക്ക് വേണ്ടിയാണ് സമരങ്ങളും ചെറുത്തു നില്‍പ്പുകളും കലാപങ്ങളും വിപ്ലവങ്ങളും ഉണ്ടാകുന്നത്.ഒരു കുടുംബത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ ബാധ്യതയും അവകാശവും ആണെന്നാണ്‌ എന്റെ പക്ഷം.

അനില്‍@ബ്ലോഗ് // anil said...

Appoottan rocks !!
:)
മനോഹരമായ അവതരണം.

ഒരു നുറുങ്ങ് said...

അപ്പൂട്ടാ,താങ്കള്‍ മാന്യമായി പ്രതികരിച്ചിരിക്കുന്നു..

ലത്തീഫ്,താങ്കളും പ്രതികരിച്ചത് മാന്യമായിത്തന്നെ...

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന്
പ്രതീക്ഷിക്കുന്നുവെന്ന് അപ്പൂട്ടന്‍ ആവരത്തിച്ച് പറഞ്ഞത്
lucifer ശ്രദ്ധിച്ചില്ലെന്ന് തോന്നി...സം‌വാദം
ആരോഗ്യകരമായി പുരോഗമിക്കട്ടെയെന്ന് ആശംസിക്കുന്നു.

സന്തോഷ്‌ said...

ലത്തീഫ്, താങ്കള്‍ സൂചിപ്പിച്ച "സ്ഥാപനത്തില്‍ ജോലിക്കാരുടെ" ഉദാഹരണം കുടുംബം എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്ന ഒന്നാണ് എന്ന് കരുതുവാന്‍ പ്രയാസ്സമാണ്. താങ്കള്‍ എഴുതിയ " ഒരു കുടുംബത്തിലും പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ ബാധ്യതയും അവകാശങ്ങളുമാണുള്ളത് " എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വിശദീകരിച്ചാല്‍നന്നായിരുന്നു.

Baiju Elikkattoor said...

സന്തുലിതത്വം! :)

ജന്മി-കുടിയാന്‍ ബന്ധം, മനുവിന്റെ ചാതുര്‍വര്‍ണ്യം, അടിമ-ഉടമ എല്ലാറ്റിനെയും സന്തുലിത്വങ്ങള്‍ എന്ന് പറയാമല്ലോ അല്ലെ?

അപ്പുക്കുട്ടന്റെ അനുപമമായ ശൈലി! അഭിനന്ദനങ്ങള്‍. ‍

Muhammed Shan said...

പിന്തുടരുന്നു....

CKLatheef said...

@lucifer

താങ്കളുടെ ചോദ്യത്തോട് പ്രതികരിക്കാനുള്ള പ്രയാസം വ്യക്തിപരമായതുകൊണ്ടല്ല. ഇപ്രകാരം ലളിതമായി ചോദിച്ചുതുടങ്ങുന്നവര്‍ (അനോണിയായി) പീന്നീട് വ്യക്തഹത്യയിലേക്ക് തിരിയാറാണ് പതിവ്. അപ്പൂട്ടന്‍ അത്തരം കമന്റുകള്‍ മോഡറേറ്റ് ചെയ്യുമെന്ന് പ്രതീക്ഷയോടെ എന്റെ പ്രതികരണം ഇവിടെ നല്‍കുന്നു.

ബഹുഭാര്യത്വത്തിന് നിമയപരമായി അനുവാദം നല്‍കുന്ന മതമാണ് ഇസ്‌ലാം. നീതിപാലിക്കുക എന്ന നിബന്ധനപാലിക്കാന്‍ വിവാഹം കഴിക്കുന്ന പുരുഷന്‍ സാധിക്കണം എന്ന് മാത്രം. അതോടൊപ്പം ഇണയുടെ(ഭാര്യ എന്ന പദം ഇസ്ലാമിലില്ല ഭരിക്കപ്പെടുന്നവള്‍ എന്നാണല്ലോ അര്‍ഥം. അതിനാല്‍ ഖുര്‍ആന്റെ പ്രയോഗം ഇണ എന്നാണ്) അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവനുമാകാണം. ചോദ്യം സാങ്കല്‍പികമാണങ്കിലും (വിവാഹം കഴിച്ചുകൊടുക്കാന്‍ ഇനി പെങ്ങന്‍മാരില്ല). എന്നാലും നിലവിലെ പെങ്ങളുടെ ബന്ധം തുടരാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ അതില്‍ നിന്ന് വിവാഹമോചനം തേടി വീണ്ടും വിവാഹം ചെയ്തുകൊടുക്കേണ്ടിവരും അത്തരം സന്ദര്‍ഭത്തില്‍. ഇസ്‌ലാം ബഹുഭാര്യത്വം അംഗീകരിക്കുന്നതിനാല്‍ അത്തരമൊരാള്‍ അവളെ വിവാഹം അന്വേഷിക്കുമ്പോള്‍ എന്റെ മുന്നില്‍ വ്യക്തമായ ചോയിസുകളൊന്നില്‍ അതുകൂടി ഉള്‍പ്പെടും. ഞാനയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുമോ ഇല്ലേ എന്നത് ഒന്നാമതായി പെങ്ങളുടെയും എന്റെയും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ഞാനവളുടെ രക്ഷാധികാരി എന്ന നിലക്ക് എനിക്കുള്ളത് ഒരു ഉപദേശത്തിനുള്ള അവകാശം മാത്രമാണ്.

ഉത്തരം വ്യക്തമായി എന്ന് തോന്നുന്നു.

CKLatheef said...

@Santhosh & Baiju

'നിത്യജീവിതത്തില്‍ അതിന് പകരം നില്‍ക്കുന്നതും പ്രായോഗികമായതും നീതിയും സന്തുലിതത്വവുമാണ് എന്ന കാഴ്ചപ്പാടാണെനിക്ക്.'

തുല്യത, സന്തുലിതത്വവും നീതിയും ചേര്‍ന്നാണ് അതിന്റെ പ്രായോഗിക രൂപം കൊള്ളുന്നത്. എന്റെ മേല്‍ കമന്റില്‍ ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. ലോകത്ത് പൂര്‍ണമായു തുല്യമായ ഒന്നുമില്ലല്ലോ. പക്ഷിക്ക് പറക്കാന്‍ കഴിയുന്നത് അതിന്റെ രണ്ട് ചിറകുകള്‍ രണ്ട് ഭാഗങ്ങളില്‍ ഘടിപ്പിക്കപ്പെട്ടത് കൊണ്ടാണ്. വാഹനങ്ങള്‍ ശരിയായ രൂപത്തില്‍ മുന്നോട്ട് പോകുന്നത് ഓരോ ടയറും അതിന് അനുയോജ്യമായിടത്ത് നിന്ന് അതിന്റെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ്. അതേ പ്രകാരം കുടുംബത്തില്‍ അതിന്റെ സുഖമമായ നിലനില്‍പ്പ് സാധ്യമാകുന്നത് ദമ്പതികള്‍ അവരവരുടെ ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ്.

ജന്‍മികുടിയാന്‍, ചാതുര്‍വര്‍ണ്യം, അടിമയുടമ പ്രശ്‌നം ഉത്ഭവിക്കുന്നത് നീതിയും മാനുഷികാവകാശങ്ങളും ഒരു വിഭാഗത്തിന് ലംഘിക്കുന്നത് കൊണ്ടാണ്. അല്ലാതെ തുല്യത നടപ്പാകാത്തത് കൊണ്ടല്ല.

സന്തോഷ് പൂര്ണ തുല്യത എന്നൊന്നില്ലാത്തതുകൊണ്ട് ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം കുടുംബബന്ധവുമായി പൂര്‍ണമായും യോജിക്കും എന്ന് ഞാനുദ്ദേശിച്ചിട്ടില്ല.

CKLatheef said...

santhosh said..

>>> ഒരു കുടുംബത്തിലും പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ ബാധ്യതയും അവകാശങ്ങളുമാണുള്ളത് " എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വിശദീകരിച്ചാല്‍നന്നായിരുന്നു.<<<
shaji Qatar said..

>>> ഒരു കുടുംബത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ ബാധ്യതയും അവകാശവും ആണെന്നാണ്‌ എന്റെ പക്ഷം. <<<

മുകളിലെ രണ്ട് കമന്റുകള്‍ക്കുമുള്ള പ്രതികരണം വിഷയം മറ്റൊരു ദിശയിലേക്ക് നീക്കും എന്നതുറപ്പ്. അതിനാല്‍ രണ്ടു പേരും താഴെകാണുന്ന ലിങ്ക് വായിച്ച് അല്‍പം കാര്യങ്ങള്‍ മനസ്സിലാക്കുക.

ഭര്‍ത്താവിന്റെ ബാധ്യതകള്‍

ഭാര്യയുടെ ബാധ്യതകള്‍

സന്തോഷ്‌ said...

ലത്തീഫ് താങ്കള്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞത് തുല്യതയ്ക്കു പകരം നില്‍ക്കുന്നതാണ് സന്തുലിതത്വം / നീതി എന്നാണ്.

താങ്കള്‍ പറയുന്ന ഉദാഹരണത്തില്‍ പക്ഷിക്ക് പറക്കാന്‍ കഴിയുന്നത് അതിന്റെ രണ്ട് ചിറകുകള്‍ രണ്ട് ഭാഗങ്ങളില്‍ ഘടിപ്പിക്കപ്പെട്ടത് കൊണ്ട് മാത്രം അല്ല, രണ്ടു ചിറകുകളും തുല്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവ ആയതുകൊണ്ട് കൂടി ആണ്. ചിറകുകള്‍ രണ്ടു വശത്ത് ആണ് എങ്കിലും അതില്‍ ഒരു ചിറകു എന്തെകിലും പോരായ്മ ഉള്ളത് ആണ് എങ്കില്‍ ആ പക്ഷിക്ക് ശരിയായി പറക്കുവാന്‍ സാധിക്കില്ല. ഇവിടെ സന്തുലിതത്വം അല്ല പ്രധാനം തുല്യത തന്നെ ആണ്. വാഹനത്തിന്റെ ഉദാഹരണവും അങ്ങനെ തന്നെ, ഓരോ ടയറും തുല്യമായി പ്രവര്‍ത്തിക്കണം.

കുടുംബത്തില്‍ അതിന്റെ സുഖമമായ നിലനില്‍പ്പ് സാധ്യമാകുന്നത് ദമ്പതികള്‍ അവരവരുടെ കടമകള്‍ (ബാധ്യതകള്‍ എന്നതിലും നല്ല വാക്ക് കടമകള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു) ശരിയായി നിര്‍വഹിക്കുമ്പോള്‍ ആണ് എങ്കില്‍ അവിടെയും പുരുഷന്റെയും സ്ത്രീയുടെയും (ഭര്‍ത്താവിന്റെയും ഭാര്യയുടെയും / കുടുംബനാഥന്റെയും കുടുംബനാഥയുടെയും) തുല്യമായ പങ്കാളിത്തം ആണ് ഉള്ളത്. മതവിശ്വാസങ്ങള്‍ക്ക്‌ ഉപരിയായി ഏതൊരു കുടുംബത്തിന്റെയും സമാധാന പൂര്‍ണ്ണമായ നിലനില്‍പ്പിനു "തുല്യമായ പങ്കാളിത്തം" തന്നെയാണ് അനുയോജ്യം എന്നാണ് എന്റെഅഭിപ്രായം.

താങ്കള്‍ നല്‍കിയ ലിങ്കില്‍ ഉള്ള വിവരങ്ങള്‍ മതപരമായ വിശ്വസ്സങ്ങളെക്കുറിച്ച് ഉള്ളവ ആയതുകൊണ്ട് അവയിലെ വിയോജിപ്പ് ഈ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അപ്പൂട്ടൻ said...

ലൂസിഫർ,
ചോദ്യങ്ങൾ വ്യക്തിപരമാകരുതെന്ന് അപേക്ഷിക്കുന്നു. ചോദ്യം പൂർണ്ണമായും അപ്രസക്തമാണെന്ന് പറയുന്നില്ല, പക്ഷെ അഭിപ്രായങ്ങളെ ആശയതലത്തിൽ തന്നെ നിർത്തും എന്ന് കരുതുന്നു.

ഷാജി,
ചാപ്പകുത്തൽ ഒരു പ്രശ്നം തന്നെയാണ്‌, പക്ഷെ സ്വന്തം അഭിപ്രായം പറയുന്നതിൽ മടിച്ചുനിൽക്കേണ്ടതില്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

അനിൽ, ഷാൻ, ഹാറൂൺ മാഷെ, സന്തോഷ്‌,
നന്ദി.

ബൈജു,
താങ്കൾ പറഞ്ഞതിന്‌ ഒരു അനുബന്ധം ചേർക്കട്ടെ. ഇത്‌ എന്റെ ഒരു അഭിപ്രായം മാത്രമാണ്‌, കൂടുതൽ അറിവുള്ളവർക്ക്‌ തിരുത്താം.
കൃഷി ഏകതൊഴിലായും ബാക്കിയുള്ളവ അവയോടനുബന്ധിച്ചുള്ള തൊഴിലായും സമൂഹങ്ങൾ ക്രമീകരിക്കപ്പെട്ടിരുന്ന കാലത്ത്‌ ഫ്യൂഡലിസം ആയിരുന്നു ഏറ്റവും നല്ല സാമൂഹികവ്യവസ്ഥ. കാരണം അവനവന്റെ ഭൂമിയും അതിൽ പണിയെടുക്കലും അത്ര എളുപ്പമായിരുന്നില്ല. അതിലും എളുപ്പമായിരുന്നു ശക്തനായൊരു നേതാവിന്റെ കീഴിൽ കുറേപ്പേർ പണിയെടുക്കുന്നത്‌. വലിയൊരു സ്കിൽഡ്‌ ലേബർ ഇതിനാവശ്യമായിരുന്നില്ല എന്നതിനാൽ തലമുറകൾ ഒരേ പണിയെടുത്ത്‌ ജീവിച്ചു. കൂടുതൽ മെച്ചപ്പെട്ട ക്രമം ഉണ്ടാകുമായിരുന്നോ എന്നറിയില്ല, കാരണം ആ ഫേസ്‌ കഴിഞ്ഞുപോയി. ഫ്യൂഡലിസത്തിന്‌ നിലനിൽക്കാൻ ഇത്തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ ആവശ്യമായിരുന്നു. ഒരുകണക്കിന്‌ അന്നത്തെ അവസ്ഥയിൽ സന്തുലിതത്വത്തിന്‌ ഇതൊക്കെ സഹായിച്ചിട്ടുണ്ട്‌.
വ്യാവസായികവിപ്ലവത്തിനുശേഷം കാര്യങ്ങൾ കുറച്ചൊന്നു മാറി. യന്ത്രങ്ങൾ എത്തിയതോടെ അവ പ്രവർത്തിപ്പിക്കാൻ അറിയാവുന്ന ആളുകൾ ആവശ്യമായി. പഴയകാലത്ത്‌ ഒരേ നിലയിലുള്ള പല തൊഴിലാളികൾ ഒന്നിച്ച്‌ പണിചെയ്യുന്ന സ്ഥാനത്ത്‌ സ്കിൽഡ്‌ ലേബർ വന്നു, പ്രത്യേകതരം പണികൾ അറിയാവുന്ന കുറേപ്പേർ. സ്വാഭാവികമായും തൊഴിലാളികളുടെയെല്ലാം പ്രവൃത്തികൾ ഒരു കോ-ഓർഡിനേഷൻ ആവശ്യമായി വന്നു, അങ്ങിനെ മാനേജർമ്മാരും. സാധാരണഗതിയിൽ ഇത്‌ ഫ്യൂഡലിസത്തിന്റെ തുടർച്ചയാവേണ്ടതായിരുന്നു, പക്ഷെ വ്യത്യാസം വന്നത്‌ ഇവിടെ ആഢ്യത്വത്തിനുപകരം കോഓർഡിനേഷൻ സ്കിൽ ആണ്‌ പ്രധാനം എന്നതാണ്‌. ഇത്‌ സത്യത്തിൽ സാധാരണക്കാരന്‌ വരെ പുതിയ വഴി തുറക്കുകയായിരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ ഒരു മാനേജർ ആകാം എന്ന ഓപ്പണിങ്ങ്‌ മനസിലാക്കിയ സമൂഹത്തിലെ പലതട്ടിലുള്ളവരും ഇത്‌ ഭംഗിയായി വിനിയോഗിച്ചു, ഫ്യൂഡലിസം അപ്രസക്തമായത്‌ ആ വഴിയിലാണ്‌.
ഇന്ന് തുല്യത എന്നത്‌ ചർച്ച ചെയ്യപ്പെടുന്നതിന്റെ കാരണം തന്നെ ഈ ഷിഫ്റ്റ്‌ ആണ്‌. തുല്യതയില്ലായ്മ അസന്തുലതമായ അവസ്ഥയിലേക്ക്‌ നയിക്കും എന്ന് ഞാൻ പറയുന്നതിന്റെ കാരണവും ഇതുതന്നെ.

അപ്പൂട്ടൻ said...

ലതീഫ്‌,

ലൂസിഫറിനുള്ള ഉത്തരം വ്യക്തമാണ്‌, spot-on.
ബൈജുവിന്റെ കമന്റിനുള്ള അനുബന്ധം വായിച്ചിരിക്കുമല്ലൊ. മനുഷ്യാവകാശങ്ങളും മറ്റും അന്നത്തെ അവസ്ഥയിൽ ഒരു വിഷയമായിരുന്നില്ല എന്നതാണ്‌ എന്റെ വിലയിരുത്തൽ. ചുരുക്കം ചില പ്രതിഷേധങ്ങളൊഴിച്ചാൽ കാര്യമായി സമൂഹം ഇവയെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ല.
ഇന്ന് നാം അതേക്കുറിച്ച്‌ ഈ രീതിയിൽ വിലയിരുത്തുന്നുണ്ടെങ്കിൽ അതിനുകാരണം നാം അതേക്കുറിച്ച്‌ ബോധവാന്മാരാണെന്നതിനാലാണ്‌. സമൂഹങ്ങൾ കാലത്തിനനുസരിച്ച്‌ സ്വയം ക്രമീകരിക്കും, സാഹചര്യങ്ങൾക്കനുസരിച്ച്‌ നിലനിൽക്കാനാവാത്തവ സമൂഹം തന്നെ തള്ളിക്കളയും.

ഞാൻ ബഹുഭാര്യാത്വത്തെക്കുറിച്ച്‌ ചോദിച്ചതും ഇന്നത്തെ സാമൂഹികക്രമവും ഇന്നത്തെ മാനുഷികമൂല്യങ്ങളും വെച്ചാണ്‌, കാരണം ഞാൻ ചോദിക്കുന്നത്‌ അതിന്റെ ഇന്നത്തെ സമൂഹത്തിലെ പ്രസക്തിയെക്കുറിച്ചാണ്‌.

ചിറകിന്റെയും വീലിന്റെയും കാര്യത്തിൽ സന്തോഷ്‌ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. ഓഫീസിലെ ഹൈറാർക്കിയെ കുറിച്ച്‌ എന്റെ അഭിപ്രായം പറയാം.

ഒരു ഓഫീസിലെ കാര്യവും വീടുകളിൽ ഇന്ന് നടക്കുന്ന കാര്യവും തമ്മിൽ താരതമ്യം ബുദ്ധിമുട്ടാണ്‌. ഓഫീസിൽ ഒരാൾ മാനേജരും മറ്റൊരാൾ ക്ലർക്കും ആകുന്നത്‌ അവരുടെ കഴിവും (യോഗ്യത) പ്രവൃത്തിപരിചയവും വെച്ചാണ്‌. Technically, ഇതുരണ്ടും ഉള്ള ആർക്കും ഉയർന്നനിലയിലെത്താം. എനിക്ക്‌ എന്റെ കമ്പനിയിലെ വി.പി ആകാനും സാധിക്കുമെന്നർത്ഥം.

കുടുംബത്തിലും ഇതുപോലെയാണ്‌ കാര്യമെങ്കിൽ വിരോധമില്ല. പക്ഷെ സംഭവിക്കുന്നത്‌ മറിച്ചാണ്‌ എന്നതാണ്‌ വസ്തുത. ആണിന്റെ റോൾ, പെണ്ണിന്റെ റോൾ എന്നിങ്ങിനെ നേരത്തേക്കൂട്ടി നിശ്ചയിച്ച ഒരവസ്ഥയാണ്‌ ഇവിടെയുള്ളത്‌. അത്‌ ആണിന്റെയോ പെണ്ണിന്റെയോ കഴിവുകളോ താൽപര്യങ്ങളോ ഒന്നും പരിഗണിച്ചല്ലതാനും.
ഒരുപാടു കാര്യങ്ങളിൽ ഭാര്യയും ഭർത്താവും അന്യോന്യം supplement ചെയ്യാറുണ്ട്‌, പക്ഷെ ആണിനിത്‌, പെണ്ണിനിത്‌ എന്ന നിലയിൽ മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളോട്‌ താൽപര്യമില്ല, കാരണം ആ നിശ്ചയങ്ങൾ പെണ്ണിനെ തളച്ചിടാനെ ഉതകിയിട്ടുള്ളു എന്ന വസ്തുത ഇന്നത്തെ സാമൂഹികബോധത്തിൽ നിന്നും മനസിലാക്കാവുന്നതാണ്‌. ഭർത്താവ്ന്‌ കൽപ്പിക്കലും ഭാര്യയ്ക്ക്‌ അനുസരിക്കലുമാണ്‌ പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞാൽ അതിൽ യോജിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

anushka said...

നല്ല ലേഖനം.

ചിന്തകന്‍ said...

ബഹുഭാര്യത്വത്തെ കുറിച്ചാണല്ലോ ഇവിടെ പ്രധാന ചര്‍ച്ചാ വിഷയം. ഒരു കാര്യം പ്രത്യേകം ഉണര്‍ത്തട്ടെ ഇസ്ലാം ബഹുഭാര്യത്തെ പരിമിതപെടുത്തുകയാണ്/നിരുത്സാഹപെടുത്തുകയാണ് സത്യത്തില്‍ ചെയ്തത്. അനിവാര്യമായ ഘട്ടങ്ങളില്‍ അതിനെ അനുവദനീയമാക്കിയിട്ടുമുണ്ട്. അപ്പൂട്ടന്‍ സൂചിപിച്ചപോലെ ഇന്നത്തെ കാലഘട്ടത്തില്‍ ബഹുഭാര്യത്വം ആവശ്യമില്ലാത്തതാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഇത് പ്രോത്സാഹിപ്പിക്കേണ്ട ഒരു സംഗതിയാണെന്ന് ഇസ്ലാം പ്രഖ്യപിക്കുന്നുമില്ല.

തുല്യത/സമത്വം എന്നത് അവകാശം/അവസരത്തെകുറിച്ചാണെങ്കില്‍ അത് ശരിയാണ്. അപ്പൂട്ടന്‍ ഇവിടെ ഉദ്ദേശിക്കുന്നതും അതാണെങ്കില്‍ അതിന് വിയോജിക്കേണ്ടതില്ല. എന്നാല്‍ സ്ത്രീയും പുരുഷനും നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍/ഉത്തരവാദിത്വത്തങ്ങള്‍/ധര്‍മ്മങ്ങള്‍ തുല്യമാണെന്ന് പറഞ്ഞാല്‍ അതിനോട് വിയോജിക്കാനേ കഴിയുള്ളൂ. ഇവിടെ തുല്യത എന്നതിന് പകരം സന്തുലിതത്വമാണ് ആവശ്യം. എങ്കിലെ സംഗതികള്‍ കാര്യക്ഷമാമായി മുന്നോട്ട് പോവുകയുള്ളൂ. ഇയൊരര്‍ത്ഥത്തില്‍, പ്രകൃതിപരമായി തന്നെ, ഘടനയിലും ഫങ്ഷനിംഗിലും സ്ത്രീയും പുരുഷനും തുല്യമായമല്ല സംവിധാനിക്കപ്പെട്ടിരുന്നത്. അങ്ങിനെയായിരുന്നെങ്കില്‍ ഒരു കുട്ടിയെ സ്ത്രീ പ്രസവിച്ചാല്‍ മറ്റേ കുട്ടിയെ പുരുഷന്‍ പ്രസവിക്കേണ്ടതായിരുന്നു. ഒരു പ്രസവ വേദന സ്ത്രീ അനുഭവിച്ചാല്‍ അടുത്ത പ്രസവ വേദന പുരുഷന്‍ അനുഭവിക്കണമായിരുന്നു. ഒരു കുട്ടിക്ക് സ്ത്രീ മുലകൊടുത്താല്‍ അടുത്ത കുട്ടിക്ക് പുരുഷന്‍ മുലയൂട്ടണമായിരുന്നു. ഒരു കുട്ടി മാത്രം മതി എന്നു തീരുമാനിച്ചാല്‍ രണ്ട്പേര്‍ക്കും ഒരുമിച്ച് ഇത് ചെയ്യാന്‍ പറ്റുമ്പോള്‍ മാത്രമേ അപ്പൂട്ടന്‍ പറഞ്ഞ അര്‍ത്ഥത്തിലുള്ള ഒരു തുല്യത വരുകയുള്ളൂ. ഇത്തരത്തില്‍ ഒരു തുല്യത ഒരിക്കാലും സാധ്യമവില്ല തന്നെ. പുരുഷന്‍ നിര്‍വ്വഹിക്കേണ്ട ധര്‍മ്മങ്ങള്‍ പുരുഷനും സ്ത്രീ നിര്‍വ്വഹിക്കേണ്ട ധര്‍മ്മങ്ങള്‍ സ്ത്രീയും നിര്‍വ്വഹിക്കുമ്പോഴുണ്ടാകുന്ന പരസ്പര പൂരണത്തിലൂടെയാണ് സന്തുലിതത്വം സാധ്യമാകുന്നത്. ലത്തീഫ് ഉദാഹരണ സഹിതം വ്യക്തമാക്കാന്‍ ശ്രമിച്ച കാര്യവും ഇത് തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇനി അപ്പൂട്ടന്‍ ഇതൊന്നുമല്ല ഉദ്ദേശിച്ചതെങ്കില്‍, തുല്യത ഏത് തലത്തിലാണ് വേണ്ടത് എന്ന് ഇവിടെ വ്യക്തമാക്കപെടേണ്ടതുണ്ട്. എന്തൊക്കെ അടിസ്ഥാനങ്ങളിലാണ് സ്ത്രീയും പുരുഷനും തുല്യരാവേണ്ടത്. ഇക്കാര്യം വ്യക്തമായാല്‍ മാത്രമേ മറ്റുകാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാകുന്നുള്ളൂ.

അപ്പൂട്ടൻ said...

ചിന്തകൻ,
ഡിസ്‌ക്ലൈമറുകളുടെ കൂട്ടത്തിൽ ശരീരശാസ്ത്രം കൂടി ഉൾപ്പെടുത്തണോ എന്ന് ആലോചിച്ചതാണ്‌, obvious ആണെന്ന ധാരണയിൽ ഒഴിവാക്കിയത്‌.

തുല്യത എന്നാൽ പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീ ചെയ്യണമെന്നോ സ്ത്രീ ചെയ്യുന്നതെല്ലാം പുരുഷനും ചെയ്യണമെന്നോ അല്ല അർത്ഥമാക്കുന്നത്‌. പുരുഷന്‌ പ്രസവിക്കാൻ പറ്റുമോ, സ്ത്രീയ്ക്ക്‌ വട്ടത്തിൽ മൂത്രമൊഴിക്കാൻ പറ്റുമോ എന്നൊക്കെ ചോദിക്കുന്നതിൽ വലിയ കാര്യമില്ല.

ഈ ലോകത്ത്‌ എനിക്കുള്ള അത്രയും സ്വാതന്ത്ര്യവും അവകാശവും മറ്റൊരാൾക്ക്‌ കൂടിയുണ്ടെങ്കിലേ ഞാനും ആ വ്യക്തിയും തുല്യരാണെന്ന് പറയാനാവൂ, അല്ലാതെ അത്‌ ശമ്പളത്തിന്റെയോ കാറിന്റെയോ കണക്കിലല്ല. ഇവ പ്രസ്തുതവ്യക്തിയുടെ നിയന്ത്രണത്തിലല്ലാത്ത ഏതെങ്കിലും അവസ്ഥയിൽ നിഷേധിക്കപ്പെട്ടാൽ അത്‌ ഒരു discrimination ആണ്‌.

വിഷയം സാമൂഹികമായി തുല്യത, ആശയതലത്തിലെങ്കിലും, ഉണ്ടോ എന്നതാണ്‌. പുരുഷാധിപത്യം ഇപ്പോഴും ശക്തമായിത്തന്നെ നിലവിലിരിക്കെ ഒരു സാധാരണ കുടുംബത്തിലും തുല്യത എളുപ്പമല്ല, പക്ഷെ ചിലരെങ്കിലും തന്റെ ഭാര്യയുടെ വ്യക്തിത്വവും അവകാശങ്ങളും പ്രവർത്തിസ്വാതന്ത്ര്യവും അംഗീകരിക്കുന്നവരാണ്‌. ബഹുഭാര്യാത്വത്തിലൂടെ അതിനുള്ള ചെറിയ സാധ്യതപോലും ഇല്ലാതാവും എന്നേ പറഞ്ഞതിനു അർത്ഥമുള്ളു.

ഞാൻ പറഞ്ഞല്ലൊ, ഒരു വിഭാഗത്തിനുമാത്രമായി ലഭിക്കുന്ന undue privilege ആണ്‌ ഞാൻ തുല്യത എന്നതിലൂടെ വിഷയമാക്കിയത്‌. അവസരനിഷേധം ഒരു വശം മാത്രമേ ആകുന്നുള്ളു. Strictly, on topic ഒരു ഭാര്യയിരിയ്ക്കെ പുരുഷന്‌ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ അനുവാദം ഉണ്ടെന്നത്‌, സ്ത്രീ ആയതിനാൽ മാത്രം ആ വ്യക്തിയ്ക്ക്‌ ഇല്ലെന്നത്‌, തുല്യതയാണോ? വീട്ടിലെ കാര്യം, അതെന്തായാലും, പുരുഷന്‌, ഒന്നിലധികം ഭാര്യമാർ ഉണ്ടെന്നതിനാൽ, ചോയ്സ്‌ ഉണ്ട്‌, സ്ത്രീയ്ക്കൊ? (വീണ്ടും പറയട്ടെ, ബഹുഭർത്തൃത്വത്തിലേക്കല്ല എന്റെ വാദം)

പിന്നെ, സന്തുലിതത്വത്തിന്റെ കാര്യം. പ്രസവം, മുലയൂട്ടൽ തുടങ്ങിയ കാര്യങ്ങളല്ലാതെ പുരുഷന്‌ ചെയ്യാനാവാത്ത ഒന്നും സ്ത്രീ ചെയ്യുന്നില്ല. സ്ത്രീയ്ക്ക്‌ ചെയ്യാനാവാത്ത കാര്യങ്ങൾ ഒന്നും തന്നെ പുരുഷൻ പുറംലോകത്ത്‌ ചെയ്യുന്നുമില്ല. അപ്പോൾ പിന്നെ സ്ത്രീയ്ക്ക്‌ ഇന്നത്‌, പുരുഷന്‌ ഇന്നത്‌ എന്ന് എഴുതിവെയ്ക്കുന്നതിൽ എന്ത്‌ ലോജിക്‌ ആണുള്ളത്‌? M.Tech വരെ പഠിച്ച പെൺകുട്ടിയെ ജോലിയ്ക്കയയ്ക്കില്ല എന്ന് പറയുന്ന മഹാനെ ഞാൻ കണ്ടിട്ടുണ്ട്‌, അതൊക്കെ എന്ത്‌ സന്തുലിതത്വത്തിന്റെ ഭാഗമാണ്‌?

ഇസ്ലാം ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുന്നു എന്നത്‌ എത്രയ്ക്ക്‌ ശരിയാണെന്ന് എനിക്കറിയില്ല. "നീതി പുലർത്താനാവുമെങ്കിൽ മാത്രം", "നീതി പുലർത്താനാവില്ല" എന്നിങ്ങിനെയുള്ള വചനങ്ങളാണ്‌ ആധാരമെങ്കിൽ അത്‌ പൂർണ്ണമായും നിരുത്സാഹപ്പെടുത്തലായി വിലയിരുത്താനാവില്ല, കാരണം ഇവ subjective ആണ്‌. നബിയുടെ കാലത്തെ സാഹചര്യം വെച്ചു നോക്കിയാൽ ഇതിനൊരു നിരുത്സാഹപ്പെടുത്തലിന്റെ ഛായ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഇന്ന് പലരും "അനുവദിക്കപ്പെട്ടിരിക്കുന്നു" എന്നത്‌ അടുത്ത വിവാഹം കഴിക്കാനുള്ള പഴുതായി മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. "അരുത്‌" എന്നു പറയുന്നതിനും "ഇന്നയിന്ന കടമ്പകൾ കടന്നാൽ ആവാം" എന്നു പറയുന്നതിനും ഒരുപാട്‌ വ്യത്യാസമുണ്ട്‌.

ചിന്തകന്‍ said...

അപ്പൂട്ടന്‍
എല്ലാം ഡിസ്ക്ലയിമറില്‍ ഉള്‍പെടുത്തിയാല്‍ പിന്നെയവസാനം ഒന്നും ബാക്കിയുണ്ടാവില്ല.:) ശരീരര ശാസ്ത്രം ഒരു വിഷയം തന്നെയാണിവിടെ. മൂത്രമൊഴിക്കുന്നത് വട്ടത്തിലാണോ ചതുരത്തിലാണോ എന്നതിന്റെ അടിസ്ഥാനത്തിലുള്ളതല്ല അത്. ഇത്തരം കാര്യങ്ങളില്‍ ആര്‍ക്കും മറ്റൊരാളുടെ പങ്കാളിത്തം ആവശ്യമില്ല. പങ്കാളിത്തത്തോട് കൂടിയുള്ള കാര്യങ്ങളിലെ തുല്യതയെയാണ് ഞാന്‍ അര്‍ത്ഥമാക്കിയത്.

എനിക്കുള്ള അത്രയും സ്വാതന്ത്ര്യം മാറ്റാര്‍ക്കും വേണ്ട് എന്ന അഭിപ്രായമൊന്നും എനിക്കുമില്ല. താങ്കള്‍ ഉദ്ദേശിക്കുന്ന ‘തുല്യത‘ ബഹുഭാര്യത്വത്തെപോലെ, ബഹു ഭര്‍ത്തൃത്വത്തിനുള്ള അവകാശമാണെന്ന് മനസ്സിലായി. അതായത് ബഹുഭാര്യത്വത്തിന് അനുമതിയ നല്‍കിയ ഇസ്ലാം - ഒരു തുല്യത എന്ന നിലക്ക് - എന്ത് കൊണ്ട് ബഹു ഭര്‍ത്തൃത്വത്തിന് അനുമതി നല്‍കിയില്ല എന്ന കാര്യമാണ് താങ്കള്‍ തുല്യതയില്ലായ്മയായി കാണുന്നത്. അതിനുള്ള ഉത്തരം ഞാന്‍ നേരെത്തെ സൂചിപിച്ച ശാരീരികമയ/പ്രകൃതിപരമായ പ്രശ്നം തന്നെയാണ്. കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടിഉള്‍ക്കൊള്ളാതെ, ഭാവനാ വിലാസത്തില്‍ മെനയുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍/തോന്നലുകള്‍ ഉടലെടുക്കുന്നത്. (ബഹു ഭര്‍ത്തൃത്ത്വം എന്ന ആവശ്യം ഏതെങ്കിലും സ്ത്രീകള്‍ ഉന്നയിക്കാറുണ്ടോ എന്ന് എന്റെ അറിവിലില്ല)

ശാരീകമായ/പ്രകൃതിപരമായ കാരണം എന്ത് കൊണ്ട് എന്ന് ചോദിച്ചാല്‍ ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. വിവാഹത്തിന്റെ അടിസ്ഥാനം കേവലം സെക്സ്മാത്രമല്ല എന്ന് നമുക്കറിയാം. എന്താണ് വിവാഹത്തിന്റെ ലക്ഷ്യം എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. വിവാഹം എന്നത്, ഒരു കരാറിലൂടെ/ആളുകളുടെ അംഗീകാ‍രത്തോടു കൂടി ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാന്‍ സമൂഹം നല്‍കുന്ന ലൈസന്‍സാണ് എന്ന് ചുരുക്കിപറയാം. ഇരുവരുടെയും ശാരീകാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ രണ്ട് പേര്‍ക്കും ഈ കരാറിലൂടെ പരസ്പര ബാധ്യതയുണ്ട്. അതേ പോലെ അടുത്ത തലമുറയെ ജനിപിക്കുന്നതിനും അവരുവരുടെ ശാരീരിക സാധ്യതകളനുസരിച്ചുള്ള പരസ്പര സഹകരണവും ഈ കരാറിന്റെ/ധാരണയുടെ ഭാഗം തന്നെയാണ്. ഒന്നിലധികം ഭാര്യമാരുണ്ടായാലും പുരുഷന്റെ പ്രകൃതി/ശാരീരികമായ അവസ്ഥ ഇത്തരം കാര്യങ്ങള്‍ വിഘാതമാവില്ല. സ്ത്രീക്ക് ഒരു കുട്ടിയെ വേണമെന്ന് തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അതില്‍ പുരുഷന്റെ പങ്കാളിത്തം നല്‍കാന്‍ അവനു കഴിയും. ഒരു ബഹു ഭര്‍ത്തൃമതിക്ക് ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സാധിക്കുകയില്ല. ഒരേ സമയം ഒരാളുടെ കുട്ടിയെ മാത്രം പരിപാലിക്കാന്‍ മാത്രമേ ഒരു സ്ത്രീക്ക് സാധ്യമാവുകയുള്ളൂ. ഇനി ഇത് ഒരു ക്രമമനുസരിച്ച് ധാരണയിലേത്തിയാല്‍ പോലും, രണ്ടോ മൂന്നോ ഭര്‍ത്താവുള്ള ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ വളരെ വലുതായിരിക്കും. എപ്പോഴും മക്കളെ പ്രസവിക്കുന്ന ഒരു യന്ത്രം മാത്രമായിരിക്കും സ്ത്രീ. ഇത് തുല്യതായാണോ എന്ന് താങ്കള്‍ തന്നെ തീരുമാനിക്കുക. വെറും സെക്സ്മാത്രമാണ് കാര്യമെങ്കില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ റോള്‍ മാത്രമായി അധ:പതിക്കുകയും ചെയ്യും.

ഇനി വിവാഹം എന്നതിന് അപ്പൂട്ടന്‍ ഉദ്ദേശിച്ച അര്‍ത്ഥതലങ്ങള്‍ വേറെ വല്ലതുമൊക്കെയാണെങ്കില്‍ അതിവിടെ വ്യക്തമാക്കാമാക്കാവുന്നതാണ്.

പക്ഷെ ചിലരെങ്കിലും തന്റെ ഭാര്യയുടെ വ്യക്തിത്വവും അവകാശങ്ങളും പ്രവർത്തിസ്വാതന്ത്ര്യവും അംഗീകരിക്കുന്നവരാണ്‌. ബഹുഭാര്യാത്വത്തിലൂടെ അതിനുള്ള ചെറിയ സാധ്യതപോലും ഇല്ലാതാവും എന്നേ പറഞ്ഞതിനു അർത്ഥമുള്ളു.
എന്ത് കണക്കിന്റെ/അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പ്രസ്ഥാവന നടത്തുന്നത് എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ഒന്നിലധികം ഭാര്യമാരുള്ള ഒരാള്‍ ഭാര്യയുടെ വ്യക്തി/പ്രവര്‍ത്തന സ്വാതന്ത്ര്യത്തങ്ങള്‍ക്ക് വിലങ്ങ് തടിയാവുന്നത് എങ്ങനെ എന്ന് വ്യക്തമാക്കിയാല്‍ കൊള്ളം.
cntd...

ചിന്തകന്‍ said...

"നീതി പുലർത്താനാവുമെങ്കിൽ മാത്രം", "നീതി പുലർത്താനാവില്ല" എന്നിങ്ങിനെയുള്ള വചനങ്ങളാണ്‌ ആധാരമെങ്കിൽ അത്‌ പൂർണ്ണമായും നിരുത്സാഹപ്പെടുത്തലായി വിലയിരുത്താനാവില്ല,
പിന്നെ ഇത് ബഹുഭാര്യത്വത്തിനുള്ള പ്രോത്സാഹനമായിട്ടാണോ താങ്കള്‍ കരുതുന്നത്? നീതി എന്നത് എല്ലാ കാലത്തും ഒരു പോലെ തന്നെയാണ്. കണക്കുകള്‍ നോക്കുകയാണെങ്കില്‍ ബഹുഭാര്യത്വത്തില്‍ മുസ്ലീങ്ങളെക്കാള്‍ മറ്റു സമുദായങ്ങളും പിന്നിലൊന്നുമല്ല താനും. നിബന്ധനകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു അനുമതി മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ.
പിന്നെയുള്ള വ്യാഖ്യാനങ്ങളില്‍ കാര്യമില്ല താനും.
ഒരു പുരുഷന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സ്ത്രീയോടുള്ള അനീതിയായി കണക്കാക്കാന്‍ മാത്രം മതിയായ കാരണങ്ങള്‍ താങ്കളുടെ പോസ്റ്റില്‍ ഉള്ളതായി ഞാന്‍ കണ്ടെത്തിയിട്ടില്ല.
ഭാവന വിലാസങ്ങള്‍ വിട്ട്, പ്രായോഗികമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഏവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതേയുള്ളൂ കാര്യങ്ങള്‍‍.

അപ്പൂട്ടൻ said...

ചിന്തകൻ,

താങ്കൾ ഉദ്ദേശിക്കുന്ന ‘തുല്യത‘ ബഹുഭാര്യത്വത്തെപോലെ, ബഹു ഭർത്തൃത്വത്തിനുള്ള അവകാശമാണെന്ന്‌ മനസ്സിലായി. അതായത്‌ ബഹുഭാര്യത്വത്തിന്‌ അനുമതിയ നൽകിയ ഇസ്ലാം - ഒരു തുല്യത എന്ന നിലക്ക്‌ - എന്ത്‌ കൊണ്ട്‌ ബഹു ഭർത്തൃത്വത്തിന്‌ അനുമതി നൽകിയില്ല എന്ന കാര്യമാണ്‌ താങ്കൾ തുല്യതയില്ലായ്മയായി കാണുന്നത്‌. അതിനുള്ള ഉത്തരം ഞാൻ നേരെത്തെ സൂചിപിച്ച ശാരീരികമയ/പ്രകൃതിപരമായ പ്രശ്നം തന്നെയാണ്‌

ഈ വാദം ഞാനെവിടെയാണ്‌ പറഞ്ഞത്‌?
ഞാൻ എന്റെ പോസ്റ്റിലും കമന്റിലും വ്യക്തമായി എഴുതിയിരുന്നു ബഹുഭർത്തൃത്വം അല്ല ഞാൻ ഉദ്ദേശിക്കുന്നതെന്ന്‌. കഴിഞ്ഞ കമന്റിൽപ്പോലും ഞാനത്‌ പ്രത്യേകം പറഞ്ഞതല്ലേ?
(വീണ്ടും പറയട്ടെ, ബഹുഭർത്തൃത്വത്തിലേക്കല്ല എന്റെ വാദം)

ഇല്ലാത്ത കാര്യങ്ങൾ പറയല്ലേ ചിന്തകാ. എതിർക്കാൻ വേണ്ടി എതിർക്കരുത്‌, ദയവായി.
കമന്റ്‌ ഒന്നുകൂടി വായിച്ച്‌ ബാക്കിയെഴുതാം.

ചിന്തകന്‍ said...

Strictly, on topic ഒരു ഭാര്യയിരിയ്ക്കെ പുരുഷന്‌ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ അനുവാദം ഉണ്ടെന്നത്‌, സ്ത്രീ ആയതിനാൽ മാത്രം ആ വ്യക്തിയ്ക്ക്‌ ഇല്ലെന്നത്‌, തുല്യതയാണോ?

പ്രിയ അപ്പൂട്ടന്‍
താങ്കളുടെ കമന്റുകള്‍ വായിച്ചതിന് ശേഷം തന്നെയാണ് ഞാന്‍ കമന്റിയിട്ടുള്ളത്. താങ്കള്‍ ബഹുഭര്‍തൃത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.

മുകളിലെ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഞാന്‍ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്. ഒരു പുരുഷനു ബഹുഭാര്യത്വത്തിന് അനുമതി നല്‍കിയപ്പോള്‍ സ്ത്രീക്ക് അത് നല്‍കാത്തതില്‍ തുല്യതയില്ലായ്മയില്ലേ എന്നതാണ് താങ്കളുടെ ചോദ്യത്തിന്റെ കാതലായി ഞാന്‍ മനസ്സിലാക്കിയത്. അതനുസരിച്ചാണ് ഞാന്‍ കമന്റുകള്‍ നല്‍കിയതും.

അപ്പൂട്ടൻ said...

ചിന്തകൻ,
അങ്ങിനെയെങ്കിൽ ഞാൻ പറഞ്ഞ ആദ്യവാചകം കൂടി വായിക്കണമായിരുന്നു. Undue privilege എന്ന് പറഞ്ഞതുകൂടി. ഭർത്താവിന്‌ അനർഹമായ ഒരു privilege ആണെന്നാണ്‌ പറയുന്നത്‌, അല്ലാതെ ഭർത്താവിനുള്ളതിനാൽ ഭാര്യയ്ക്ക്‌ വേണമെന്നല്ല.
ഇതിനേക്കുറിച്ച്‌ ഒരു വാദപ്രതിവാദത്തിനു ഞാനില്ല. പക്ഷെ അനാവശ്യമായി ആശയങ്ങൾ എന്റെ പോക്കറ്റിലേയ്ക്ക്‌ തിരുകരുതെന്നുമാത്രം.

അപ്പൂട്ടൻ said...

ചിന്തകൻ,
താങ്കളുടെ ആദ്യകമന്റിൽ പറഞ്ഞ ശരീരശാസ്ത്രപരമായ കാര്യം പ്രസവത്തിന്റേതാണ്‌. അത്തരം കാര്യങ്ങൾ ഇവിടെ പ്രസക്തമല്ലെന്നേ ഞാൻ ഡിസ്‌ക്ലൈമർ ആയി പറഞ്ഞിട്ടുള്ളു.

പിന്നെ, ബഹുഭർത്തൃത്വം എന്നത്‌ ഞാൻ ഉന്നയിച്ച വിഷയത്തിലില്ലാത്തതിനാൽ താങ്കളുടെ രണ്ടാം വരവിലെ ആദ്യകമന്റിന്റെ മുക്കാലും പ്രസക്തമല്ല. അവിടെ താങ്കൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ അതിനെ ആധാരമാക്കിയാണ്‌.
ഭാര്യയുടെ വ്യക്തിത്വവും അവകാശങ്ങളും പ്രവർത്തിസ്വാതന്ത്ര്യവും അംഗീകരിക്കുന്ന ഭർത്താക്കന്മാരെ താങ്കൾ കണ്ടിട്ടില്ലെങ്കിൽ അതെന്റെ കുറ്റമല്ല. അതിന്‌ കണക്ക്‌ വേണമെന്ന് പറയുന്നതിന്റെ അർത്ഥവും എനിക്ക്‌ മനസിലായിട്ടില്ല.

രണ്ടാം കമന്റിലേക്ക്‌...
എന്റെ വിഷയം ബഹുഭാര്യാത്വമാണ്‌, അല്ലാതെ ഇസ്ലാമല്ല. ഇസ്ലാം ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുന്നു എന്ന താങ്കളുടെ പ്രസ്താവനയ്ക്ക്‌ ഒരു മറുപടി മാത്രമാണ്‌ ഞാൻ പറഞ്ഞത്‌. ബാക്കി കാര്യങ്ങൾ എന്റെ കമന്റിൽ തന്നെയുണ്ട്‌. നിരുത്സാഹപ്പെടുത്തലല്ല എന്നു പറഞ്ഞാൽ പ്രോൽസാഹിപ്പിക്കുന്നു എന്ന അർത്ഥം വരുന്നത്‌ എങ്ങിനെയാണ്‌? രണ്ടറ്റത്തിനും ഇടയിൽ ഒന്നുമില്ലേ?

പിന്നെ, പുരുഷൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത്‌ സ്ത്രീയോടുള്ള അനീതിയായി കാണാൻ പറ്റുന്ന കാര്യങ്ങളൊന്നും ഞാൻ പറഞ്ഞതായി താങ്കൾക്ക്‌ കാണാനാവില്ലെങ്കിൽ, താങ്കൾക്കത്‌ ഇനിയും പറഞ്ഞുതരാൻ എനിക്കാവില്ല. എനിക്കിത്രയ്ക്ക്‌ മലയാളമേ അറിയൂ.

നീതിയെന്തെന്നും അനീതിയെന്തെന്നും discrimination എന്നാൽ എന്താണെന്നും ഞാൻ മനസിലാക്കിയതുപോലെയല്ല താങ്കളുടേതെന്നേ എനിക്ക്‌ മനസിലാക്കാനാവൂ. I'm sorry, I can't help you.

സന്തോഷ്‌ said...

>>> ഒരു പുരുഷന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സ്ത്രീയോടുള്ള അനീതിയായി കണക്കാക്കാന്‍ മാത്രം മതിയായ കാരണങ്ങള്‍ താങ്കളുടെ പോസ്റ്റില്‍ ഉള്ളതായി ഞാന്‍ കണ്ടെത്തിയിട്ടില്ല. ഭാവന വിലാസങ്ങള്‍ വിട്ട്, പ്രായോഗികമായി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഏവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതേയുള്ളൂ കാര്യങ്ങള്‍‍. <<<

ചിന്തകന്‍, താങ്കളുടെ കാഴ്ചപ്പാടില്‍ ഒരു പുരുഷന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സ്ത്രീയോടുള്ള അനീതിയായി കണക്കാക്കാന്‍ മാത്രം മതിയായ കാരണങ്ങള്‍ അപ്പൂട്ടന്റെ പോസ്റ്റില്‍ ഇല്ല എന്ന് താങ്കള്‍ക്കു തോന്നുന്നു എന്നതുകൊണ്ട്‌ മാത്രം അപ്പൂട്ടന്‍ എഴുതിയവ, "ഭാവന വിലാസങ്ങള്‍" ആവുന്നില്ല.

താങ്കള്‍ക്കു സാധിക്കുമെങ്കില്‍ അപ്പൂട്ടന്‍ ചൂണ്ടികാട്ടിയ മൂന്നു പ്രശ്നങ്ങള്‍:

(1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം)

ഇവയുടെ നിഷേധം ബഹുഭാര്യത്വത്തില്‍ കടന്നുവരുവാന്‍ സാധ്യത ഇല്ലാത്തവ ആണ് എന്ന് കാര്യ-കാരണസഹിതം വ്യക്തമാക്കൂ. താങ്കള്‍ക്കു അതിനു സാധിച്ചാല്‍ അപ്പൂട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നവ അല്ല എന്ന് തെളിയിക്കുവാനും ഒപ്പം ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് സംഭവിച്ച തെറ്റിദ്ധാരണ മാറുവാനും കഴിയുമല്ലോ...!!

ലൂസിഫര്‍ said...

ലതീഫ്
മറുപടിക്ക് നന്ദി . ചോദ്യം അല്പം വ്യക്തിപരം ആയതു മനപൂര്‍വം ആണ് . കാരണം നമ്മളെല്ലാവരും ഉപദേശം നല്‍കുന്നതിലും അഭിപ്രായം പറയുന്നതിലും പ്രസങ്ങിക്കുന്നതിലും ഒക്കെ മുന്നിലും എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ മറുകണ്ടം ചാടുന്നവരും ആണ് . അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത് . വ്യക്തി ഹത്യ ആവില്ല എന്ന് കരുതുന്നു

ചിന്തകന്‍ said...

Undue privilege എന്ന് പറഞ്ഞതുകൂടി. ഭർത്താവിന്‌ അനർഹമായ ഒരു privilege ആണെന്നാണ്‌ പറയുന്നത്‌,

അപ്പൂട്ടന്‍
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതൊരു അനര്‍ഹമായ അവകാശം എന്ന് അപ്പൂട്ടന്‍ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. വ്യവസ്ഥകളോടെ അനിവാര്യ ഘട്ടങ്ങളില്‍ അനുമതി നല്‍കാനും, അനുമതി നല്‍കാനിക്കാരുനുമുള്ള കാരണം തുല്യതയുടെ മാനദണ്ഡം വെച്ച് അളന്നെടുക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു.

രണ്ട് പേര്‍ക്കും അനുവാദം കൊടുക്കാതിരിക്കുന്നതാണ് തുല്യത എന്ന് അപ്പൂട്ടന്‍ കരുതുന്നുവെങ്കില്‍ അപ്പൂട്ടന് അങ്ങിനെ കരുതാവുന്നതാണ്.

ബഹുഭര്‍തൃത്വത്തെ താങ്കള്‍ അംഗീകരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല എന്റെ കമന്റ് എന്ന് ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു. താങ്കള്‍ ഉദ്ദേശിച്ച തുല്യതക്ക് അനുമതി നല്‍കാത്തതിനുള്ള കാരണത്തെ ഉദ്ധരിക്കാന്‍ അത് സൂചിപിച്ചു എന്നുമാത്രം. Strictly, on topic എന്ന് പറഞ്ഞതിന് ശേഷം പറയുന്ന കാര്യത്തെ ഞാന്‍ എങ്ങനെയാണ് കരുതേണ്ടത് എന്ന് കൂടി താങ്കള്‍ പറഞ്ഞു തരൂ.

ഒരു പുരുഷന്‍ രണ്ടാമതൊരു വിവാഹത്തിനുള്ള അനുമതി നല്‍കുന്നത് സ്ത്രീയോടുള്ള അനീതിയില്ല. കാരണം പുരുഷന്റെ പ്രകൃതം അതിനോടു യോജിക്കാന്‍ പറ്റുന്നതും സ്ത്രീയുടെ പ്രകൃതം അതിനോട് യോജിക്കാന്‍ പറ്റാത്തതുകൊണ്ടുമാണെന്ന് ഞാന്‍ മുകളില്‍ വ്യക്തമാക്കി കഴിഞ്ഞു. മനശ്ശാസ്ത്രപരമായി ചിന്തിച്ചാലും ഇവിടെ താങ്കള്‍ ഉദ്ദേശിച്ച തുല്യതയില്ലായ്മയുടെ ഒരു പ്രശ്നം ഉദിക്കുന്നില്ല.

(1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.)

ഒരുപാടു പേര്‍ക്ക് അങ്ങിനെ ‘വിശ്വസിക്കാം’ എന്നാല്‍ ഇത് പ്രായോഗികമല്ല, പ്രകൃതിപരവുമല്ല.(ബഹുഭാര്യത്വത്തിന്റെ കാര്യമാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം

സ്വന്തം ജീവിത വഴി തെരെഞ്ഞുടുക്കുന്ന വ്യക്തി സ്വാന്ത്ര്യത്തിന് ബഹുഭാര്യത്വം ഒരു നിലക്കും തടസ്സമല്ല. ഏതെങ്കിലും ഒറ്റപെട്ട ചിലസംഭവത്തിന്റെ/അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെങ്കില്‍ ബഹുഭാര്യത്വമില്ലാതെ തന്നെ നമ്മുടെ നാ‍ട്ടില്‍ ധാരാളം സ്ത്രീകള്‍ ഇത്തരം അസ്വതന്ത്ര്യം അനുഭവിക്കുന്നുണ്ട്. എന്നും മദ്യപിച്ച് വന്ന് ഭാര്യയെ മര്‍ദ്ധിക്കുന്ന എത്രയോ ഏകഭാര്യ ഭര്‍ത്താക്കന്മാരെ എനിക്കറിയാം. രണ്ട് ഭാര്യമാരെയും മാ‍ന്യമായി പോറ്റി പ്രശ്നരഹിതമായി ജീവിക്കുന്നവരെയും എനിക്കറിയാം. വരുമാനം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയിട്ടു പോലും ഒരു നയാപൈസപോലും സ്വന്തം കൈക്ക് ചിലവാക്കാന്‍ സ്വതന്ത്ര്യമില്ലാത്തവരാണ് ഒട്ടുമിക്ക ഭാര്യമാരും. ഇതൊക്കെയാണ് അസ്വാതന്ത്ര്യം.

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം
ഈ അവകാശത്തിനും ബഹുഭാര്യത്വം ഒരു തടസ്സമല്ല. ബാക്കിയെല്ലാം രണ്ടാമത്തെ കാരണത്തിന് നല്‍കിയ ഉത്തരം തന്നെ.

സന്തോഷ്
അപ്പൂട്ടന്റെ ‘വിശ്വാസ‘ങ്ങളുടെ കാര്യ-കാരണം/തെളിവ് നല്‍കേണ്ട ബാധ്യത എനിക്കല്ല. അത് അദ്ദേഹത്തിന് തന്നെയാണ്. എന്ത് കൊണ്ട് ബഹുഭാര്യത്വത്തിന് സ്ത്രീക്കും പുരുഷനും ഒരു പോലെ അനുമതി നല്‍കിയില്ല എന്ന് കാര്യ-കാരണ സഹിതം വ്യക്തമാക്കുക മാത്രമേ എന്റെ ബാധ്യതയില്‍ വരുന്നുള്ളൂ.

CKLatheef said...

എന്തുകൊണ്ടാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചത് എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ ഇസ്‌ലാമിനെ മൊത്തത്തില്‍ തന്നെ വിലയിരുത്തേണ്ടതുണ്ട്. കര്‍ശനമായ സദാചാര പാലനവും, കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിലും അതിലുപരിയായി മനുഷ്യത്വത്തിനും ഇസ്‌ലാം നല്‍കിയ പവിത്രതയുമായിട്ടൊക്കെ അതിന് ബന്ധമുണ്ട്. ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുന്നവരെ തരം തിരിച്ചാല്‍ ഇസ്‌ലാമിന്റെ പ്ക്ഷത്ത് നിന്ന് ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നതായും മറുപക്ഷത്ത് നിന്ന് ബഹുഭാര്യത്വം ആവശ്യമില്ല (അപ്പൂട്ടന്‍ ചില ന്യായീകരണങ്ങള്‍ പറയുകയും ചെയ്യുന്നു) എന്നും വാദിക്കുന്നവരുമാണ്. ബഹുഭാര്യത്വത്തിലൂടെ സ്ത്രീകളുടെ തന്നെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ട്. അവ കണ്ടില്ലെന്ന് നടിക്കാന്‍ ഇസ്‌ലാമിനാവില്ല. അവയ്‌കൊന്നും ക്രിയാത്മകമായി ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നവര്‍ക്കാവാറില്ല. ഇവിടെയും അതുതന്നെയായിരിക്കും സ്ഥിതി.

കൂടുതല്‍ പഠനത്തിന് ഈ ലിങ്കില്‍ പോയി നോക്കുക. ബഹുഭാര്യത്വത്തിലെ അധാര്‍മികത?.

നേരത്തെ നല്‍കിയ ലിങ്ക് വായിച്ച് സന്തോഷ് പറഞ്ഞു അത് മതപരമായ വിശ്വാസങ്ങളെ കുറിച്ച് ഉള്ളവയാണെന്ന്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കര്‍മമേ ഇസ്ലാമിലൂള്ളൂ. പക്ഷെ പ്രസ്തുത ലേഖനങ്ങള്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചെഴുതിയതിനാല്‍ അതിന്റെ ഭാഷ അല്‍പം വ്യത്യാസമുണ്ടാകുമെന്ന് മാത്രം.

സന്തോഷ്‌ said...

ലത്തീഫ്, താങ്കള്‍ ലിങ്ക് നല്‍കിയ ലേഖനം പൂര്‍ണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് "ലൈംഗികത" എന്ന ഒറ്റ വിഷയത്തില്‍ മാത്രം ആണ്. ആ ലേഖനത്തില്‍ നിന്നുമുള്ള ഒരു വാക്യം :

"വിവാഹത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അടിസ്ഥാനചോദനയായ ലൈംഗികതയുടെ പൂർത്തീകരണമാണ്‌."

എന്നാല്‍ ലൈംഗികതയുടെ പൂർത്തീകരണം മാത്രമാണോ വിവാഹം എന്ന കര്‍മ്മം കൊണ്ട് ലക്ഷ്യമാക്കുന്നത്?

ആ ലേഖനത്തില്‍ സൂചിപ്പിക്കുന്ന മറ്റൊരു കാരണം ഭാര്യയുടെ ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത, മാറാവ്യാധി തുടങ്ങിയവ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കൽ അനിവാര്യമാക്കിത്തീർക്കുന്ന വൈയക്തിക കാരണങ്ങളാണ് എന്നാണ്.

ലൈംഗിക ശേഷിക്കുറവ്‌, വന്ധ്യത തുടങ്ങിയവയ്ക്ക് ചികിത്സ അല്ലെ നല്ല മാര്‍ഗ്ഗം? മാറാവ്യാധി എന്ന ഗണത്തില്‍ പെടുത്താവുന്ന ഏതെങ്കിലും രോഗങ്ങള്‍ ഭാര്യയ്ക്ക് ഉണ്ട് എങ്കില്‍ ഭര്‍ത്താവിനും അത് പകരാനുള്ള സാധ്യത ഉണ്ടല്ലോ?

CKLatheef said...

>>> എന്നാല്‍ ലൈംഗികതയുടെ പൂർത്തീകരണം മാത്രമാണോ വിവാഹം എന്ന കര്‍മ്മം കൊണ്ട് ലക്ഷ്യമാക്കുന്നത്? <<<

ദാമ്പത്യജീവിതത്തില്‍ ലൈംഗികതയുടെ സ്ഥാനം അവഗണിക്കാനാവില്ല എന്നല്ലേ സഹോദരാ അവിടെയും പറയുന്നുള്ളൂ. കുതര്‍ക്കത്തിന് എനിക്ക് സമയമില്ല.

kaalidaasan said...

അപ്പൂട്ടന്‍ ,

പ്രസക്തമായ വിഷയം. നന്നായി അവതരിപ്പിച്ചിരിക്കുന്നു. അപ്പൂട്ടന്റെ നിലപാടുകള്‍ എന്തായാലും ഇസ്ലാമിസ്റ്റുകള്‍ക്ക് ദഹിക്കില്ല. അതു കൊണ്ട് വിചിത്രമായ പല ന്യായീകരണങ്ങളും ഉണ്ടാകുന്നു.

ബഹുഭാര്യത്വത്തിന് നിമയപരമായി അനുവാദം നല്‍കുന്ന മതമാണ് ഇസ്‌ലാം. നീതിപാലിക്കുക എന്ന നിബന്ധനപാലിക്കാന്‍ വിവാഹം കഴിക്കുന്ന പുരുഷന്‍ സാധിക്കണം എന്ന് മാത്രം. അതോടൊപ്പം ഇണയുടെ(ഭാര്യ എന്ന പദം ഇസ്ലാമിലില്ല ഭരിക്കപ്പെടുന്നവള്‍ എന്നാണല്ലോ അര്‍ഥം. അതിനാല്‍ ഖുര്‍ആന്റെ പ്രയോഗം ഇണ എന്നാണ്) അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നവനുമാകാണം.

ഭാര്യയായലും ഇണയായാലും കല്യണം കഴിച്ചു കൂടെ താമസിച്ച് കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയാണിവിടത്തെ കഥാപാത്രം. ഇസ്ലാമില്‍ അതിനെ എന്തു പേരു വിളിക്കുന്നു എന്നതിനു പ്രസക്തിയില്ല.

നിസഹായതയില്‍ നിന്നുള്ള ന്യായീകരണം എന്നു വേണമെങ്കിലിതിനെ വിശേഷിപ്പിക്കാം. എല്ലാ പ്രചീന സമൂഹങ്ങളിലും ബഹുഭാര്യാത്വം നിയമ വിധേയം തന്നെയായിരുന്നു. ഇസ്ലാം നിയമപരമായി അനുവാദം നല്‍കുന്നു എന്നതൊക്കെ വിവരക്കേടെന്നു പറയണം. അറബികളുടെയിടയില്‍ നില നിന്നിരുന്ന ബഹുഭാര്യാത്വം നിയമ വിരുദ്ധമായിരുന്നു എന്ന് പറഞ്ഞാല്‍ ആരും അത് വിശ്വസിക്കില്ല.

ബഹു ഭാര്യാത്വം ആധുനിക കലഘട്ടത്തിനു യോജിച്ചതല്ല എന്നു മനസിലാക്കി പുരോഗതി പ്രാപിച്ച സമൂഹങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അത് തിരിച്ചു വരാതിരിക്കാനുള്ള നിയമങ്ങളുമുണ്ടാക്കി. അതൊക്കെ ബഹുഭാര്യാത്വം ഉണ്ടാക്കുന്ന അനീതിയുടെ അനുഭവത്തില്‍ നിന്നാണ്. ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കുറച്ച് മുസ്ലിങ്ങള്‍ അതിപ്പോഴും പിന്തുടരുന്നു.

ഇസ്ലാമിക സമൂഹം പുരുഷ കേന്ദ്രീകൃതമായതുകൊണ്ട് പുരുഷനു നാലു ഭാര്യമാര്‍ വരെയാകാം എന്നു നിയമമുണ്ടാക്കി. സ്ത്രീക്ക് ഒരു ഭര്‍ത്താവേ പാടുള്ളു എന്നും നിയമമുണ്ടാക്കി. നാലു പുരുഷന്‍മാരുടെ അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സ്ത്രീയെ നാലു ഭര്‍ത്താക്കന്‍ മാരെ ഒരേ സമയം നിലനിറുത്താന്‍ അനുവദിക്കുന്നും ഇല്ല. പുരുഷ മേധവിത്വത്തിന്റെ അടയാളമെന്ന രിതിയില്‍ മാത്രമേ ഇസ്ലാം ഇത് നിയമപരമായി സംരക്ഷിക്കുന്നുള്ളു. സ്ത്രീകള്‍ വെറും കമ്പോളത്തിലെ ചരക്ക് എന്നതിനപ്പുറം മറ്റ് കാഴ്ചപ്പടൊന്നും ഇസ്ലാമില്‍ ഇല്ല. സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴും പുരുഷന്‍മാര്‍ക്ക് വേണ്ടി സകല സൌഭാഗ്യങ്ങളും ഒരുക്കുന്ന അള്ളാ സ്ത്രീയുടെ കാര്യം പരാമര്‍ശിച്ചിട്ടു പോലുമില്ല. സ്ത്രീക്ക് സ്വര്‍ഗ്ഗത്തില്‍ ചെല്ലാന്‍ അവകാശമുണ്ടോ എന്നു പോലും സംശയമാണ്. സ്വര്‍ഗ്ഗത്തിനവകാശമില്ലാത്ത സ്ത്രീക്ക് ഭൂമിയിലും വലിയ അവകാശങ്ങള്‍ വേണ്ട എന്നതാണ്‌ ഇസ്ലാമിക നിലപാട്.

ബിജു ചന്ദ്രന്‍ said...

:)

ഷൈജൻ കാക്കര said...

കാക്കരയുടെ ധാർമികതയിൽ ബഹുഭാര്യത്വം വരുന്നില്ല....

അപ്പൂട്ടൻ said...

ചിന്തകൻ,
ഒരു വിഭാഗത്തിന്‌ ഉണ്ട്‌ എന്നും മറ്റൊന്നിന്‌ ഇല്ല എന്നതും തുല്യതയല്ല എന്ന്‌ താങ്കളും പറയുന്നില്ല, അത്രയും നന്ന്‌. തുല്യത ആവശ്യമാണോ അല്ലയോ എന്നത്‌ വ്യക്തിപരമായ കാഴ്ചപ്പാടാണ്‌, എന്നെ സംബന്ധിച്ചിടത്തോളം അത്‌ പ്രധാനമാണ്‌, താങ്കൾക്ക്‌ അങ്ങിനെയല്ലെങ്കിലും. (കൂടെ പറയട്ടെ, ഇടയ്ക്കെപ്പോഴോ നേതാക്കൾക്ക്‌ ചില നിയമങ്ങൾ ബാധകമല്ല എന്നൊരു പരാമർശം കണ്ടിരുന്നു. അങ്ങിനെ വരുമ്പോൾ പിന്നെ ഏകലോകസാഹോദര്യം എന്നൊക്കെ വെറും പുക മാത്രമാണ്‌)

പ്രത്യേക ആനുകൂല്യം ഉള്ള വിഭാഗത്തിൽ നിന്നും ആ ആനുകൂല്യം എടുത്തുകളഞ്ഞാലോ ഇല്ലാത്ത വിഭാഗത്തിന്‌ ആനുകൂല്യം അനുവദിച്ചാലോ തത്വത്തിലെങ്കിലും തുല്യത കൈവരിക്കാം (പ്രായോഗികമായി അങ്ങിനെയായിക്കൊള്ളണമെന്നില്ല) ഇതിൽ ഏതാണ്‌ ഉദ്ദിഷ്ടനടപടി എന്നതും വായിക്കുന്നയാളുടെ വീക്ഷണകോൺ അനുസരിച്ചിരിക്കും. ഇവിടെ ബഹുഭാര്യാത്വം അനുവദനീയമാണ്‌, ബഹുഭർത്തൃത്വം അനുവദനീയമല്ല എന്ന്‌ പറഞ്ഞാൽ ബഹുഭാര്യാത്വം എടുത്തുകളയുകയാണോ വേണ്ടത്‌ അല്ല ബഹുഭർത്തൃത്വം കൂടി അനുവദിക്കുകയാണോ വേണ്ടത്‌ എന്ന്‌ എങ്ങിനെ വേണമെങ്കിലും വിലയിരുത്താം.

ഇനി, ഞാൻ പറയുന്നത്‌ ശ്രദ്ധിച്ചു വായിക്കുവാൻ അപേക്ഷ.
ഞാൻ ഓരോ ഖണ്ഡികയും തിരിച്ചെഴുതുന്നത്‌ വിഷയത്തിന്‌ അനുസൃതമായി പോയിന്റുകൾ സമാഹരിക്കാനാണ്‌. ഒരു ഖണ്ഡികയിലെ ഒരു വാചകം വായിച്ച്‌ ആവശ്യത്തിനനുസരിച്ച്‌ വ്യാഖ്യാനം ഉണ്ടാക്കാൻ സാധിക്കും, പക്ഷെ ഖണ്ഡിക മുഴുവൻ പരിഗണിച്ചാലേ ഏതാണ്‌ വാദഗതി എന്നത്‌ പറയാനാവൂ. ഇവിടെ ഞാൻ ഖണ്ഡിക തുടങ്ങിയത്‌ അനർഹമായ ആനുകൂല്യമാണ്‌ ബഹുഭാര്യാത്വം എന്നാണ്‌. അതിനാൽ ഞാൻ പറയുന്ന വാദത്തിന്റെ റൂട്ട്‌ മനസിലാക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല.
Still, എനിക്കിങ്ങിനെയും വായിക്കാം എന്ന്‌ താങ്കൾക്ക്‌ പറയാം. അത്‌, ലതീഫിന്റെ ഭാഷയിൽ, കുതർക്കമാണോ അല്ലയോ എന്നത്‌ താങ്കൾ തന്നെ വിലയിരുത്തൂ.

ഈയൊരു പോയിന്റ്‌ ഇത്രയധികം വിസ്തരിച്ചെഴുതേണ്ടിവരും എന്ന്‌ കരുതിയിരുന്നതല്ല.

bright said...

@ ചിന്തകന്‍,

[[[[[ഒരു പുരുഷന്‍ രണ്ടാമതൊരു വിവാഹത്തിനുള്ള അനുമതി നല്‍കുന്നത് സ്ത്രീയോടുള്ള അനീതിയില്ല. കാരണം പുരുഷന്റെ പ്രകൃതം അതിനോടു യോജിക്കാന്‍ പറ്റുന്നതും സ്ത്രീയുടെ പ്രകൃതം അതിനോട് യോജിക്കാന്‍ പറ്റാത്തതുകൊണ്ടുമാണെന്ന് ഞാന്‍ മുകളില്‍ വ്യക്തമാക്കി കഴിഞ്ഞു. മനശ്ശാസ്ത്രപരമായി ചിന്തിച്ചാലും ഇവിടെ താങ്കള്‍ ഉദ്ദേശിച്ച തുല്യതയില്ലായ്മയുടെ ഒരു പ്രശ്നം ഉദിക്കുന്നില്ല.]]]]]]

''Naturalistic fallacy'', ''Appeal to nature'' എന്നിവയെക്കുറിച്ച് വായിക്കുക.

അപ്പൂട്ടൻ said...

ചിന്തകൻ,

തുല്യത പ്രായോഗികമല്ല, പ്രകൃതിക്കനുസൃതമല്ല എന്ന്‌ തെളിയിക്കാനുള്ള താങ്കളുടെ വാദങ്ങൾ പ്രസവത്തിൽ മാത്രമെ ചെന്നു നിൽക്കുന്നുള്ളു. അതിനപ്പുറം, ഇന്നത്തെ സാഹചര്യത്തിൽ, തുല്യത നിഷേധിക്കാനുള്ള ഒരു കാരണവും താങ്കൾ പറഞ്ഞിട്ടില്ല. ബഹുഭാര്യാത്വത്തിന്റെ ആവശ്യം താങ്കൾ പറഞ്ഞിട്ടുമില്ല. എന്താണീ അനിവാര്യഘട്ടം, ഇന്നത്തെ സാമൂഹികാവസ്ഥയിൽ?

രണ്ടാമത്തേയും മൂന്നാമത്തേയും ചോദ്യങ്ങൾക്ക്‌ "തടസമല്ല" എന്നൊരു ഉത്തരം മാത്രമേ താങ്കൾ പറഞ്ഞിട്ടുള്ളു. അതൊരു വ്യക്തമാക്കലായി കണക്കാക്കാനാവില്ല.

ഒരു ഭാര്യയേ ഉള്ളുവെങ്കിലും ഈ നിഷേധങ്ങളൊക്കെ ഉണ്ട്‌ എന്നത്‌ ഞാനും അംഗീകരിക്കുന്നു. പോസ്റ്റിൽ തന്നെ ഞാനത്‌ പറഞ്ഞിട്ടുള്ളതുമാണ്‌.

ബഹുഭാര്യാത്വമില്ലെങ്കിലും, സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിലും ഇതൊക്കെ സംഭവിക്കാം, കാരണം പുരുഷമേധാവിത്വം ഇപ്പോഴും ശക്തമാണ്‌. ബഹുഭാര്യാത്വത്തിൽ തത്വത്തിൽ തന്നെ പുരുഷമേധാവിത്വപരമാണ്‌ എന്ന വ്യത്യാസമേയുള്ളു. ഏകഭാര്യാവ്യവസ്ഥയിൽ സ്ത്രീയുടെ വ്യക്തിത്വമോ പുരുഷന്റെ ചിന്താഗതിയോ ഒക്കെ പുരുഷമേധാവിത്വം ഒഴിവാക്കാൻ സഹായിക്കും, ബഹുഭാര്യാത്വത്തിൽ അതെളുപ്പമല്ല.

ഇനി, ഒന്നിലധികം ഇണകളെ സ്വീകരിക്കാനുള്ള അനുമതി എന്തുകൊണ്ട്‌ സ്ത്രീയ്ക്കും പുരുഷനും നൽകിയില്ല എന്ന് പറയുക മാത്രമേ താങ്കളുടെ ബാധ്യതയായിട്ടുള്ളുവെങ്കിൽ എനിക്ക്‌ പരാതിയൊന്നുമില്ല. ഞാൻ ഇവിടെ ഉന്നയിച്ച വിഷയങ്ങളൊന്നും താങ്കളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല എന്ന് മനസിലാക്കി മിണ്ടാതിരിക്കാം, no issues

ബിനോയ്//HariNav said...

Salute for the post Appoottan :)

അപ്പൂട്ടൻ said...

ലതീഫ്‌,
ഞാൻ ന്യായീകരണങ്ങളല്ല എഴുതിയത്‌, ബഹുഭാര്യാത്വത്തിൽ ന്യായീകരണമില്ല എന്നാണ്‌ പറഞ്ഞത്‌. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നാൽ ഒരു ഭർത്താവിനെ തേടിപ്പിടിച്ചുകൊടുക്കുന്നതിൽ ഒതുങ്ങുന്നുവെന്നാണ്‌ അർത്ഥമെങ്കിൽ, ക്ഷമിക്കണം, എനിക്കതിനോട്‌ യോജിക്കാനാവില്ല.
ഇതൊരു മുസ്ലിം-അമുസ്ലിം കഥയാക്കേണ്ടതില്ല. ബഹുഭാര്യാത്വത്തെ ന്യായീകരിച്ചെഴുതിയത്‌ ഇസ്ലാം വിശ്വാസികളിൽ ചിലരാണെന്നത്‌ എന്റെ പ്രശ്നമല്ല, താങ്കൾ ചിന്തിക്കേണ്ട വിഷയമാണ്‌.

താങ്കൾ ലിങ്ക്‌ തന്ന സൈറ്റ്‌ വായിച്ചു, ബോധിച്ചില്ല. പുരുഷന്റെ മാത്രം കാര്യങ്ങളാണ്‌ പരാമർശം എന്നിരിക്കെ അത്‌ അംഗീകരിക്കാനാവുന്നതല്ല.
അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്ന് സംഗ്രഹിച്ചെഴുതട്ടെ.
1. മറ്റു മതങ്ങളിലും സംസ്കാരങ്ങളിലും ബഹുഭാര്യാത്വം നിലനിന്നിരുന്നു.
2. വ്യഭിചാരം ഒഴിവാക്കാനുള്ള വഴിയാണ്‌
3. ഭാര്യയ്ക്ക്‌ ഭർത്താവിന്റെ ലൈംഗികാവശ്യങ്ങൾ നിറവേറാതെ വരുമ്പോൾ ബഹുഭാര്യാത്വം ആവശ്യമായി വരുന്നു.
4. അനാഥകളേയും വിധവകളേയും മറ്റും സംരക്ഷിക്കാനുള്ള ഒരു മാർഗ്ഗമാണ്‌.

കൂടുതൽ എന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം

മറ്റുള്ള മതങ്ങളിലും സംസ്കാരങ്ങളിലും പണ്ട്‌ നടന്നിരുന്നു, അതൊക്കെ ഇന്ന് ബാധകമാണോ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാൻ സംസാരിക്കുന്നത്‌ ഇന്നത്തെ സമൂഹത്തെക്കുറിച്ചാണ്‌, ശ്രീകൃഷ്ണൻ എന്തുചെയ്തു എന്നത്‌ ഇന്ന് പ്രസക്തമല്ല.

പുരുഷൻ വഴിതെറ്റിപ്പോകാതിരിക്കാനാണ്‌ എന്നൊരു വാദം കണ്ടു. അതിനേക്കുറിച്ച്‌ ഒന്നും തന്നെ പറയാനില്ല, കഷ്ടം എന്നല്ലാതെ.

മൂന്നമത്തെ വിഷയത്തെക്കുറിച്ച്‌ ഒന്നും പറയാതിരിക്കുന്നതാണ്‌ ഭേദം.

പിന്നെയുള്ളത്‌ ബഹുഭാര്യാത്വം ആവശ്യമായി വരുന്ന സാഹചര്യങ്ങളാണ്‌. അത്‌ ഇന്ന് എത്രമാത്രം പ്രസക്തമാണ്‌ എന്ന് ചിന്തിച്ചാൽ മാത്രം മതി, അതിന്റെ നിരർത്ഥകത മനസിലാക്കാൻ. സ്ത്രീപുരുഷ അനുപാതത്തിൽ വൻവ്യത്യാസം വരാൻമാത്രം യുദ്ധങ്ങളൊന്നും സംഭവിക്കുന്നില്ലല്ലൊ ഇവിടെ. സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക എന്നത്‌ ഒരു consideration പോലും അല്ലെന്നുവരുന്നതാണ്‌ ഇത്തരം അനാഥ/അബല സങ്കൽപങ്ങളുടെ തന്നെ ആധാരം.

ബ്രൈറ്റ്‌, കാക്കര, ബിനോയ്‌, ബിജു
നന്ദി.

കാളിദാസൻ,
ഇന്ന് മുസ്ലീങ്ങൾ ബഹുഭാര്യാത്വത്തെ എത്രമാത്രം അംഗീകരിക്കുന്നുണ്ട്‌ എന്നറിയില്ല. സ്വജീവിതത്തിൽ അവരിൽ പലരും ഇത്‌ പകർത്തുമെന്നും എനിക്ക്‌ തോന്നുന്നില്ല.

പുരുഷകേന്ദ്രീകൃതരൂപം മനുഷ്യസമൂഹങ്ങളിൽ എന്നുമുണ്ട്‌. ഇന്ന് പതുക്കെ അതിലേക്ക്‌ വിള്ളലുകൾ വന്നുകൊണ്ടിരിക്കുന്നു എന്നത്‌ ആശ്വാസകരമായൊരു കാര്യമാണ്‌. സ്ത്രീകൾ മുൻനിരയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു എന്നത്‌ ഇന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഫ്യൂഡലിസത്തിന്റെ നിഴൽ പരിപൂർണ്ണമായും വിട്ടൊഴിയാത്ത ചില സമൂഹങ്ങൾ (മതങ്ങളെക്കുറിച്ചല്ല ഈ പരാമർശം) ഇപ്പോഴും പഴയ കാലത്തുതന്നെയാണ്‌, അവൻ ആണല്ലേ എന്ന ചോദ്യത്തിൽ തീരുന്നു എല്ലാ കുറ്റങ്ങളും.

സന്തോഷ്‌,
സജീവസാന്നിദ്ധ്യത്തിന്‌ നന്ദി.

ചിന്തകന്‍ said...

തുല്യത പ്രായോഗികമല്ല, പ്രകൃതിക്കനുസൃതമല്ല എന്ന്‌ തെളിയിക്കാനുള്ള താങ്കളുടെ വാദങ്ങൾ പ്രസവത്തിൽ മാത്രമെ ചെന്നു നിൽക്കുന്നുള്ളു

അപ്പൂട്ടന്‍.
താങ്കളുടെ കമന്റുകളെ ഞാന്‍ മുഴുവനായി വായിച്ച് അതിനുള്ള മൊത്തത്തിലുള്ള ആ‍ശയത്തിന് മറുപടി അവതരിപിക്കണമെന്ന് പറയുന്ന താങ്കള്‍ക്ക് എന്റെ കമന്റുകളില്‍ ‘പ്രസവം‘ എന്ന പ്രശ്നം മാത്രമേ കാണാന്‍ സാധിച്ചുള്ളൂ എന്നതില്‍ ഞാന്‍ നിസ്സഹയാനാണ്.എന്റെ അവതരണത്തിന്റെ കുഴപ്പമാവാം.

വിവാഹത്തിന്റെ ലക്ഷയം എന്തെന്ന് കൃത്യമായി ഡിഫൈന്‍ ചെയ്തതിന് ശേഷമേ താങ്കള്‍ പറയുന്ന വാദങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. താങ്കളുടെ പക്ഷത്തു നിന്ന് അതൊന്ന് ഡിഫൈന്‍ ചെയ്തതിന് ശേഷം നമുക്ക് ‘തുല്യത‘യെ കുറിച്ച് ചര്‍ച്ചിക്കാം.

താങ്കള്‍ ഡിസ്ക്ലൈമറില്‍ ഒരു കാര്യം ഒഴിവാക്കാന്‍ പറയുകയും അതേ കാര്യം തന്നെ രണ്ടും മൂന്നും പോയന്റുകളില്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നത് അതിലെ വൈരുദ്ധ്യം താങ്കള്‍ മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാ അതോ മുങ്കൂര്‍ ജാമ്യമോ?

സ്വന്തം ജീവിത വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, വ്യക്ത്യഭിമാനവും ഏക ഭാര്യത്വത്തില്‍ ഉണ്ടെങ്കില്‍ ബഹുഭാര്യത്വത്തിലും അതിന് പോറലൊന്നും ഏല്‍ക്കില്ല. ഇനി ഇല്ലാ എങ്കില്‍ രണ്ടിലും അതില്ലാതിരിക്കാനുള്ള സാധ്യത ഒരു പോലെ നിലനില്‍ക്കുന്നു.
അത്കൊണ്ട് തന്നെയാണ് ഒന്നിന് മാത്രമായി ‘തടസ്സമല്ല‘ എന്ന കാര്യം പറഞ്ഞത്.
അങ്ങനെയല്ലാ എങ്കില്‍ അത് വ്യക്തമാക്കാനുള്ള ബാധ്യത ഈ വാദം ഉന്നയിച്ച താങ്കള്‍ക്ക് മാത്രമാണ്. എനിക്കല്ല. ‘എളുപ്പമല്ല‘ എന്നതിന് ഭാവനാവിലാസമല്ലാതെ മറ്റുവല്ല തെളിവുകളും നല്‍കാനുണ്ടോ താങ്കള്‍ക്ക്?

ഇവിടെ ബഹുഭാര്യാത്വം അനുവദനീയമാണ്‌, ബഹുഭർത്തൃത്വം അനുവദനീയമല്ല എന്ന്‌ പറഞ്ഞാൽ ബഹുഭാര്യാത്വം എടുത്തുകളയുകയാണോ വേണ്ടത്‌ അല്ല ബഹുഭർത്തൃത്വം കൂടി അനുവദിക്കുകയാണോ വേണ്ടത്‌ എന്ന്‌ എങ്ങിനെ വേണമെങ്കിലും വിലയിരുത്താം.

ഇക്കാര്യത്തില്‍ താങ്കളുടെ കൃത്യമായ ഒരു നിലപാട് ഇവിടെ വ്യക്തമാക്കൂ.(തുല്യതക്ക് വേണ്ടി) അല്ലാതെ ബഹു ഭര്‍തൃത്വത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അങ്ങിനെ വാദിച്ചില്ലെന്നും ബഹുഭാര്യത്വത്തെ ഒഴിവാക്കാന്‍ പറയുമ്പോള്‍ ഞാന്‍ അങ്ങിനെ വാദിച്ചില്ലെന്നും പറയേണ്ടല്ലൊ.

അത് കൊണ്ട് തുല്യതക്ക് താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് വേണ്ടത്?

മറ്റൊന്ന്, ബഹുഭാര്യത്വം ഇന്നത്തെ സാഹചര്യത്തില്‍ തീരെ വേണ്ട, അല്ലെങ്കില്‍ നിരോധിക്കപെടണം എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ എന്നു കൂടി വ്യക്തമാക്കൂ.

നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കപെടാതെ ചര്‍ച്ചിച്ചാല്‍ മുഴുവിനെ(ഒരു മത്സ്യം) പിടിക്കാന്‍ പോയ പോലെയാവും; എവിടെയും പിടുത്തം കിട്ടില്ല :)

അപ്പൂട്ടൻ said...

ചിന്തകൻ,
ദയവായി തർക്കിക്കാൻ വേണ്ടി വാദങ്ങൾ ഉന്നയിക്കരുത്‌. ബഹുഭാര്യത്വം ആവശ്യമില്ല എന്നതാണ്‌ എന്റെ നിലപാടെന്ന നിലയിൽ ചിലയിടത്തെല്ലാം താങ്കൾ തന്നെ പറയുന്നുണ്ടെങ്കിലും (തൊട്ടുമുൻപിലത്തെ കമന്റിൽ തന്നെ താങ്കൾ ഇതുമായി ബന്ധപ്പെട്ട്‌ ചോദിച്ചിട്ടുണ്ട്‌) വീണ്ടും നിലപാട്‌ വ്യക്തമാക്കണമെന്ന്‌ പറയുന്നതിന്റെ ആവശ്യമെന്താണ്‌?

എന്റെ കമന്റുകളിൽ ‘പ്രസവം‘ എന്ന പ്രശ്നം മാത്രമേ കാണാൻ സാധിച്ചുള്ളൂ എന്നതിൽ ഞാൻ നിസ്സഹയാനാണ്‌
തുല്യതയല്ല ആവശ്യം എന്നതിന്‌ താങ്കൾ പറഞ്ഞ കാരണങ്ങൾ എന്തൊക്കെയാണ്‌? സ്വന്തം കമന്റുകൾ ഒന്നുകൂടി വായിച്ചുനോക്കൂ.
ഈ കമന്റിൽ താങ്കൾ പറഞ്ഞത്‌ ഇപ്രകാരം
ഇവിടെ തുല്യത എന്നതിന്‌ പകരം സന്തുലിതത്വമാണ്‌ ആവശ്യം. എങ്കിലെ സംഗതികൾ കാര്യക്ഷമാമായി മുന്നോട്ട്‌ പോവുകയുള്ളൂ. ഇയൊരർത്ഥത്തിൽ, പ്രകൃതിപരമായി തന്നെ, ഘടനയിലും ഫങ്ങ്ഷനിംഗിലും സ്ത്രീയും പുരുഷനും തുല്യമായമല്ല സംവിധാനിക്കപ്പെട്ടിരുന്നത്‌. അങ്ങിനെയായിരുന്നെങ്കിൽ ഒരു കുട്ടിയെ സ്ത്രീ പ്രസവിച്ചാൽ മറ്റേ കുട്ടിയെ പുരുഷൻ പ്രസവിക്കേണ്ടതായിരുന്നു.... ഇതുപോലെ ആ ഖണ്ഡിക മുന്നോട്ടുപോകുന്നുണ്ട്‌, ഇതേ ലൈനിൽ തന്നെ.
അടുത്ത കമന്റ്‌ മുഴുവൻ ബഹുഭർത്തൃത്വത്തിന്റെ പ്രശ്നങ്ങളാണ്‌.
പിന്നീടുള്ള കമന്റുകളിൽ ഒന്നും തുല്യതയ്ക്കെതിരായി ഒന്നും പറയുന്നില്ല. All the comments are open, you can check.

ഡിസ്‌ക്ലൈമറിൽ ഞാൻ പറഞ്ഞത്‌ പുരുഷമേധാവിത്വം ഇന്നും ഉണ്ടെന്നതിനാൽ ഇതെല്ലാം ഏകഭാര്യത്വത്തിലും സംഭവിക്കാം എന്നാണ്‌. അതിനുവിരുദ്ധമായി ഒന്നും ഞാൻ കമന്റിൽ പറഞ്ഞിട്ടുമില്ല. പക്ഷെ ഒരു one-to-one കാര്യമായതിനാൽ സ്ത്രീയുടെ വ്യക്തിത്വമോ പുരുഷന്റെ മനോഭാവമോ രണ്ടും ചേർന്നോ ഈ പ്രശ്നങ്ങൾക്ക്‌ പരിഹാരം ഉണ്ടാക്കാനാവും. And, it is not rare too.

ബഹുഭാര്യാത്വം എന്നത്‌ തത്വത്തിൽ തന്നെ പുരുഷമേധാവിത്വത്തിന്റേതാണ്‌, അതിൽ സ്ത്രീയ്ക്ക്‌ active role ഒന്നുമില്ല. തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ പുരുഷനാണ്‌, സ്ത്രീയ്ക്ക്‌ സാധിക്കുമെങ്കിൽ നിരസിക്കാം, എതിർക്കാം, അതിനപ്പുറം ഒന്നുമില്ലതന്നെ. പുരുഷന്റെ ഭാഗത്തുനിന്നേ ബഹുഭാര്യാത്വം ഡിഫൈൻ ചെയ്യാൻപോലും സാധിക്കൂ. സ്വന്തം ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കുന്ന ഒരു ഭർത്താവിന്‌ മറ്റൊരു സ്ത്രീയെ അതേ നിലയിലേയ്ക്ക്‌ കൊണ്ടുവരാൻ കഴിയില്ല (താങ്കൾക്ക്‌ സ്വന്തം കാര്യം തന്നെ ആലോചിക്കാം). അതിനാൽ തന്നെ ബഹുഭാര്യാത്വത്തിൽ സ്ത്രീവിരുദ്ധത എന്നത്‌ സ്വാഭാവികമാണ്‌, അത്രയേ ഞാനും പറഞ്ഞിട്ടുള്ളു.

അതൊഴിവാക്കുന്നതെ "എളുപ്പമല്ല" എന്നുപറഞ്ഞത്‌ "സാധ്യമല്ല" എന്ന എക്സ്ട്രീം ഒഴിവാക്കിയെന്നേയുള്ളൂ.

തത്വത്തിൽ തെറ്റായി ഒന്നുമില്ലെങ്കിലും പ്രയോഗത്തിൽ തെറ്റുകൾ വരാം. പക്ഷെ തത്വം തന്നെ തെറ്റാണെങ്കിൽ പ്രയോഗം എത്ര നന്നായാലും തെറ്റിയേ വരൂ.

ബഹുഭാര്യാത്വം പ്രസക്തമല്ല എന്നതിന്‌ കാരണങ്ങൾ കൂടുതൽ അന്വേഷിക്കേണ്ടതില്ല, പ്രസക്തമാണ്‌ എന്നതിന്‌ നിരത്തുന്ന വാദങ്ങൾ നിലനിൽക്കുന്നതാണോ എന്നാലോചിച്ചാൽ മാത്രം മതി. ലതീഫ്‌ ഒരു സൈറ്റിലേക്ക്‌ ലിങ്ക്‌ തന്നിട്ടുണ്ടല്ലൊ.

വിവാഹത്തിന്റെ ലക്ഷ്യം എന്നത്‌ എന്റെ പോസ്റ്റിലെ വിഷയമല്ല. പക്ഷെ വിവാഹത്തിലെ വിവേചനം എന്നത്‌ വിഷയമാണുതാനും. ഇനി അഥവാ ഞാനും താങ്കളും വിവാഹത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ ഒരേ അഭിപ്രായം പറഞ്ഞാലും ബഹുഭാര്യാത്വം എന്നത്‌ വിവാഹത്തിന്റെ ലക്ഷ്യവുമായി ബന്ധപ്പെടുന്നതെങ്ങിനെ എന്ന് മനസിലായില്ല.

സന്തോഷ്‌ said...

>>> ദാമ്പത്യജീവിതത്തില്‍ ലൈംഗികതയുടെ സ്ഥാനം അവഗണിക്കാനാവില്ല എന്നല്ലേ സഹോദരാ അവിടെയും പറയുന്നുള്ളൂ. കുതര്‍ക്കത്തിന് എനിക്ക് സമയമില്ല. <<<

ലത്തീഫ്, താങ്കള്‍ കാണിച്ചുതന്ന ലേഖനത്തില്‍ ലൈംഗികതയുടെ സ്ഥാനത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. "വിധവാസംരക്ഷണം" എന്നതില്‍ പോലും ചൂണ്ടികാട്ടുന്ന പ്രധാന കാരണം "വിധവയുടെ ലൈംഗികതൃഷ്ണ" എന്നതാണ്.

ഞാന്‍ താങ്കളോട് ചോദിച്ചത് വിവാഹ ജീവിതം എന്നാല്‍ ലൈംഗികതയുടെ പൂർത്തീകരണം മാത്രമാണോ എന്നാണ്, അല്ലാതെ ലൈംഗികതയുടെ സ്ഥാനം അവഗണിക്കണം എന്നല്ല. സന്തുഷ്ട പൂര്‍ണ്ണമായ വിവാഹജീവിതത്തിലെ പല ഖടഘങ്ങളില്‍ ഒന്ന് മാത്രമാണ് ലൈംഗികത എന്നതാണ് എന്റെ കാഴ്ചപ്പാട്.

താങ്കള്‍ക്കു വിവാഹജീവിതം എന്നാല്‍ ലൈംഗികത എന്നായത് കൊണ്ടാണോ ഞാന്‍ ഉന്നയിച്ച ചോദ്യം കുതക്കം ആയതു എന്നറിയില്ല.

ചിന്തകന്‍, താങ്കള്‍ പറഞ്ഞ മുഴു എന്ന മത്സ്യം ശുദ്ധ ജലത്തില്‍ ജീവിക്കുന്ന കറുത്ത / ഇരുണ്ട നിറത്തില്‍ ഉള്ള ശരീരത്തില്‍ വഴുക്കല്‍ ഉള്ളത് ആണെങ്കില്‍ അതിന്റെ ചെകിളയില്‍ (തലയുടെ ഇരുവശത്തും ഉള്ള ചിറകുപോലെ കാണപ്പെടുന്ന ഭാഗം) കൈകടത്തി പിടിച്ചാല്‍ വഴുതി പോകില്ല. കൃത്യമായി പിടുത്തം കിട്ടും... :)

ചിന്തകന്‍ said...

എന്റെ കമന്റില്‍ പ്രസവം മാത്രമല്ല സൂചിപിച്ചത് എന്ന് ആ കമന്റു വായിക്കുന്ന ആര്‍ക്കും വ്യക്തമാകും. പ്രസവവും വൈവാഹിക ജീവിതത്തിന്റെ ഭാഗം തന്നെയാണ്. തുടര്‍ന്നുള്ള കമന്റില്‍ കുറച്ച് കൂടി വ്യക്തമാക്കിയിട്ടുമുണ്ട്. ഞാന്‍ പ്രായോഗികമായ തെളിവുകളോടെയാണ് കാര്യങ്ങള്‍ വിവരിക്കാന്‍ ശ്രമിച്ചത്. ഭാവനാ വിലാസത്തിലൂടെയല്ല.

പുരുഷന്‍ സ്വന്തം വിചാരിച്ചാല്‍ ബഹുഭാര്യത്വം ആവില്ലല്ലോ. ഒരു സ്ത്രീകൂടി വിചാരിക്കണം. എല്ലാം പുരുഷന്‍ തന്നെ സ്വയം തീരുമാനിക്കുന്നതാണ് എന്നത് ഭാവനാ വിലാസമാണ്. പല സന്ദര്‍ഭങ്ങളിലും പുരുക്ഷനേക്കാള്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ സ്ത്രീകളാണ് എന്നാണ് എന്റെ നിരീക്ഷണം. മാതാവും ഒരു സ്ത്രീ തന്നെയാണല്ലോ? കുട്ടികളുണ്ടാവാഞ്ഞാല്‍, അല്ലെങ്കില്‍ അത് പോലുള്ള മറ്റു പ്രശ്നങ്ങള്‍ എന്നിവയില്‍ മറ്റൊരു കല്യാണം കഴിക്കാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്നത് അവന്റെ മാതാവോ സഹോദരിമാരോ ഒക്കെ ആയിരിക്കും. എല്ലാം ‘പുരുഷ മേധാവിത്വം‘ എന്ന് ഇടക്കിടക്ക് ഇരുവിടുന്നത് ചിലപുരോഗമന ചിന്താഗതിക്കാരുടെ ഒരു ഫാഷനാണിപ്പോള്‍.

ബഹുഭാര്യാത്വം എന്നത്‌ വിവാഹത്തിന്റെ ലക്ഷ്യവുമായി ബന്ധപ്പെടുന്നതെങ്ങിനെ എന്ന് മനസിലായില്ല.

ഞാന്‍ ആവശ്യപെട്ടത് ഒന്ന് കൂടി പറയാം.

വിവാഹത്തിന്റെ ലക്ഷയം എന്തെന്ന് കൃത്യമായി ഡിഫൈന്‍ ചെയ്തതിന് ശേഷമേ താങ്കള്‍ പറയുന്ന വാദങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. താങ്കളുടെ പക്ഷത്തു നിന്ന് അതൊന്ന് ഡിഫൈന്‍ ചെയ്തതിന് ശേഷം നമുക്ക് ‘തുല്യത‘യെ കുറിച്ച് ചര്‍ച്ചിക്കാം.

ഞാന്‍ ആവശ്യപെട്ടതും, താങ്കള്‍ മനസ്സിലായില്ല എന്ന് പറഞ്ഞതും തമ്മിലുള്ള വിത്യസം എന്തെന്ന് മനസ്സിലാക്കൂ.
ഇതൊന്നും മനസ്സിലാക്കാന്‍ അപ്പൂട്ടനു കഴിയുന്നില്ലെങ്കില്‍, യാതൊരടിസ്ഥാനവുമില്ലാതെ നാം തുല്യതയെ കുറിച്ച് വെറുതെ ചര്‍ച്ചിച്ച് സമയം കൊല്ലേണ്ട എന്നാണ് എന്റെ അഭിപ്രയം.

നന്മകള്‍ നേര്‍ന്ന് കൊണ്ട്
സസ്നേഹം....

അപ്പൂട്ടൻ said...

ചിന്തകൻ,
താങ്കൾ ലിങ്കിട്ട കമന്റിൽ ബഹുഭർത്തൃത്വത്തിന്റെ പ്രശ്നങ്ങൾ മാത്രമേയുള്ളു. ഒന്നിലധികം സ്ത്രീകളുമായി പുരുഷനു ബന്ധപ്പെടാം എന്നും സ്ത്രീ അത്തരത്തിൽ പ്രവർത്തിച്ചാൽ അതിൽ പ്രശ്നങ്ങളുണ്ടെന്നും. അതും പ്രധാനപ്രശ്നം എന്നത്‌ പ്രസവവുമായി ബന്ധപ്പെട്ട കാര്യമാണ്‌. ലൈംഗികത്തൊഴിലാളിറോൾ എന്നത്‌ ഒരു സാമൂഹികപ്രശ്നമാണ്‌, ഏതായാലും ഞാൻ ബഹുഭർത്തൃത്വം എന്ന ആശയം മുന്നോട്ടുവെച്ചിട്ടില്ലാത്തതിനാൽ അത്‌ പ്രസക്തമല്ല.

ഞാൻ പറഞ്ഞ തുല്യത അതല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്‌.

ഏതായാലും ഇക്കാര്യത്തിൽ തുല്യത എന്നത്‌ താങ്കൾ അംഗീകരിക്കുന്ന ധാർമ്മികമുല്യം അല്ലാത്തതിനാൽ അതിൽ ചർച്ച ചെയ്യുന്നത്‌ എനിക്കോ താങ്കൾക്കോ ഗുണമുണ്ടാകില്ല.

ഏതായാലും ഇവിടെവരെ എത്തിയതല്ലെ, വിവാഹം എന്നത്‌ എന്റെ കാഴ്ചപ്പാടിൽ എന്താണെന്ന് എഴുതാം.

വിവാഹം എന്നതുകൊണ്ട്‌ പ്രാഥമികമായി ഉദ്ദേശിക്കുന്നത്‌ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികതയടക്കമുള്ള ശാരീരികാവശ്യങ്ങൾക്കും തുടർതലമുറയെ വളർത്തുന്നതിനും ആവശ്യമായ സാമൂഹികവും നിയമപരവുമായ അംഗീകാരം നേടിയെടുക്കുക എന്നതാണ്‌.
ഇതിന്‌ ഒരുപാട്‌ ഉപഫലങ്ങളുണ്ട്‌. ഒരുപാട്‌ സഹവാസികൾ ഉള്ള സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി ഒരാളിൽ തന്റെ ശ്രദ്ധയും സ്നേഹവും വികാരവും എല്ലാം നിലനിർത്താൻ ഇത്‌ സഹായിക്കും. തൽഫലമായി ലഭ്യമാകുന്ന വ്യക്തിബന്ധത്തിലൂടെ പരസ്പരവിശ്വാസവും സ്നേഹവും വളരുന്നതിനും അതിലൂടെ തുടർതലമുറയെ സ്നേഹപൂർവ്വം വളർത്തുന്നതിനും സാഹചര്യമൊരുങ്ങുന്നു. എന്റേതെന്ന് പറയാനും ജീവിതാന്ത്യം വരെ ഒരുമിച്ചു ജീവിയ്ക്കാനും ഈ വ്യക്തിബന്ധം സഹായിക്കുന്നു, എന്നുമാത്രമല്ല, പരസ്പരം ബന്ധപ്പെട്ട്‌ ജീവിക്കുന്നതിലൂടെ മാനസികവും വൈകാരികവുമായതടക്കമുള്ള സപ്പോർട്ട്‌ അന്യോന്യം പ്രദാനം ചെയ്യാൻ ദമ്പതികൾക്ക്‌ സാധിക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങളോടൊപ്പം സമൂഹം ഉദ്ദേശിക്കുന്നത്‌ ഉറപ്പുള്ള ദാമ്പത്യത്തിന്റെ ഫലമായി അന്യവ്യക്തികളുമായി ലൈംഗികബന്ധം പുലർത്താനുള്ള ത്വര ഒഴിവാക്കുക എന്നതാണ്‌.

ഇനിയെന്താണെഴുതേണ്ടത്‌? വിട്ടുപോയത്‌ വല്ലതുമുണ്ടെങ്കിൽ പറയാം.
ഇവിടെ ബഹുഭാര്യാത്വത്തിന്റെ റോൾ എന്താണ്‌?

താങ്കൾ പറഞ്ഞതുപോലെ, പുരുഷനെ നിർബന്ധിക്കുന്നത്‌ അയാളുടെ അമ്മയോ സഹോദരിയോ ഒക്കെയാവാം. അതുപോലെ ഏത്‌ അമ്മയാണ്‌ സ്ത്രീയെ നിർബന്ധിക്കാറ്‌? കുഞ്ഞുങ്ങളുണ്ടാവാത്തതിനാൽ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കാൻ സ്ത്രീയോട്‌ പറയുന്ന എത്ര ആളുകൾ ഉണ്ടാവും? (പ്രസ്തുതപുരുഷനെ ഇഷ്ടമല്ലാത്ത സഹോദരനോ അച്ഛനോ പറഞ്ഞേക്കും) വിധിയാണെന്നു കരുതി സമാധാനിക്കാനല്ലെ ഏതൊരു സ്ത്രീയ്ക്കും കിട്ടുന്ന ഉപദേശം?

ഇതിന്റെ കാരണം അന്വേഷിച്ച്‌ ബഹുദൂരം പോകണമെന്നില്ല. അത്തരമൊരു തീരുമാനം എടുക്കാൻ പുരുഷനേ കഴിയൂ. അതല്ലേ പുരുഷമേധാവിത്വം? ഇത്‌ ഫാഷനല്ല, ചുറ്റും നോക്കിയാൽ കാണാവുവ്ന്ന കാര്യം മാത്രമാണ്‌.

ഷൈജൻ കാക്കര said...

പുരുഷനെ പ്രേരിപ്പിക്കുന്നതിൽ മാതാവും സഹോദരിയും (പുരുഷന്റെ) എല്ലാം ഉൾപ്പെട്ടു, പക്ഷെ ഭാര്യയില്ല. ഉണ്ടാവില്ല... ഭാര്യയുടെ സഹോദരിയോ അമ്മയോ പുരുഷനെ പ്രേരിപ്പിക്കുന്നില്ല.

Sulfikar said...

ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ബഹുഭാര്യാത്വം ആവശ്യമായി വരുന്നു എന്ന് പറയുമ്പോള്‍ ഇതേ സാഹചര്യം ഭാര്യക്ക് വന്നാല്‍ എന്ത് ചെയ്യണം എന്ന് വ്യക്തമാക്കുമോ. പിന്നെ കുട്ടികള്‍ ഉണ്ടാകുന്ന കാര്യം ഇവിടെ പ്രശ്നം പുരുഷന്റെതാണ് എങ്കില്‍ ഭാര്യ വേറെ വിവാഹം നടത്തുമ്പോള്‍ പഴയ ഭര്‍ത്താവിനെ നിലനിര്‍ത്തികൊണ്ടല്ലല്ലോ പുതിയ ജീവിത പങ്കാളിയെ സ്വീകരിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ സ്ത്രീക്കുള്ള അവകാശങ്ങള്‍ മാത്രമേ പുരുഷനും ഉള്ളു എന്നാണു ഈ പോസ്റ്റിന്റെ അര്‍ഥം (തെറ്റ്ഉണ്ടെങ്കില്‍ അപ്പൂട്ടന് തിരുത്താം).

വിവാഹം എന്ന ചട്ടക്കൂടിന് വംശവര്‍ദ്ധനവ് എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് (എന്റെ സ്വന്തം വംശം തന്നെയാണ് അടുത്ത് വരുന്നത് എന്ന് സ്വയവും മറ്റുള്ളവരെയും വിശ്വസിപ്പിക്കുക) ഇതിന്റെ പിന്നില്‍ ഉള്ളത്. ഈ ലക്ഷ്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രണ്ടു വ്യക്തികള്‍ ആണെന്നും അവര്‍ക്ക് രണ്ടുപേര്‍ക്കും അവകാശങ്ങള്‍ തുല്യമാണെന്നും വിശ്വസിക്കുന്ന മണ്ടന്മാരില്‍ ഒരാള്‍ ആയതുകൊണ്ട് അപ്പൂട്ടന്റെ പോസ്റ്റ്‌ എനിക്കും ഇഷ്ടമായി.

CKLatheef said...

>>> കാക്കരയുടെ ധാർമികതയിൽ ബഹുഭാര്യത്വം വരുന്നില്ല.... <<<

കാക്കരയുടെ അധാര്‍മികതയില്‍ ബഹുഭാര്യത്വം വരുന്നുണ്ടോ എന്നാണീ ചര്‍ചയില്‍ പ്രസക്തം.

CKLatheef said...

Apputten said..

>>> വിവാഹം എന്നതുകൊണ്ട്‌ പ്രാഥമികമായി ഉദ്ദേശിക്കുന്നത്‌ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികതയടക്കമുള്ള ശാരീരികാവശ്യങ്ങൾക്കും തുടർതലമുറയെ വളർത്തുന്നതിനും ആവശ്യമായ സാമൂഹികവും നിയമപരവുമായ അംഗീകാരം നേടിയെടുക്കുക എന്നതാണ്‌.
ഇതിന്‌ ഒരുപാട്‌ ഉപഫലങ്ങളുണ്ട്‌. ഒരുപാട്‌ സഹവാസികൾ ഉള്ള സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി ഒരാളിൽ തന്റെ ശ്രദ്ധയും സ്നേഹവും വികാരവും എല്ലാം നിലനിർത്താൻ ഇത്‌ സഹായിക്കും. തൽഫലമായി ലഭ്യമാകുന്ന വ്യക്തിബന്ധത്തിലൂടെ പരസ്പരവിശ്വാസവും സ്നേഹവും വളരുന്നതിനും അതിലൂടെ തുടർതലമുറയെ സ്നേഹപൂർവ്വം വളർത്തുന്നതിനും സാഹചര്യമൊരുങ്ങുന്നു. എന്റേതെന്ന് പറയാനും ജീവിതാന്ത്യം വരെ ഒരുമിച്ചു ജീവിയ്ക്കാനും ഈ വ്യക്തിബന്ധം സഹായിക്കുന്നു, എന്നുമാത്രമല്ല, പരസ്പരം ബന്ധപ്പെട്ട്‌ ജീവിക്കുന്നതിലൂടെ മാനസികവും വൈകാരികവുമായതടക്കമുള്ള സപ്പോർട്ട്‌ അന്യോന്യം പ്രദാനം ചെയ്യാൻ ദമ്പതികൾക്ക്‌ സാധിക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങളോടൊപ്പം സമൂഹം ഉദ്ദേശിക്കുന്നത്‌ ഉറപ്പുള്ള ദാമ്പത്യത്തിന്റെ ഫലമായി അന്യവ്യക്തികളുമായി ലൈംഗികബന്ധം പുലർത്താനുള്ള ത്വര ഒഴിവാക്കുക എന്നതാണ്‌. <<<

പ്രിയ അപ്പൂട്ടന്‍ വൈവാഹിക ലക്ഷ്യങ്ങള്‍ വളരെ വ്യക്തമായി താങ്കള്‍ പറഞ്ഞുകഴിഞ്ഞു. ഞാനതിനോട് യോജിക്കുന്നു. ഞാന്‍ നല്‍കിയ ലിങ്കിലെ ഈ വിഷയങ്ങള്‍ ചേര്‍ത്ത് വായിച്ചാല്‍ ആര്‍ക്കും എത്തിച്ചേരാവുന്നത് ഇതിലേക്ക് തന്നെയായിരിക്കും. വസ്തുതയും ഇത് തന്നെ. ഇനി സ്വന്തത്തോട് ചോദിച്ചു നോക്കുക.

ഈ ലക്ഷ്യം നേടുന്നതിന് സ്ത്രീയിലുള്ള ഒരു വൈകല്യം തടസ്സമായി എന്ന് കരുതുക. എന്ത് ചെയ്യണം. ഇവിടെ ബഹുഭാര്യത്വം അംഗീകരിക്കുന്ന വ്യവസ്ഥിതിയില്‍ നിങ്ങള്‍ക്ക് ലഭ്യമല്ലാത്ത ഒരു ചോയ്‌സുകൂടി ബഹുഭാര്യത്വം അംഗീകരിക്കുന്നവര്‍ക്ക് ലഭിക്കും. താങ്കളുടെ ലക്ഷ്യങ്ങളെ ഒന്ന് സംക്ഷേപിച്ചാല്‍ മനുഷ്യന്റെ ഒരു വലിയ വികാരം അതിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നതായി കാണാം. അത് ലൈംഗിക വികാരമാണ്. പറഞ്ഞാലും ഇല്ലെങ്കിലും. വൈവാഹിക ലക്ഷ്യത്തെ അതിലേക്ക് മാത്രം ചുരുക്കുന്നതും ശരിയല്ല. ഒരു സ്ത്രീക്ക് രോഗിയോ ലൈംഗികമായി ബന്ധപ്പെടാന്‍ കഴിയാത്തവിധം മരവിപ്പ് ബാധിച്ചവളോ ആയി എന്ന് കരുതുക. അവരെ ഭാര്യാപദവിയില്‍ നിലനിര്‍ത്തി (അതില്‍നിന്ന് തന്നെ ഇസ്‌ലാമിലെ വിവാഹം കേവല ലൈംഗികതയല്ല എന്ന് വരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അവരെ ഉപേക്ഷിക്കാനായിരുന്നല്ലോ കല്‍പ്പിക്കുക) പുരുഷനെ വിധിയെന്ന് സമാധാനിപ്പിക്കുന്നതിന് പകരം. അദ്ദേഹത്തെ തന്റെ വൈവാഹിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുതകും വിധം മറ്റൊരു വിവാഹത്തിന് അനുവാദമുണ്ടായിരിക്കുക എന്നത് നല്ല ഒരു കാര്യമല്ലേ. ഇനി ആര്‍ക്കെങ്കിലും അത് നന്നായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ വിധിയെന്ന് കരുതി സമാധാനിച്ചോളൂ. ഏതായാലും ഈ വിഷയത്തില്‍ ഏറ്റവും മാനുഷികമായ ഒരു ബദല്‍ ഇസ്‌ലാമിനുണ്ട് എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.

സന്തോഷ്‌ said...

@ലത്തീഫ്,

ഈ ലക്ഷ്യം നേടുന്നതിന് പുരുഷനുള്ള ഒരു വൈകല്യം തടസ്സമായി എന്ന് കരുതുക. എന്ത് ചെയ്യണം? ഇവിടെ ബഹുഭാര്യത്വം അംഗീകരിക്കുന്ന വ്യവസ്ഥിതിയില്‍ പുരുഷനു ലഭിക്കുന്നതുപോലെ സ്ത്രീയ്ക്ക് എന്തെങ്കിലും അവസ്സരം ഉണ്ടോ?

ഒരു പുരുഷന്‍ രോഗിയോ ലൈംഗികമായി ബന്ധപ്പെടാന്‍ കഴിയാത്തവിധം മരവിപ്പ് ബാധിച്ചവനോ ആയി എന്ന് കരുതുക. അവനെ ഭര്‍ത്താവ് എന്ന പദവിയില്‍ നിലനിര്‍ത്തി സ്ത്രീയെ വിധിയെന്ന് സമാധാനിപ്പിക്കുന്നതിന് പകരം, അവള്‍ക്കു തന്റെ വൈവാഹിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുതകും വിധം മറ്റൊരു വിവാഹത്തിന് അനുവാദം നല്‍കുന്നുണ്ടോ?

ഏറ്റവും മാനുഷികമായ ബദല്‍ എന്ന് പറയുമ്പോള്‍ പുരുഷന് ഉള്ളതുപോലെ സ്ത്രീയ്ക്ക് തുല്യ അവസരം നല്‍കുക എന്നതല്ലേ? സ്ത്രീ എന്നതും മനുഷ്യന്‍ അല്ലെ? അല്ലാതെ പുരുഷന് മാത്രമായി അധിക പരിഗണന നല്‍കുന്നത് ഏറ്റവും മാനുഷികം എന്ന് പറയുവാന്‍ സാധിക്കുമോ? "പുരുഷ മേധാവിത്വം" എന്നതാവും "ഏറ്റവും മാനുഷികം" എന്നതിനേക്കാളും ഇതിനു യോജിച്ച വാക്ക്.

CKLatheef said...

>>> ഇവിടെ ബഹുഭാര്യത്വം അംഗീകരിക്കുന്ന വ്യവസ്ഥിതിയില്‍ പുരുഷനു ലഭിക്കുന്നതുപോലെ സ്ത്രീയ്ക്ക് എന്തെങ്കിലും അവസ്സരം ഉണ്ടോ? <<<

പ്രിയ സന്തോഷ് എന്തിനാണിത്ര വെപ്രാളം. ഈ ചോദ്യത്തിന് ഉത്തരം ഇല്ല എന്നായിരിക്കും എന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലല്ലേ ബാക്കിയുള്ള താങ്കളുടെ കമന്റുകള്‍. എന്റെ ഉത്തരം ഉണ്ട് എന്നാണ്. (cont..)

സന്തോഷ്‌ said...

വെപ്രാളം അല്ല ലത്തീഫെ, താങ്കള്‍ നേരത്തെ എഴുതിയ വിശദീകരണത്തില്‍ ഒരിടത്തുപോലും താങ്കള്‍ പ്രതിപാദിക്കാത്ത കാര്യം ഞാന്‍ എടുത്തെഴുതി എന്നെ ഉള്ളൂ. എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ട് എന്നാണെകില്‍, താങ്കള്‍ അത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കില്‍, എനിക്ക് ആ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരില്ലായിരുന്നല്ലോ... ഒപ്പം അവയ്ക്ക് ഉത്തരം ഇല്ല എന്ന് കരുതേണ്ടിയും വരില്ലായിരുന്നുവല്ലോ....

ഷാജി ഖത്തര്‍ said...

ലത്തീഫ്‌ തന്ന ലിങ്കുകള്‍ എല്ലാം വായിച്ചു, അതില്‍ പറയുന്ന കാര്യങ്ങളോട്
എനിക്ക് യോജിപ്പില്ല. എനിക്ക് ഇത്രയേ പറയാനുള്ളൂ, ഒരു സപത്നിയെ
പൂര്‍ണ മനസ്സോടെ സ്വീകരിക്കാന്‍ ഇന്നത്തെ കാലത്ത് എത്ര ഭാര്യമാര്‍ ഉണ്ടാകും.
വിദ്യാഭ്യാസമുള്ള ആധുനിക യുഗത്തില്‍ ജീവിക്കുന്ന ലത്തീഫിന് പോലും
വ്യക്തിപരമായി ചിലപ്പോള്‍ ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല,
കടുത്ത മതവിശ്വാസി ആയതുകൊണ്ട് ഇതിന്റെ
ന്യായാന്യായങ്ങള്‍ പറയുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ചര്‍ച്ച നടക്കട്ടെ, ആശസകള്‍.

CKLatheef said...

പ്രിയ ഷാജി ഖത്തര്‍,

ലിങ്കില്‍ ഒന്നും താങ്കള്‍ക്ക് യോജിക്കാവുന്നതായി ഇല്ലേ. കഷ്ടം തന്നെ. ഇപ്പോള്‍ സപത്‌നിയെ സ്വീകരിക്കാവുന്ന എത്രസ്ത്രീകളുണ്ടാകും എന്ന് രണ്ടാമത് വരുന്നതാണ്. സൗകര്യമാഗ്രഹിക്കുന്നവര്‍ക്ക് നിയമം വെച്ച ഒരു ആനൂകൂല്യം റദ്ദ് ചെയ്തിട്ട് എന്താണ് നേടാനുള്ളത് എന്നാണ് വിഷയം. വിദ്യാഭ്യാസമുള്ള ആധുനികയുഗത്തില്‍ ഇക്കാര്യത്തിലുള്ള മാറ്റം ഒട്ടും അസൂയാര്‍ഹമല്ല എന്നതാണ് വസ്തുത. സ്വയം ചില അനാവശ്യനിയന്ത്രണങ്ങള്‍ വരുത്തി നന്മയുടെ വഴി അടച്ചുകളയുകയും സ്വാര്‍ഥതയുടെയും അസാന്‍മാര്‍ഗികതയുടെയുമായി നൂറായിരം വഴികള്‍ തുറക്കുകയും ചെയ്തുകൊണ്ട് അതിന്റെ ദുഷ്ഫലങ്ങളില്‍ കേഴുന്ന ഒരു സമൂഹത്തെമാത്രമേ ആധുനികയുഗം സംഭവവന ചെയ്തിട്ടുള്ളൂ. മനുഷ്യനിന്നനുഭവിക്കുന്ന ഒരു നന്മയുടെയും ധാതാക്കള്‍ ആധുനിക സമൂഹമല്ല എന്ന് എനിക്ക് പറയാന്‍ കഴിയും. ആര്‍ക്കെങ്കിലും അപ്രകാരം തോന്നുന്നെങ്കില്‍ അവര്‍ ദൈവിക ദര്‍ശനത്തിന്റെ വിശാലത മനസ്സിലാക്കാന്‍ കഴിയാത്തവരാണ്.

താങ്കളുടെത് ഭാഗികമായ വിയോജിപ്പാണെങ്കില്‍ അതില്‍ അസ്വഭാവികത ഒന്നുമില്ല.

CKLatheef said...

(തുടര്ച)
Santhosh said.
>>> ഏറ്റവും മാനുഷികമായ ബദല്‍ എന്ന് പറയുമ്പോള്‍ പുരുഷന് ഉള്ളതുപോലെ സ്ത്രീയ്ക്ക് തുല്യ അവസരം നല്‍കുക എന്നതല്ലേ? <<<

താങ്കളോട് സംവദിക്കുന്നതിലെ ഒരു പ്രയാസം താങ്കളുടെ നിലപാടിലെ അവ്യക്തതയാണ്.

നേരത്തെ സൂചിപ്പിച്ച പോലെ ഒരു പുരുഷന് സംഭവിക്കുന്ന പക്ഷം സ്ത്രീക്ക് ആവശ്യമെങ്കില്‍ വേര്‍പിരിയാനും തനിക്കിഷ്ടപ്പെടുന്ന ഒരിണയെ കണ്ടെത്താനുമുള്ള പരിഹാരം ഇസ്‌ലാമിക നിയമത്തിലുണ്ട്. ഫസ്ഖ് എന്നാണ് സാങ്കേതികമായി അതിന് പറയുന്ന പേര്‍. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ നല്‍കുക പ്രായോഗികമല്ല.

ഇവിടെയൊക്കെ കുതര്‍ക്കത്തിന്റെ മനോഭാവത്തോടെ കാണുന്നവര്‍ക്ക് ധാളാളം കാര്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്. നിയമം പറയുമ്പോള്‍. ഒരു ഭാര്യ ചെയ്യേണ്ടത് രോഗിയായ ഭര്‍ത്താവിനെ പരിചരിച്ച് കഴിഞ്ഞുകൂടുകയല്ലേ എന്ന് ചോദിക്കുന്നത് അതിനുദാഹരണമാണ്. അതേ പ്രകാരം ഭാര്യ ദാമ്പത്യബന്ധത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധ്യമല്ലാത്തവിധം രോഗിയായാല്‍ പുരുഷന്‍ അവരെ പരിചരിച്ചും സുശ്രൂഷിച്ചും കഴിഞ്ഞുകൂടുകയല്ലേ വേണ്ടത് എന്ന ചോദ്യവും. തീര്‍ചയായും അത്തരം ത്യാഗങ്ങള്‍ മഹത്തരമാണ്. കിടപ്പിലായ ഭാര്യ, അവരെകൂടി പരിചരിക്കാന്‍ പറ്റുന്ന വിധത്തിലും ഭര്‍ത്താവിന് പുറത്ത് പോയി ജോലിചെയ്യാന്‍ സഹായകമായ വിധത്തില് മറ്റൊരു സ്ത്രീയെ സപത്‌നിയായി സ്വീകരിക്കാന്‍ ആ പുരുഷനെ അനുവദിക്കാന്‍ ഒരു സാധ്യതപോലും ഇല്ലാത്തവിധം നിയമത്തിന്റെ വാതിലുകള്‍ കുടുസ്സാക്കി മാറ്റി, 'മതവിശ്വാസികള്‍ മതത്തിന്റെ ഇരകള്‍' എന്ന് പറയുന്നതിലെ യുക്തിവാദം എത്ര അര്‍ഥ ശൂന്യമാണെന്ന് നോക്കൂ.

ബഹുഭാര്യത്വത്തിന്റെ ആനൂകൂല്യമില്ലായിരുന്നെങ്കില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ റാബിയ എന്ന പെണ്‍കുട്ടിക്ക് ദാമ്പത്യജീവിതം സാധ്യമാകുമായിരുന്നോ?.

എന്റെ ഈ വിഷയത്തിലുള്ള ചര്‍ച ഞാന്‍ അവസാനിപ്പിക്കുകയാണ്. ബഹുഭാര്യത്വത്തിനുള്ള അവകാശം ഏതെങ്കിലും സമൂഹം വേണ്ടെന്ന് വെക്കുന്നെങ്കില്‍ അവരെ അവരുടെ പാട്ടിന് വിടുന്നതില്‍ എനിക്കൊരു പ്രയാസവുമില്ല. അതേ സമയം ഒട്ടേറെ നന്മകള്‍ ഉള്‍കൊള്ളുന്ന നിയമത്തിന്റെ ഈ വിശാലത ഏതെങ്കിലും മതസമൂഹം സ്വീകരിച്ച് അതിലൂടെ ആരുടെയെങ്കിലും വേദനിക്കുന്ന മനസ്സിന് അല്‍പം ശാന്തിലഭിക്കുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്ന് വെക്കാന്‍ സന്തോഷിനും അപ്പൂട്ടനും സാധിക്കേണ്ടതുണ്ടെന്നും അതില്‍ അധാര്‍മികമായി ഒന്നുമില്ല എന്നുമാണ് എനിക്ക് പറയാനുള്ളത്. ചര്‍ച നടക്കട്ടെ. ഇത്തരമൊരു പോസ്റ്റിട്ട് ചര്‍ച ക്രിയാത്മകമായി നിയന്ത്രിച്ച അപ്പൂട്ടന് അഭിനന്ദനങ്ങള്‍.

ഞാന്‍ said...

അപ്പ്വേട്ടാ,

ബഹുഭാര്യാത്വമാണല്ലോ വിഷയം... അതിനെപ്പറ്റി പറയാന്‍ മാത്രം വിവരം എനിക്കായിട്ടില്യ.... അതോണ്ടന്നെ, ഒരു സംശയം ചോദിക്കട്ടെ, വിദേശ രാജ്യങ്ങളില്‍ (അമേരിക്ക മുതലായ.....) ഈ പറയുന്ന ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും ഉള്ളതാണല്ലോ.... അവിടെ അപ്വേട്ടന്‍ പറഞ്ഞ ഈ മൂന്ന് കാരയങ്ങളും (
1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.
2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം.
3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.
) പാലിക്കപ്പെടുന്നുന്ടെന്നു തോനുന്നുണ്ടോ? ഒരേ സമയം മൂനോ നാലോ ഭാര്യമാര്‍ ഇല്ലെങ്കിലും ബഹുഭാര്യത്വം തന്നെയല്ലെ അതും...?

അപ്പൂട്ടൻ said...

ലതീഫ്‌,
താങ്കളുടെ കമന്റിന്‌ സന്തോഷ്‌ മറുചോദ്യം ചോദിച്ചതിനാൽ ഞാൻ വീണ്ടും ചോദിക്കുന്നില്ല, പക്ഷെ താങ്കളുടെ ഉത്തരം പൂർണ്ണമാണോ എന്നത്‌ താങ്കൾക്ക്‌ തന്നെ ചിന്തിക്കാവുന്നതാണ്‌, പ്രത്യേകിച്ചും സ്തീയ്ക്ക്‌ തുല്യ അവസരം ഉണ്ട്‌ എന്ന് താങ്കൾ പറഞ്ഞ സ്ഥിതിയ്ക്ക്‌. എന്റെ നോട്ടത്തിൽ ഇത്‌ സ്ത്രീയ്ക്ക്‌ തുല്യഅവസരം ഉള്ളതായി സമർത്ഥിക്കുന്ന ഉത്തരം അല്ല.

പുരുഷനെ സംബന്ധിച്ചിടത്തോളം തന്റെ ആവശ്യം നിർവ്വഹിക്കാൻ വേറെ വിവാഹമാവാം, അത്‌ ശുശ്രൂഷ ആവശ്യമുള്ള ഭാര്യയെ ഉപേക്ഷിച്ചിട്ടായാലും ഇല്ലെങ്കിലും. സ്ത്രീയ്ക്ക്‌ പുരുഷനെ ഉപേക്ഷിക്കാതെ വഴിയില്ലതാനും.

പ്രാക്റ്റിക്കലി, താങ്കൾ കുതർക്കം എന്ന് പേരിട്ട ആ ചോദ്യം (ഒരു ഭാര്യ ചെയ്യേണ്ടത് രോഗിയായ ഭര്‍ത്താവിനെ പരിചരിച്ച് കഴിഞ്ഞുകൂടുകയല്ലേ എന്ന് ചോദിക്കുന്നത് അതിനുദാഹരണമാണ്.) ആദ്യം ചോദിക്കുന്നത്‌ ഈ നിയമം അനുവദിച്ച സമൂഹം തന്നെയാണ്‌, പുറത്തുള്ളവരല്ല. കാരണം അവരല്ലേ സ്ത്രീയുടെ ധർമ്മത്തെ വ്യാഖ്യാനിക്കുന്നത്‌.

രോഗിണിയായ സ്ത്രീയെ പരിചരിക്കുന്ന പുരുഷൻ ചെയ്യുന്നത്‌ ത്യാഗവും സ്ത്രീ അതേ ജോലി ചെയ്താൽ അത്‌ അവരുടെ കടമയും ആകുന്നത്‌ തന്നെയാണ്‌ തുല്യതയില്ലായ്മ. ഏറെക്കാലം തന്നോടൊപ്പം ജീവിച്ച ഭാര്യയെ ശുശ്രൂഷിക്കുന്നത്‌ പുരുഷന്റെയും കടമയല്ലേ? അതെങ്ങിനെ ത്യാഗമാകും?

ഒരു ഭാര്യ മാത്രമേയുള്ളുവെങ്കിൽ അസാന്മാർഗ്ഗികതയിലേക്ക്‌ വീഴും എന്നൊക്കെ പറയുന്നത്‌ കുറച്ചു കടന്നകയ്യായി ലതീഫ്‌. താങ്കൾ തന്നെ എത്രമാത്രം കൺവിക്ഷനോടുകൂടിയാണ്‌ അതെഴുതിയതെന്ന് സ്വന്തം ജീവിതം ആധാരമാക്കി ചിന്തിക്കൂ. നന്മകൾ എന്നു പറഞ്ഞ്‌ താങ്കൾ എത്തിപ്പെടുന്നതെല്ലാം പുരുഷന്റെ സ്വന്തം ആവശ്യങ്ങൾ മാത്രമാണ്‌. അത്‌ പുരുഷന്റെ സൗകര്യത്തിന്‌ മാത്രം അനുവദിച്ച കാര്യങ്ങളാണ്‌. ഇവിടെയൊന്നും സ്ത്രീയുടെ കാര്യം പരാമർശിക്കുന്നില്ലതാനും. സൗകര്യമാഗ്രഹിക്കുന്നവർക്ക്‌ നിയമം വെച്ച ഒരു ആനൂകൂല്യം റദ്ദ്‌ ചെയ്തിട്ട്‌ എന്താണ്‌ നേടാനുള്ളത്‌ എന്നാണ്‌ വിഷയം എന്നു പറയുമ്പോൾ അത്‌ ആഗ്രഹിക്കാൻ അർഹത ലഭ്യമായ ഗ്രൂപ്പ്‌ ഏതാണെന്ന ചോദ്യം കൂടി ചോദിച്ചാൽ ഉത്തരം താങ്കൾക്കുതന്നെ കിട്ടും.

ഏതൊരു വ്യക്തിയേയും, സ്ത്രീയായാലും പുരുഷനായാലും, സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ്‌ പ്രദാനം ചെയ്യുക എന്നതാണ്‌ ആവശ്യം. സമൂഹത്തിൽ മറ്റൊരാളെ ആശ്രയിച്ച്‌ ജീവിക്കുക എന്ന അവസ്ഥ ഒരു exception ആണ്‌, ആയിരിക്കണം. (ശാരീരികമായോ മാനസികമായോ ദുർബലരായ വ്യക്തികൾക്ക്‌ വേറെ വഴിയില്ല, അവരെ സമൂഹത്തോടൊപ്പം നടത്തേണ്ടത്‌ ആവശ്യമാണുതാനും). പക്ഷെ അതിനപ്പുറം ഒരു വിഭാഗം മുഴുവൻ ഇത്തരത്തിൽ പരാശ്രയരായി കഴിയുന്ന അവസ്ഥ ഖേദകരമാണെന്നേ പറയാനാവൂ. ഈ പരാശ്രയത്വം മൂലം സംഭവിക്കുന്നതാണ്‌ നിസഹായമായി മാനുഷികമൂല്യങ്ങൾ നിഷേധിക്കുന്ന അവസ്ഥയിൽ നിശബ്ദരകുന്നത്‌.
ഒരു വിവാഹം കഴിച്ച്‌ പുരുഷന്റെ കീഴിൽ കഴിഞ്ഞുകൂടുക എന്നതിലുപരി ഒരു സ്ത്രീയ്ക്ക്‌ ഒന്നും ചെയ്യാനില്ല എന്ന ചിന്താഗതിയാണ്‌ "ഒരു പെൺകുട്ടിയ്ക്ക്‌ ജീവിതം കൊടുക്കുക" എന്ന ത്യാഗം. അവരെ തൊഴിലെടുത്ത്‌ ജീവിക്കാൻ പ്രാപ്തരാക്കാൻ ആരും ശ്രമിക്കുന്നില്ലേ?

ഉഗ്രന്‍ said...

ഒരു സമൂഹത്തിലെ ബഹുഭാര്യത്വം എന്നത് ആത്യന്തികമായി ആ സമൂഹത്തിന്റെ ഘടന അവസ്ഥ എന്നിവ അനുസരിച്ചിരിക്കും എന്നാണ്‌ എനിക്ക് തോന്നുന്നത്. മതം എന്നത് അതു കഴിഞ്ഞേ വരൂ എന്നാണ്‌ എന്റെ അഭിപ്രായം.

ഒരു പ്രത്യേക കാലഘട്ടത്തിൽ ഒരു പ്രത്യേക സമൂഹത്തിൽ ഇത് അനുയൊജ്യമാണോ അല്ലയോ എന്ന് പറയാം എന്നല്ലാതെ കഴിഞ്ഞു പോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ കാലഘട്ടത്തിലും എല്ലാ സമൂഹത്തിലും ഇതു അനുയോജ്യമല്ല എന്ന് പറയുന്നത് ശരിയല്ല എന്നാണെന്റെ അഭിപ്രായം. അപ്പൂട്ടൻ ഇന്നത്തെ നമ്മുടെ സമൂഹികാവസ്ഥ വെച്ചിട്ടാണ്‌ ഇതിനോട് യോജിക്കാത്തതെങ്കിൽ ഞാൻ അപ്പൂട്ടനോട് യോജിക്കുന്നു.

ഇനി ഭാവിയില്‍ നമ്മുക്ക് ബഹുഭാര്യത്വം വേണ്ടിവരില്ല എന്ന് പറയുവാനും‍ കഴിയില്ല. 30 years war നു ശേഷം ഫ്രാന്‍സില്‍ ബഹുഭാര്യത്വം (ഒരാള്‍ക്ക് പത്ത് ഭാര്യമാരെ വരെ) അനുവദിച്ചിരിന്നു എന്ന് കേട്ടിട്ടുണ്ട്. അതു പോലെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥകള്‍ മാറാനും ബഹുഭാര്യത്വമൊരു സാമൂഹിക വ്യവസ്ഥ ആകാനും മതി.

ഇവിടം കൊണ്ട് നിർത്താമെങ്കിലും താഴെ പറയുന്നതും പ്രസക്തമാണെന്ന് തോന്നുന്നു.

ഒരിക്കൽ ഇങ്ങനെ ഒരു സാമൂഹിക വ്യവസ്ഥ പ്രാബല്യത്തിൽ വന്നാൽ ഒരു മുസ്ലിം എങ്ങിനെ അതിനെ കൈകാര്യം ചെയ്യണം എന്ന് മാത്രമെ ഇസ്ലാം ഇക്കാര്യത്തിൽ വിവക്ഷിക്കുന്നുള്ളൂ എന്നാണ്‌ എന്റെ അഭിപ്രായം. നിങ്ങൾക്ക് നാലുവരെ കെട്ടാം എന്നത് നിങ്ങൾ നാലു കെട്ടിയിരിക്കണം എന്നാണ്‌ ഏതെങ്കിലും മുസ്ലിം മനസ്സിലാക്കുന്നുവെങ്കിൽ കുഴപ്പം ഇസ്ലാമിനല്ലല്ലോ? എനിക്കു മനസ്സിലായടത്തോളം പുരുഷന്റെ ആനന്ദത്തിനുപരി ഒരു സമൂഹ നന്മ എന്ന നിലക്കാണ്‌ ഇസ്ലാമിൽ ഈ അനുവാദം കൊടുത്തിരിക്കുന്നത്. ആ അനുവാദം ഉപയോഗിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകളും കൊടുത്തിട്ടുണ്ട്. അതേ സമയം ഒരു പ്രത്യേക കാലഘട്ടത്തിൽ ഇങ്ങനെ സാമൂഹികാവസ്ഥ ഇല്ലെങ്കിൽ പിന്നെ അതിനു പോകാതിരുന്നാൽ മതിയല്ലോ? പക്ഷെ ഒരു പ്രത്യേക കാലഘട്ടത്തിൽ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് വേണ്ടിയല്ല ഇസ്ലാമിലെ നിയമങ്ങൾ. അതുകൊൻടു തന്നെയാണ്‌ ബഹുഭാര്യത്വം നിരോധിക്കാത്തതും നിർബന്ധമാക്കാത്തതും.

ഒരു നുറുങ്ങ് said...

അപ്പൂട്ടന്‍..
ഇതൊരു കമന്‍റല്ല,കവിഞ്ഞാല്‍ ഒരന്വേഷണമാണെന്ന്
കരുതാം.ചര്ച്ച ബഹുഭാര്യത്വവും,വിവാഹവുമൊക്കെ
ആയത് കൊണ്ട് ഇതില്‍ സജീവമായി ഇടപെടുന്നവരുടെ
സത്വരശ്രദ്ധ ക്ഷണിക്കുന്നു..പരിഹാരം ലഭിക്കുമെന്ന
പ്രതീക്ഷയൊന്നുമെനിക്കില്ലായെങ്കിലും,എന്‍റെ എളിയ
ചിന്തക്ക് വിഷയീഭവിച്ച കാര്യമെന്നതിനാല്‍ പ്രിയബ്ലോഗ്
സുഹൃത്തുക്കളുടെ മുന്നില്‍ ഉന്നയിക്കുന്നു..

പല കാരണങ്ങളാല്‍,നട്ടെല്ലിന് ക്ഷതമേറ്റ് ജീവിതം
ഗതിമാറി ഒഴുകിപ്പോയ ഒരുപാട് സുഹൃത്തുക്കളാണ്
എന്‍റെ കൂട്ടുകാര്‍...അവരങ്ങിനെ ജീവിക്കുന്നതിനിടെ
ചുരുക്കം ചിലര്‍ക്കെങ്കിലും,സേവനസന്നദ്ധരായ ഇണയെ
കണ്ടെത്താന്‍ എന്നാല്‍കഴിയുന്ന എളിയ ശ്രമത്തിലൂടെ
സാദ്ധ്യമായിട്ടുണ്ട്.അത്തരക്കാര്‍ നയിക്കുന്ന സംതൃപ്ത
ജീവിതം പൂര്‍ണാരോഗ്യമുള്ളവരെ അസൂയപ്പെടുത്തും!!

പക്ഷെ,എന്‍റെ പരിചയ വൃത്തത്തില്‍ കുറെ സ്ത്രീകളും
ഇങ്ങിനെ അപകടത്തിലും,വീഴ്ചയിലുമൊക്കെ നട്ടെല്ല്
തകര്‍ന്നവരായുണ്ട്..! ഒരുപാട് പേരുണ്ടവര്‍..
സീനത്ത്,ഷീല,പുഷ്പ,സുലേഖ,കവിത എന്നിങ്ങനെ
എത്രയെത്ര മഹതികള്‍ ഒരു തലോടലിന്,സാന്ത്വനത്തിന്
വേണ്ടി കാത്തിരിക്കുന്നു..!! കിടപ്പിലായിപ്പോയ
പുരുഷന് ഒരു ഇണയെ സംഘടിപ്പിക്കാനെളുപ്പമാ...
...എന്നാല്‍,പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ഇത് വരെ വീല്‍ചെയറില്‍
കഴിയുന്നൊരു മഹതിക്കും സേവനസന്നദ്ധനായൊരു
ഒരാണ്‍പുരുഷനെ കണ്ടെത്താനാവുന്നില്ല...പലപ്പോഴും
വികലാംഗര്‍ പരസ്പരം ഇണകളെ കണ്ടെത്തുന്നു
എന്നത് സത്യമാണെങ്കിലും,ഞാന്‍ നടേപറഞ്ഞവരുടെ
കാര്യത്തിലത് വട്ടപ്പൂജ്യത്തിലാണെന്നോര്‍ക്കുക !!

സുഹൃത്തുക്കളെ,ഈ മഹതികളും നമ്മുടെ തന്നെ
സമൂഹത്തിലെ അംഗങ്ങളല്ലെ..? അവര്‍ക്കുമൊരു
ജീവിതമില്ലേ..?

ചിന്തകന്‍ said...

നുറുങ്ങിന്റെ ചോദ്യം പഠന വിഷയമാക്കേണ്ടത് തന്നെ. സംശയമില്ല.

Muhammed Shan said...

ലതീഫ്‌, ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട്...
ആധുനിക യുഗത്തില്‍ ഒരറബി പണ്ഡിതന്‍ യൂറോപ്പില്‍ സന്ദര്‍ശനത്തിനു പോയി. അവിടത്തെ ഭരണ നീതി നിര്‍വഹണ സംവിധാനങ്ങള്‍ കണ്ടതിനു ശേഷം അയാള്‍ ഇങ്ങനെ പറഞ്ഞത്രേ..
"യൂറോപ്പിലെങ്ങും ഞാന്‍ ഇസ്ലാം കണ്ടു എന്നാല്‍ ഒരൊറ്റ മുസല്‍മാനെയും കണ്ടില്ല...എന്നാല്‍ ഇവിടെ (middle east)ഞാന്‍ ഒരുപാട് മുസല്‍മാന്‍ മാരെ കാണുന്നു എന്നാല്‍ ഇസ്ലാം ഇല്ല!!!"

ലത്തീഫും,ചിന്തകനും പറയുന്നത് പോലെ ഇസ്ലാമിലെ നിയമങ്ങള്‍ കുറെയൊക്കെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്..
എന്നാല്‍ പ്രായോഗികതയുടെ ഇസ്ലാം ഇന്നെവിടെയാണ്?!!!
ഇസ്ലാമിലെ നിയമങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നവരെക്കള്‍ വളരെ കൂടുതല്‍ ആണ് അത് ചീത്ത രീതിയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം.
ഇസ്ലാമിലെ നിയമങ്ങള്‍ ആവിര്‍ഭവിച്ച കാലവും,സമൂഹ ചുറ്റുപാടുകളും നോക്കിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതെല്ലാം..1400 വര്‍ഷം മുന്‍പത്തെ നിയമങ്ങള്‍ അതേപടി ഇപ്പോഴും പിന്തുടരണം എന്ന് പറയുന്നിടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് .
ബഹുഭാര്യത്വോവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ 36 പേര്‍ വെന്തുമരിച്ച ഒരു ദാരുണ സംഭവത്തെ കുറിച്ച് കേട്ടിരുന്നൊ ലതീഫ്‌?(ആദ്യ ഭാര്യ വിവാഹപന്തലിനു തീ കൊളുത്തി)
പിന്നെ ധാര്‍മികത വയക്തികം ആണെന്ന് നമ്മള്‍ ചര്‍ച്ച ചെയ്ത കാര്യം ആണല്ലോ..
ബഹു ഭാര്യത്വോത്തിലെ ധാര്‍മികതയെ കുറിച്ചാണെങ്കില്‍ ഞാന്‍ അപ്പുട്ടനോട് യോജിക്കുന്നു.

kaalidaasan said...

വിദ്യാഭ്യാസമുള്ള ആധുനിക യുഗത്തില്‍ ജീവിക്കുന്ന ലത്തീഫിന് പോലും
വ്യക്തിപരമായി ചിലപ്പോള്‍ ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ല,
കടുത്ത മതവിശ്വാസി ആയതുകൊണ്ട് ഇതിന്റെ
ന്യായാന്യായങ്ങള്‍ പറയുന്നു എന്നാണ് എനിക്ക് തോന്നുന്നത്.



ഷാജി പറഞ്ഞത് പുര്‍ണ്ണമായും ശരിയാണ്. ലത്തീഫിന്റേത് ഒരു തീവ്ര മതവിശ്വാസിയുടെ ഗതികേടാണ്.ന്യായീകരിക്കാതെ പറ്റില്ലല്ലോ.

സ്ത്രീക്ക് വന്ധ്യത തുടങ്ങി മറാരോഗങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമില്‍ പുരുഷന്‌ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവാദം ഉണ്ട്. പുരുഷനാണീ അവസ്ഥയെങ്കില്‍ സ്ത്രീക്ക് മറ്റൊരു പുരുഷനേക്കൂടെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. എന്നിട്ടും പറയും സന്തുലിതാവസ്ഥ എന്ന്. കഴുതകള്‍ക്ക് പോലും മനസിലാകാത്ത സന്തുലിതാവസ്ഥയാണിത്.

ഇന്ന് ജീവിക്കുന്ന ഭൂരിഭാഗം മുസ്ലിം പുരുഷന്‍മാരും ഒന്നിലേറേ വിവാഹം കഴിക്കുന്നില്ല. സ്ത്രീക്ക് വന്ധ്യത ഉണ്ടെങ്കില്‍ അവര്‍ മിക്കപ്പോഴും വിദഗ്ദ്ധ ചികിത്സ തേടാറുമുണ്ട്. ഗുരുതരമായ രോഗമുണ്ടെങ്കില്‍ ഭാര്യയെ സ്നേഹിക്കുന പുരുഷനാണെങ്കില്‍ അയാള്‍ സ്വത്ത് മുഴുവന്‍ വിറ്റിട്ടാണെങ്കില്‍ പോലും ചികിത്സിച്ചു ഭേദമാക്കന്‍ ശ്രമിക്കും. അല്ലാതെ ഓടിപ്പോയി രാണ്ടാമതും മൂന്നാമതും നാലാമതും കല്യാണം കഴിക്കില്ല.

സ്ത്രീകള്‍ക്ക് ഇസ്ലാം ഉയര്‍ന്ന പദവി നല്‍കുന്നു എന്നു വദിക്കാന്‍ വേണ്ടി യുദ്ധം നയിച്ച സ്ത്രീകളെയും വ്യാപരം നടത്തിയ സ്ത്രീകളേയും ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഇതിനൊക്കെ അവര്‍ക്ക് പ്രാപ്തിയുണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്‍മാരെയും കൊണ്ടു നടക്കാന്‍ അവര്‍ക്ക് കഴിയും.

kaalidaasan said...

നേരത്തെ സൂചിപ്പിച്ച പോലെ ഒരു പുരുഷന് സംഭവിക്കുന്ന പക്ഷം സ്ത്രീക്ക് ആവശ്യമെങ്കില്‍ വേര്‍പിരിയാനും തനിക്കിഷ്ടപ്പെടുന്ന ഒരിണയെ കണ്ടെത്താനുമുള്ള പരിഹാരം ഇസ്‌ലാമിക നിയമത്തിലുണ്ട്.

ചിരിക്കാതിരിക്കാന്‍ ആകില്ല, സുബോധമുള്ളവര്‍ക്ക്. ഇസ്ലാമിന്റെ കരുണ്യം അപാരം.പുരുഷനു സംഭവിച്ചാല്‍ ഭാര്യക്ക് വേര്‍പിരിയാനും വേറെ കല്യാണം കഴിക്കാനും പരിഹാരമുണ്ടത്രേ!!. ഈ പരിഹാരം എല്ലാ പരിഷ്കൃ
ത സമൂഹങ്ങളിലുമുണ്ട്.

ഇവിടെ സന്തോഷും മറ്റുള്ളവരും ചോദിച്ചത്, പുരുഷനു സംഭവിക്കുന്നപക്ഷം എന്തു കൊണ്ട് മറ്റൊരു പുരുഷനേക്കൂടി ഭര്‍ത്താവായി സ്വീകരിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല എന്നാണ്. അതിന്റെ കാരനം സ്ത്രീയെ ഇസ്ലാം പരിഗണിച്ചിട്ടില്ല എന്നു മാത്രമേ ഉള്ളു. ലത്തീഫു പറഞ്ഞു വരുന്ന വങ്കത്തരമല്ല. സ്ത്രീകളോടുള്ള വിവേചനം. സ്ത്രീക്കു പുരുഷനൊപ്പം അവകാശം നല്‍കാനുള്ള മടി. അത്ര മാത്രം. എന്നിട്ടും പറയും സന്തുലിതം. ഇസ്ലാമിക സന്തുലിതം അതി ഭീകരമെന്നു പറയേണ്ടി വരും.

അപ്പൂട്ടൻ said...

ഞാൻ (താങ്കൾ)
അമേരിക്കയിൽ ബഹുഭൂരിപക്ഷവും ഇത്തരത്തിലാണോ ജീവിക്കുന്നതെന്ന് എനിക്കറിയില്ല, ഞാനവിടെ പോയിട്ടില്ല. പോയിട്ടുള്ളത്‌ ഇംഗ്ലണ്ടിലാണ്‌. അവിടെ സമൂഹത്തിലെ ഭൂരിപക്ഷവും ഏകഭാര്യാത്വം ആണ്‌ ശീലിക്കുന്നതായി കണ്ടിട്ടുള്ളത്‌.

വിവാഹത്തിനുമുൻപും ലൈംഗികബന്ധം പുലർത്തിയേക്കാം, പക്ഷെ കുടുംബമായി ജീവിക്കാൻ തീരുമാനിക്കുമ്പോൾ (അല്ലെങ്കിൽ കുട്ടികൾ വേണമെന്ന് തീരുമാനിക്കുമ്പോൾ, അതൊരുപക്ഷെ നിയമപ്രശ്നങ്ങൾ കാരണമാകാം) അവർ വിവാഹം കഴിക്കും. പരസ്പരം വ്യക്തിഗതമായ ബഹുമാനം പുലർത്തിക്കൊണ്ടുതന്നെയാണ്‌ അവർ ജീവിക്കുന്നതുകണ്ടിട്ടുള്ളത്‌.

ഇനി, പുറത്തുള്ള ലൈംഗികതയാണ്‌ താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ സ്ഥിരമായി വ്യഭിചരിച്ച്‌ നടക്കാനോ അത്‌ ഒളിച്ചോ മറച്ചോ ചെയ്യാനോ അവിടെ ഭൂരിപക്ഷവും മുതിരാറില്ലെന്നാണ്‌ എന്റെ അറിവ്‌. അത്രയ്ക്ക്‌ ഹിപ്പോക്രസി അവർ കാണിക്കാറില്ല.

(ഇതെല്ലാം കുറേപ്പേരെ ഇന്റർവ്യൂ നടത്തി കണ്ടെത്തിയ കാര്യങ്ങളല്ല, ഒരു പാർട്ടിയ്ക്ക്‌ പോകുന്നതിനിടെ കാറിലിരുന്ന് ഒരു സഹപ്രവർത്തകയോടു സംസാരിച്ചതിൽ നിന്നും അറിഞ്ഞതാണ്‌)

അവിടെ സ്ത്രീകളുടെ (ഇന്നത്തെ) സോഷ്യൽ സ്റ്റാറ്റസും വ്യത്യസ്തമാണ്‌. കഴിവതും independent ആയി ജീവിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. അതേ സ്വാതന്ത്ര്യം തന്റെ സഹവാസിക്കും കൊടുക്കാൻ അവർ തയ്യാറായിരിക്കുകയും ചെയ്യും. അങ്ങിനെയല്ലാതെ കൺവെൻഷണൽ ആയി ജീവിക്കുന്നവർ മറ്റ്‌ ഏർപ്പാടിനൊന്നും പോകാറുമില്ല, അതിന്‌ മതപരമായ കാരണങ്ങളുമുണ്ടാവാം.

പിന്നെ, തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾത്തന്നെ മറ്റുള്ളവരെ അതിൽ നിന്നും വിലക്കുന്ന മൂരാച്ചികൾ എവിടെയുമുണ്ടാകുമല്ലൊ.

അപ്പൂട്ടൻ said...

ഉഗ്രൻ,
ബഹുഭാര്യാത്വം എന്നത്‌ ഈ കാലഘട്ടത്തിന്‌ യോജിച്ചതാണോ എന്ന ചോദ്യം പോലും ഞാൻ ചോദിച്ചിട്ടില്ല (എന്റെ അറിവിലെങ്കിലും). പ്രതേകിച്ച്‌ ഇസ്ലാമിനെ വിഷയമാക്കാനും എനിക്ക്‌ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ന്യായീകരണങ്ങൾ islam-specific ആയിരുന്നതിനാൽ അവയ്ക്കുള്ള ഉത്തരം പറഞ്ഞു, അത്രമാത്രം. ഒരു മതമെന്ന നിലയിൽ ബഹുഭാര്യാത്വം അംഗീകരിക്കുന്നത്‌ ഇസ്ലാം മാത്രമായിരിക്കാം എന്നതിനാലാവാം അത്‌.

ബഹുഭാര്യാത്വത്തിലൂടെ ഏത്‌ മൂല്യങ്ങൾക്കാണ്‌ ക്ഷതം പറ്റിയത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം മാത്രമാണ്‌ എന്റേത്‌. ഇന്നത്തെ കാലഘട്ടത്തിൽ നാം അറിയുന്നതും അംഗീകരിക്കുന്നതുമായ മൂല്യങ്ങളാണ്‌ തുല്യതയും വ്യക്തിസ്വാതന്ത്ര്യവും എല്ലാം എന്നാണ്‌ എന്റെ അറിവ്‌.

സാമൂഹികഘടന അനുസരിച്ചുതന്നെയാണ്‌ ഇത്തരം ക്രമങ്ങൾ ഉണ്ടാകുന്നതും. സമൂഹങ്ങൾ തന്നെ നല്ലതെന്ന് തോന്നുന്നവ അംഗീകരിക്കുകയും അനുയോജ്യമല്ല്ലാത്തവ തള്ളിക്കളയുകയും ചെയ്യും, മറ്റു സമൂഹങ്ങളുമായുള്ള സമ്പർക്കവും മാറ്റങ്ങൾക്ക്‌ കാരണമായേക്കാം.
ചില കാര്യങ്ങൾ താൽക്കാലികമായ പ്രതിസന്ധിക്ക്‌ പരിഹാരമെന്ന നിലയിൽ സമൂഹം അംഗീകരിച്ചേക്കാം. പക്ഷെ മുന്നോട്ടുള്ള യാത്രയിൽ അനുയോജ്യമല്ലെന്നുവരികിൽ അവ കൂടുതൽ കാലം നിലനിൽക്കില്ല. രണ്ടാം ലോകമഹായുദ്ധകാലത്തെ നിയമവും ഒരു നീക്കുപോക്കാണ്‌, ഇല്ലെങ്കിൽ അത്‌ ഇന്നും തുടർന്നേനെ.

മാറേണ്ടതുണ്ടോ മാറ്റേണ്ടതുണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത്‌ സമൂഹം തന്നെയാണ്‌. മാറ്റിയില്ലെങ്കിൽപ്പോലും അനാവശ്യമായി ഈ സൗകര്യം ഉപയോഗിക്കുന്നവരെ തടയേണ്ടതും സമൂഹം തന്നെയാണ്‌.

അപ്പൂട്ടൻ said...

ഹാറൂൺ മാഷെ,
ഇന്ന്‌ രാവിലെ സംസാരിച്ചപ്പോളീ വിഷയത്തിൽ എന്ത്‌ ഉത്തരമാണ്‌ നൽകേണ്ടത്‌ എന്ന്‌ എനിക്കറിയില്ലായിരുന്നു, ഇപ്പോഴും അറിയില്ല. പട്ടിണികൂടാതെ ജീവിക്കാനും ചികിൽസയ്ക്കും ഉള്ള സാഹചര്യമൊരുക്കാനും കഴിയാവുന്നത്ര മാനസികവും വൈകാരികമായ സപ്പോർട്ട്‌ പ്രദാനം ചെയ്യുകയും സാധിച്ചാൽ അത്‌ വലിയൊരു ആശ്വാസമായിരിക്കും.

താങ്കളുടെ കമന്റിന്‌ നന്ദി, ഒരുപാട്‌ പേർക്ക്‌ പ്രചോദനമാകുന്ന താങ്കളുടെ പ്രവർത്തിയ്ക്ക്‌ എന്റെ ആശംസകൾ, പിന്തുണയും

കാളിദാസൻ,
ഇവിടെ ബഹുഭാര്യാത്വത്തെ ന്യായീകരിച്ച്‌ സംസാരിച്ചത്‌ ലതീഫും ചിന്തകനും മാത്രമാണെങ്കിലും ഇത്‌ മതത്തിന്റെ തലത്തിലേക്ക്‌ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദയവായി അത്തരം പരാമർശങ്ങൾ ഒഴിവാക്കുക.
ക്ഷമിക്കുക, താങ്കളുടെ മൂന്നാമത്തെ കമന്റ്‌ ഞാൻ നീക്കുകയാണ്‌.

kaalidaasan said...

30 years war നു ശേഷം ഫ്രാന്‍സില്‍ ബഹുഭാര്യത്വം (ഒരാള്‍ക്ക് പത്ത് ഭാര്യമാരെ വരെ) അനുവദിച്ചിരിന്നു എന്ന് കേട്ടിട്ടുണ്ട്.

ഈ വിവരം എവിടെ നിന്നു കിട്ടി എന്നറിഞ്ഞാല്‍ നന്നായിരുന്നു. 30 years war എന്നറിഅയപ്പെടുന്ന യൂറോപ്പില്‍ നടന്നയുദ്ധത്തില്‍ വിജയിയായ രാജ്യമായിരുന്നു ഫ്രാന്‍സ്. ശക്തികചേരികളുടെ realignment നടന്ന ആ യുദ്ധത്തില്‍ സ്പെയിനിന്റെ അധിപത്യം തകരുകയും ഫ്രാന്‍സിന്റെ അധീശത്വം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം ഫ്രാന്‍സിലോ കൂടുതല്‍ നശനഷ്ടം സംഭവിച്ച ജെര്‍മനിയിലോ ബഹു ഭാര്യാത്വം നിയമപരമാക്കിയതായി എങ്ങും വായിച്ചിട്ടില്ല.

അതു പോലെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥകള്‍ മാറാനും ബഹുഭാര്യത്വമൊരു സാമൂഹിക വ്യവസ്ഥ ആകാനും മതി.


ഇത് യുദ്ധ ചരിത്രത്തേക്കുറിച്ചുള്ള അറിവില്ലായ്മയാണെന്നു പറയേണ്ടി വരുന്നു.

ധര്‍മ്മയുദ്ധം നടന്നിരുന്ന പ്രാചീനകാലത്ത് യുദ്ധത്തില്‍ പങ്കെടുക്കുന്ന സേനകള്‍ മാത്രമേ മരിച്ചിരുന്നുള്ളു. പുരുഷന്മാര്‍ മാത്രം പടയാളികളയിരുന്ന അക്കാലത്ത് മരിക്കുന്നത് കൂടുതലും പുരുഷന്‍മാരുമായിരുന്നു. ഇന്നിപ്പോള്‍ നേരിട്ട് യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഒളിപ്പോരാണു കൂടുതലും. ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ഒക്കെ മരിച്ചു വീഴുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ദൂരെനിന്ന് പ്രയോഗിക്കാവുന്ന ബോംബുകളും മിസൈലുകളുമൊക്കെയാണു മനുഷ്യരെ കൊന്നൊടുക്കുന്നത്. ബോംബിനും മിസൈലിനും പുരുഷന്‍മാരെ മാത്രം കൊന്നൊടുക്കാനുള്ള പ്രത്യേക കഴിവുമില്ല. ഇസ്ലാമിക ബോംബിനുണ്ടോ എന്നറിയില്ല. ഒരു നൂറ്റാണ്ടിനു ശേഷം അമേരിക്കക്കാര്‍ അമേരിക്കയിലിരുന്ന് ചൈനയുമായി യുദ്ധം ചെയ്തേക്കാം. അപ്പോള്‍ മരിക്കുന്നത് പുരുഷന്‍മാര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളുമുണ്ടാകും. സ്ത്രീകളെ മാത്രമവശേഷിപ്പിച്ച് ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യത വളരെ വലരെ വിരളമാണ്. മൊഹമ്മദിന്റെ കാലഘട്ടത്തില്‍ യുദ്ധത്തിനു പോയിരുന്നത് എല്ലാവരും പുരുഷന്‍മാരായിരുന്നു. മരിച്ചതും പുരുഷന്‍മാരായിരുന്നു. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണമാണെങ്കില്‍ ഒരു പക്ഷെ താങ്കള്‍ പറഞ്ഞതിനു സാധ്യതയുണ്ട്. പക്ഷെ യാധാര്‍ത്ഥ്യം അതല്ല.


ഈ യുദ്ധകഥ എന്ന ഉഡായിപ്പൊക്കെ ഈ ദുരാചാരത്തെ ന്യായീകരിക്കാനുള്ള കച്ചിത്തുരുമ്പു മാത്രം. യുദ്ധത്തില്‍ പുരുഷന്മാര്‍ മരിച്ചതുകൊണ്ടൊന്നുമല്ല മൊഹമ്മദ് നാലു കെട്ടാം എന്ന നിയമുണ്ടാക്കിയത്. നാല്‍പ്പത് വരെ കെട്ടുക എന്നത് അദ്ദേഹം ജനിച്ചു വളര്‍ന്ന സമൂഹത്തിലെ ആചാരമായിരുന്നു. മൊഹമ്മദ് 15 വിവാഹം കഴിച്ചത് യുദ്ധത്തില്‍ ഭര്‍ത്താക്കന്‍മാര്‍ മരിച്ചു പോയ സ്ത്രീകളെയുമല്ല. അറബികളില്‍ ഒരു വിഭാഗത്തിന്റെ ഒരാഅചാരം കുറച്ചു കൂടി നിയന്ത്രിച്ച് അത് തുടര്‍ന്നു എന്നതിനപ്പുറം ഒരു പക്ഷെ അവരെ പുതിയ മതത്തിലേക്കാകര്‍ഷിക്കാനുള്ള ഒത്തുതീര്‍പ്പുമായിരിക്കാം ഈ നിബന്ധന.

ഷൈജൻ കാക്കര said...

ലത്തീഫ്‌...

കാക്കരയുടെ അധാർമികതയിൽ ബഹുഭാര്യത്വമുണ്ട്‌ എന്ന്‌ എഴുതുന്നതിന്‌ പകരം കാക്കരയുടെ ധാർമികതയിൽ ബഹുഭാര്യത്വമില്ലായെന്ന്‌ എഴുതിയത്‌, പോസ്റ്റ്‌ നൂറു ശതമാനം ഇസ്ലാമിക നിയമത്തിലെ ബഹുഭാര്യത്വത്തിൽ ചെന്നെത്തുമെന്നതിനാലാണ്‌. അപ്പൂട്ടനും അത്‌ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല മതത്തിന്റെ കാഴ്ച്ചപാടിനേക്കാൽ ഈ വിഷയത്തിലെ സാമൂഹ്യവശമാണ്‌ എനിക്ക്‌ പ്രാധാന്യം.

ഇനി എങ്ങനെയെഴുതിയാലും അർത്ഥം ഒന്ന്‌ തന്നെയല്ലേ? പിന്നെ എന്തിന്‌ ഒരു മറുചോദ്യം. എന്തായാലും ചോദിച്ചതല്ലെ... പറഞ്ഞേക്കാം. കാക്കരയുടെ അധാർമികതയിൽ ബഹുഭാര്യത്വമുണ്ട്‌...

---
ബഹുഭാര്യത്വംപോലെ തന്നെ കേരളത്തിൽ ബഹുഭർത്യത്വവുമുണ്ടായിരുന്നു. വെങ്കലം സിനിമ ഓർമയുണ്ടല്ലോ. പക്ഷെ പുരുഷ മേധാവിത്വസമൂഹത്തിൽ അത്‌ താരതമ്യേന വേഗത്തിൽ കാലഹരണപ്പെട്ടു. ബഹുഭാര്യത്വവും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു.

kaalidaasan said...

അപ്പൂട്ടന്‍,

എന്റെ കമന്റ് നീക്കം ചെയ്തതില്‍ എനിക്ക് യാതൊരു പ്രതിഷേധവുമില്ല.

ബഹുഭാര്യാത്വം എന്ന വിഷയത്തില്‍ എന്തെങ്കിലും സംവാദം ഉണ്ടെങ്കില്‍ അത് ഇസ്ലാമിക കഴ്ചപ്പാടിലേ ഉള്ളു. കാരണം മുസ്ലിങ്ങളൊഴികെ ലോകത്തൊരാളും അതിനെ ന്യായീകരിക്കില്ല. ഇവിടെ അതിനെ ന്യായീകരിച്ചെഴുതിയവരൊക്കെ മുസ്ലിങ്ങള്‍ മാത്രമാണ്. കുറച്ചു കൂടി വിവേകമുള്ള മറ്റ് ചില മുസ്ലിങ്ങളും അതൊരു ദുരാചാരമെന്നു തിരിച്ചറിയുന്നു. അതു കൊണ്ട് ഇതൊരു മത വിഷയമാണെങ്കിലേ സംവാദത്തിനു തന്നെ പ്രസക്തിയുള്ളു.
ഇസ്ലാമിക കഴ്ചപ്പാടില്ലാത്തവരെല്ലാം ഏക സ്വരത്തില്‍ പറയും ബഹു ഭാര്യാത്വം ഒരു ദുരാചരമാണ്, അനീതിയാണ്, തിന്മയാണ്‌ എന്നെല്ലാം.

നന്ദന said...

അപ്പുട്ടൻ, എല്ലാം ഇരുന്ന് വായിക്കുകയായിരുന്നു
താങ്കളെത് ലോകത്താണ്, ഇങ്ങനെയൊക്കെ എഴുതിയാൽ ലത്തീഫും കൂട്ടരും ഒരുവരിയെങ്കിലും അവരുടെ ദ്രവിച്ച ചിന്തകൽക്ക് എതിരായി എഴുതുമെന്ന് കരുതിയോ?
ലതീഫ് പറയുന്നു അനാഥകളെ സംരക്ഷിക്കാനാണ് രണ്ടാം വിവാഹമെന്ന്!!!
ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ചൂണ്ടികാണിക്കൻ കഴിയുമോ ലതീഫ് എത്രപേരുണ്ട് ഈയൊരുആവശ്യത്തിന് രണ്ടാം വിവാഹം നടത്തിയവർ.

അപ്പുട്ടൺ, താങ്കൽക്ക് ഇസ്ലാമിന്റെ തനി നിറം മനസ്സിലായില്ലയെന്ന് തോന്നുന്നു. ഭാര്യയെ/ സ്ത്രീയെ പുരുഷന്റെ കൃഷിയിടമാക്കിയ മറ്റേത് മതമുണ്ട് ഇസ്ലാമല്ലാതെ?
ഭാര്യ കൃഷിയിടമാണെങ്കിൽ അതിലെ കൃഷിക്കാരനായിരിക്കും പുരുഷൻ, അപ്പോൽ കൃഷിക്കാരൻ ചവിട്ടിമെതിക്കപ്പെടുന്ന ചളിനിറഞ്ഞവയലിന്റെ സ്ഥാനത്താണ് ഇസ്ലാമിലെ സ്ത്രീ എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല.
അങ്ങിനെയുള്ള ഒരു ഭാര്യക്ക് എന്ത് നീതിയാണ് ലഭിക്കുകയെന്ന് താങ്കൾക്ക് മനസ്സിലാക്കാൻ കഴിമെന്നാണ് എന്റെ വിശ്വാസം.

അപ്പുട്ടൻ പറഞ്ഞത് ഞാൻ ഒന്ന് തെളിയിച്ച് പറയാം
ഒരു ഭാര്യ/സ്ത്രീ അവൾ എത്രവലിയ പൻഡ്ഡിതയായാൽ പോലും സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുമായി മനസ്സ് പങ്ക്വെക്കുന്നതോ/ലൈഗികത പങ്ക്വെക്കുന്നതോ മാനസ്സികമായി ഇഷ്ടപ്പെടുന്നില്ല. പക്ഷെ പെണ്ണിന്റെ ഈ മനസ്സ് ഈ നിയമ ഉണ്ടാക്കിവർ കാണാതെപോയി എന്നതാണ് എന്റെ പക്ഷം.
അത്കൊണ്ട് ഈ ആധുനിക കാലത്തിന് ഒരിക്കലും യോജിച്ചതല്ല രണ്ടാം വിവാഹം, പക്ഷെ ഇതൊരിക്കലും ലതീഫിന് അംഗീകരിക്കാൻ കഴിയില്ല,
ലതീഫ് വീണ്ടും ലൈഗികത മുരടിച്ചുപോയ ഒരു പെണ്ണിനെ ഒരാൾ എന്തിന് ചുമക്കണമെന്ന ന്യാ‍യവുമായിവരും. (ഇങ്ങനെയൊക്കെ എഴുതുമ്പോൾ ലത്തീഫെന്നെ Muhammed Shan “ആക്കികളയും)

ഞാന്‍ said...

ഞാനും അമേരിക്കയില്‍ പോയിട്ടല്ല പറയുന്നത്... സംശയം തോനിയതാണ്.... പിന്നെ ഒരേ സമയം മൂണോ നാലോ ഭാര്യമാര്‍ അവര്‍ക്കില്ല എന്നും ഞാന്‍ സൂചിപിച്ചിരുന്നു... പിന്നെ ലൈഗികതയെക്കുരിച്ചും ഞാന്‍ ഉദ്ദേശിച്ചില്ല.... അവരുടെ സംസ്കാരത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത് തുല്യതയാണ്... അത് മാത്രമല്ല സ്വാതന്ത്ര്യവും....

ഇവിടെ നടക്കുന്ന ചര്‍ച്ച ഇസ്ലാം മത വിശ്വാസത്തിലെ ബഹുഭാര്യാത്വം ധാര്മികമാണോ എന്നുള്ളതാണോ എന്നൊരു സംശയം ഇടക്കുണ്ടായിരുന്നു... അത് മാറി... :)

ഒരേ സമയത്ത് കുറെ ഭാര്യമാര്‍ ഉണ്ടായിരിക്കുന്നതിലും... ഒരു സമയത്ത് ഒരാളെ മാത്രമായി - അങ്ങനെ കുറെ ഭാര്യമാര്‍ ഉണ്ടായാലും - രണ്ടായാലും അത് അധാര്‍മ്മികം തന്നെയല്ലെ...? അങ്ങനെ നോക്കുകയാണെങ്കില്‍ തുല്യത / സ്വാതന്ത്ര്യം എത്ര കണ്ടു കൂടുന്നുവോ അത്രകണ്ട് ഈ പ്രവണത വര്ധിക്കുകയല്ലേ ഉള്ളൂ? അവനവന്റെ ഇഷ്ടമല്ലേ എല്ലാവരും നോക്കുകയുള്ളൂ?

ഞാനും സ്വാതന്ത്ര്യവും തുല്യതയും ഒരു പോലെ വേണമെന്നുള്ള ഒരു പക്ഷക്കാരന്‍ തന്നെയാണ്... പക്ഷെ അതില്‍ ആരെങ്കിലും ഒരാള്‍ കുറച്ച് മുന്നിട്ടു നിന്നാലേ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നാണു എനിക്ക് തോനുന്നത്... ലീഡര്‍ ഇല്ലാത്ത ഒരു ടീമിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ...

തുല്യത - സ്വാതന്ത്ര്യം - സമത്വം എല്ലാം ഒരുപോലെ ഉണ്ടെങ്കില്‍ കൂടി ഒരു നാഥന്‍ / നാഥ യുടെ ആവശ്യം ഒരു കുടുംബതിനുന്ടെന്നാണ് തോനുന്നത്... പുരുഷന്മാര്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ നാഥകലായിട്ടുള്ള കുടുംബങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്... പുരതുന്നു കാണുന്നവര്‍ക്ക് തോനുകയെ ഇല്ല, അവിടെ ഭാര്യക്കാന് പ്രാധാന്യം കൂടുതല്‍ അഥവാ തീരുമാനങ്ങന്ല്‍ എടുക്കുന്നത് അവരാണ് എന്നുള്ളതു...

വിഷയം മാറി പോകുന്നു എന്നുള്ളതുകൊണ്ട് നിര്ത്തുന്നു...

നന്ദന said...

എനിക്ക് ലതീഫിന്റെ ചില കമന്റുകൾ കണ്ടിട്ട് വളരെ സഹതാപം തോന്നി, അതിലൊന്ന് ഇങ്ങനെ പറയുന്നു
പുരുഷന്റെ ലൈഗിക ദാഹം തീർക്കാനാണ് വീണ്ടും വിവാഹം കഴിക്കുന്നത് എന്ന്? എന്താ ലതീഫെ സ്തീകൽക്ക് വികാരമെല്ലെന്നാണോ? അതിന്റെ ഉത്തരം കുട്ടികളെ പ്രസവിച്ചാൽ ആരായിരിക്കും അച്ചൻ എന്ന് മനസ്സിലാക്കൻ പ്രയാസമായിരിക്കുമെന്നായിരിക്കും.
കുട്ടികളുണ്ടാവാതെ വികാരം ശമിപ്പിക്കാൻ താങ്കളനുവധിക്കുമോ?

Muhammed Shan said...

കാളിദാസന്‍,ബഹുഭാര്യത്വം ഇസ്ലാമില്‍ മാത്രമേ ഉള്ളോ?...
കേരളത്തില്‍ 100 വര്‍ഷം മുന്‍പ്‌ വരെ ബ്രാഹ്മണ സമുദായത്തില്‍ ബഹുഭാര്യത്വം ഉണ്ടായിരുന്നില്ലേ? നായര്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബഹുഭര്‍ത്താക്കള്‍ ഉണ്ടായിരുന്നില്ലേ?(തെറ്റാണെങ്കില്‍ തിരുത്തുക)
ബഹുഭാര്യത്വം ഒരനാചാരം തന്നെയാണ്.
കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നിന്നും അത് സാവധാനം എങ്കിലും ഒഴിഞ്ഞു പോകുന്നുമുണ്ട്.
ലത്തീഫിനെ പോലുള്ളവര്‍ ന്യായീകരിക്കുന്നുണ്ടെങ്കില്‍ കൂടി അവര്‍ പോലും കാലത്തിനും സാമൂഹിക അവസ്ഥക്കുമനുസരിച് മാറുന്നുണ്ട് എന്നതാണ് സത്യം!!!

ഉഗ്രന്‍ said...

കാളിദാസൻ,

"എന്ന് കേട്ടിട്ടുണ്ട്" എന്ന് പറഞ്ഞത് കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെയാണ്‌ :)

A Genealogical Handbook of German Research

In Southern Germany between the mid-1600s and the early 1700s you may encounter an
unusual problem. In the parish you may find what appears to be more than one man by the same
name. The parish records list each with his wife and the children born to them, in attempting to
find the birth or death record of each of these men, you would probably only find reason is there
is only one man and he has more than one wife. During this time period, polygamy was allowed.

On February 14, 1650, the parliament at Nurnberg decreed that because so many men were
killed during the Thirty Years’ War, the churches for the following ten years could not admit any
man under the age of 60 into a monastery. Priests and ministers not bound by any monastery
were allowed to marry. Lastly, the decree stated that every man was allowed to marry up to ten
women. The men were admonished to behave honorably, provide for their wives properly, and
prevent animosity among them.
http://www.familysearch.org/Eng/Search/Rg/images/Ger_BMD_RefDoc_HandbookGermanResearch.pdf

ഇവിടെ പറയുന്നത് രണ്ടു വരെ (പത്തു വരെ അല്ല) സമ്മതിച്ചു എന്നാണ്‌.
http://books.google.com/books?id=a-XqMIgSMuwC&pg=PA42&lpg=PA42&dq=thirty+years+war+polygamy+in+france&source=bl&ots=r1tZV_23Y8&sig=f2gTBPvB56oFycLnX17UdbJBrJk&hl=en&ei=CoXiS4jWFsq9rAfUxMT3Ag&sa=X&oi=book_result&ct=result&resnum=9&ved=0CC8Q6AEwCA#v=onepage&q&f=false

ഇനി ഇതൊക്കെ ശരിയാണൊ ഇവർ ഇതൊക്കെ എഴുതാൻ കഴിവുള്ളവർ ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല കാളിദാസാ. അതുകൊണ്ടാണ്‌ "എന്ന് കേട്ടിട്ടുണ്ട്" എന്ന് പറഞ്ഞത്.

പിന്നെ ബാക്കിയുള്ളതിനൊക്കെ മറുപടി ഞാൻ എഴുതുന്നില്ല.

:)

സന്തോഷ്‌ said...

@ ലത്തീഫ്

എന്റെ നിലപാടില്‍ താങ്കള്‍ക്കു അവ്യക്തത തോന്നെണ്ടുന്നതായി എന്തെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അപ്പൂട്ടന്‍ ബഹുഭാര്യാത്വത്തിനെതിരെ എഴുതിയ ഈ ലേഖനത്തില്‍ അപ്പൂട്ടന്‍ സൂചിപ്പിച്ച കാര്യങ്ങളോട് യോജിക്കുന്ന നിലപാട് ആണ് ഞാന്‍ സ്വീകരിച്ചത്. അതായത് ഞാന്‍ ബഹുഭാര്യത്വത്തിനു എതിരാണ് എന്ന നിലപാട്. എന്റെ ആഭിപ്രായങ്ങളില്‍ ഒരിടത് പോലും ഞാന്‍ ബഹുഭാര്യത്വം ഏതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമാണ് എന്നും പറഞ്ഞിരുന്നില്ല. ലത്തീഫ് ആണ് പറഞ്ഞത് താങ്കളുടെ മതവിശ്വാസ പ്രകാരം ആണ് ബഹുഭാര്യത്വം താങ്കള്‍ അംഗീകരിക്കുന്നത് എന്നും, അപ്പൂട്ടനോ ഞാന്‍ ഉള്‍പ്പെടെ അപ്പൂട്ടന്റെ അഭിപ്രായത്തെ ന്യയീകരിച്ചവരോ പറയുന്ന തരത്തില്‍ യാതൊരു വിധമായ പ്രശ്നങ്ങളും ബഹുഭാര്യത്വം സൃഷ്ട്ടിക്കുന്നില്ല എന്നും.

ഞാന്‍ താങ്കളോട് ചോദിച്ച അവസ്സാനത്തെ ചോദ്യം, ബഹുഭാര്യത്വം പുരുഷന് അനുവദനീയമായ അതെ സാഹചര്യങ്ങള്‍ ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിച്ചാല്‍, പുരുഷന് ലഭിക്കുന്ന ഒന്നിലധികം ഭാര്യമാര്‍ എന്ന സൗകര്യം (?) അതെ അളവില്‍ തന്നെ തുല്യമായി, ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ എന്ന രീതിയില്‍ ലഭിക്കുണ്ടോ എന്നായിരുന്നു. താങ്കള്‍ എനിക്ക് തന്ന മറുപടിയില്‍ പറഞ്ഞത് സ്ത്രീയ്ക്ക് ആവശ്യമെങ്കില്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം പുതിയത് ആരംഭിക്കാം എന്നാണ്. ഈ മറുപടിയില്‍ എന്ത് തുല്യതയാണ് ഉള്ളത് എന്ന് ലത്തീഫ് തന്നെ ആലോചിക്കുക. പുരുഷന് ബഹുഭാര്യത്വം എന്നതിന് സന്തുലിതമായി ഉള്ളത് സ്ത്രീയ്ക്ക് വിവാഹ മോചനം എന്നാണു ലത്തീഫിന്റെ കാഴ്ചപ്പാടിലെ ശരി എങ്കില്‍ ലതീഫിനു അങ്ങനെ തന്നെ വിശ്വസിക്കാം.

പക്ഷെ ഈ ശരി വച്ചുകൊണ്ട് മറ്റുള്ളവര്‍ താങ്കളുടെ മതത്തെ വിമര്‍ശിക്കുന്നു എന്ന രീതിയില്‍ (.... നിയമത്തിന്റെ വാതിലുകള്‍ കുടുസ്സാക്കി മാറ്റി, 'മതവിശ്വാസികള്‍ മതത്തിന്റെ ഇരകള്‍' എന്ന് പറയുന്നതിലെ യുക്തിവാദം...) അഭിപ്രായം പ്രകടിപ്പിക്കുന്നത് നല്ലതല്ല. കാരണം ഈ ലേഖനത്തില്‍ ഏതെങ്കിലും മത വിശ്വാസം ആയിരുന്നില്ല വിഷയം, പ്രത്യുതാ ബഹുഭാര്യത്വം കാരണമായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങള്‍ / നിഷേധിക്കപ്പെട്ടെക്കാവുന്ന സ്വാതന്ത്ര്യം ഇവ ആയിരുന്നു.

ലത്തീഫ്, ബഹു ഭാര്യാത്വം കൊണ്ട് എന്തെങ്കിലും നന്മകള്‍ ആര്‍ക്കെങ്കിലും ഉണ്ടാവുന്നു എങ്കില്‍ ആ നന്മകളെ അല്ല ഈ ലേഖനത്തില്‍ അപ്പൂട്ടനും അപ്പൂട്ടനെ അനുകൂലിച്ചവരും എതിര്‍ത്തത്. താങ്കള്‍ ഇതുവരെ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ നിന്നും, ഇവിടെ തന്ന ലിങ്കുകളില്‍ നിന്നും മനസ്സിലായ കാര്യം എന്തെന്നാല്‍
ബഹുഭാര്യാത്വം കൊണ്ട് ലക്ഷ്യമാക്കുന്നത് പുരുഷന് ഉണ്ടാവുന്ന ലൈംഗിക വികാരത്തിന്റെ ശമനം ഒരാളില്‍ നിന്നും ലഭിക്കുന്നില്ല എങ്കില്‍ നിയമവിധേയമായി തന്നെ പകരം നിക്കുവാന്‍ മറ്റൊരാള്‍, അത്രമാത്രം. ഇതൊരു നന്മ ആണ് എന്ന് താങ്കള്‍ക്കു വിശ്വസിക്കാം (ആരുടെയെങ്കിലും വേദനിക്കുന്ന പുരുഷന്റെ മനസ്സിന് അല്‍പം ശാന്തിലഭിക്കുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെ), പക്ഷെ ഇത് അധാര്‍മ്മികം ആണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ വിളിച്ചു പറയുക തന്നെ ചെയ്യും.

Muhammed Shan said...

"പല കാരണങ്ങളാല്‍,നട്ടെല്ലിന് ക്ഷതമേറ്റ് ജീവിതം
ഗതിമാറി ഒഴുകിപ്പോയ ഒരുപാട് സുഹൃത്തുക്കളാണ്
എന്‍റെ കൂട്ടുകാര്‍...അവരങ്ങിനെ ജീവിക്കുന്നതിനിടെ
ചുരുക്കം ചിലര്‍ക്കെങ്കിലും,സേവനസന്നദ്ധരായ ഇണയെ
കണ്ടെത്താന്‍ എന്നാല്‍കഴിയുന്ന എളിയ ശ്രമത്തിലൂടെ
സാദ്ധ്യമായിട്ടുണ്ട്.അത്തരക്കാര്‍ നയിക്കുന്ന സംതൃപ്ത
ജീവിതം പൂര്‍ണാരോഗ്യമുള്ളവരെ അസൂയപ്പെടുത്തും!!

പക്ഷെ,എന്‍റെ പരിചയ വൃത്തത്തില്‍ കുറെ സ്ത്രീകളും
ഇങ്ങിനെ അപകടത്തിലും,വീഴ്ചയിലുമൊക്കെ നട്ടെല്ല്
തകര്‍ന്നവരായുണ്ട്..! ഒരുപാട് പേരുണ്ടവര്‍..
സീനത്ത്,ഷീല,പുഷ്പ,സുലേഖ,കവിത എന്നിങ്ങനെ
എത്രയെത്ര മഹതികള്‍ ഒരു തലോടലിന്,സാന്ത്വനത്തിന്
വേണ്ടി കാത്തിരിക്കുന്നു..!! കിടപ്പിലായിപ്പോയ
പുരുഷന് ഒരു ഇണയെ സംഘടിപ്പിക്കാനെളുപ്പമാ...
...എന്നാല്‍,പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ഇത് വരെ വീല്‍ചെയറില്‍
കഴിയുന്നൊരു മഹതിക്കും സേവനസന്നദ്ധനായൊരു
ഒരാണ്‍പുരുഷനെ കണ്ടെത്താനാവുന്നില്ല...പലപ്പോഴും
വികലാംഗര്‍ പരസ്പരം ഇണകളെ കണ്ടെത്തുന്നു
എന്നത് സത്യമാണെങ്കിലും,ഞാന്‍ നടേപറഞ്ഞവരുടെ
കാര്യത്തിലത് വട്ടപ്പൂജ്യത്തിലാണെന്നോര്‍ക്കുക !!

സുഹൃത്തുക്കളെ,ഈ മഹതികളും നമ്മുടെ തന്നെ
സമൂഹത്തിലെ അംഗങ്ങളല്ലെ..? അവര്‍ക്കുമൊരു ജീവിതമില്ലേ..?"


ഹാരൂണ്‍ മാഷിന്‍റെ ഈ വരികള്‍ ഏറെ ചിന്തിപ്പിക്കുന്നു......
ഏറെ വേദനിപ്പിക്കുന്നു......

ഉഗ്രന്‍ said...

അപ്പൂട്ടൻ,

1) "ബഹുഭാര്യാത്വം എന്നത്‌ ഈ കാലഘട്ടത്തിന്‌ യോജിച്ചതാണോ എന്ന ചോദ്യം പോലും ഞാൻ ചോദിച്ചിട്ടില്ല (എന്റെ അറിവിലെങ്കിലും). "

ഞാൻ തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു.

2)പക്ഷെ താങ്കൾ പിന്നെ പറയുന്നു...

"ഇന്നത്തെ കാലഘട്ടത്തിൽ നാം അറിയുന്നതും അംഗീകരിക്കുന്നതുമായ മൂല്യങ്ങളാണ്‌ തുല്യതയും വ്യക്തിസ്വാതന്ത്ര്യവും എല്ലാം എന്നാണ്‌ എന്റെ അറിവ്‌"

ഇതു തന്നെയല്ലെ ഞാൻ പറഞ്ഞതും.
"അപ്പൂട്ടൻ ഇന്നത്തെ നമ്മുടെ സമൂഹികാവസ്ഥ വെച്ചിട്ടാണ്‌ ഇതിനോട് യോജിക്കാത്തതെങ്കിൽ ഞാൻ അപ്പൂട്ടനോട് യോജിക്കുന്നു."

3) "രണ്ടാം ലോകമഹായുദ്ധകാലത്തെ നിയമവും ഒരു നീക്കുപോക്കാണ്‌"
അല്ലെന്നു ഞാനും പറയുന്നില്ല. പക്ഷെ അങ്ങിനെ ഒരവസ്ഥ വന്നാൽ സമൂഹം (ഇസ്ലാമികമായാലും ഇല്ലെങ്കിലും) ഇത്തരം നീക്കുപോക്കുകൾ നടത്താൻ സാധ്യത ഉണ്ട് എന്നു മാത്രമാണ്‌ ഞാൻ ഉദ്ദേശിച്ചത്.

വ്യക്തിയുടെ സാഹചര്യവും സമൂഹത്തിന്‍‌റ്റെ കാലികമായ അവസ്ഥയും ഒരുമിച്ചുണ്ടെങ്കിലേ ഇസ്ലാമികമായി ബഹുഭാര്യത്വം പാടുള്ളൂ എന്നതാണ്‌ എന്റെ നിലപാട്.

വളരെ നല്ല ഒരു ചർച്ച നല്ല രീതിയിൽ നടത്തിയതിന്‌ അഭിനന്ദനങ്ങൾ.

ഓ.ടോ.: പലരും (അവരോടുള്ള ബഹുമാനത്തോട് കൂടി തന്നെ) ബഹുഭാര്യത്വം അനുവദനീയമാക്കാൻ പറയുന്ന കാര്യങ്ങൾ വായിച്ചാൽ സഹതപിക്കാനേ കഴിയുകയുള്ളൂ.

ഒരു ഉദാഹരണം പറഞ്ഞാല്‍, ബഹുഭാര്യത്വത്തെ പറ്റിയുള്ള പല websiteകളിലും (എല്ലായിടത്തും ഇല്ല) കാണാന്‍ കഴിയുന്ന ഒരു ന്യായമാണ്‌.
"പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക."

അന്യസ്ത്രീയുടെ നേരെ നോക്കുമ്പോള്‍ മനസ്സില്‍ അശുഭ ചിന്തകള്‍ കടന്നു വരുന്നുണ്ടെങ്കില്‍ ശിരസ്സ് കുനിച്ച് താഴെ നോക്കി നടക്കാനാണ്‌ ഇസ്ലാമില്‍‍ പഠിപ്പിക്കുന്നത്. അപ്പോള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാണിന് എങ്ങിനെ "ഇളക്കം തട്ടും" എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അപ്പോള്‍ മനസ്സിലാകും ഇളക്കം തട്ടുന്നതു വരെ ഇസ്ലാമൊന്നുമല്ല, പക്ഷെ ഇളക്കം തട്ടിയാല്‍ അതു തീര്‍ക്കാനായി ഒന്ന് കെട്ടാന്‍ വേണ്ടി‍ ഇസ്ലാമാകാം എന്ന്.

ഉഗ്രന്‍ said...

അപ്പൂട്ടൻ,

ക്ഷമിക്കണം, ഒരു തിരുത്തു വരുത്താൻ മറന്നുപോയി.
"രണ്ടാം ലോകമഹായുദ്ധകാലത്തെ നിയമവും ഒരു നീക്കുപോക്കാണ്‌"
എന്റെ ആദ്യ കമൻറ്റിൽ പറയുന്ന Thirty Years’ War AD1600 കളിൽ നടന്ന യുദ്ധങ്ങളാണ്‌.

:)

അപ്പൂട്ടൻ said...

കാളിദാസന്റെ കമന്റ്‌ വായിച്ചപ്പോഴാണ്‌ എന്റെ കമന്റിലെ തന്നെ പിശക്‌ ഞാൻ കണ്ടത്‌. രണ്ടാം ലോകമഹായുദ്ധം എന്നത്‌ എനിക്കു പറ്റിയ പിശകാണ്‌. 30 years war എന്നാണ്‌ ഉഗ്രൻ എഴുതിയിരുന്നത്‌, ഇവിടെ ഞാൻ എടുത്തെഴുതിയപ്പോൾ വന്ന പിശകാണ്‌.
30 years war-നെക്കുറിച്ച്‌ വളരെക്കുറച്ച്‌ അറിയാമെന്നല്ലാതെ ആഴത്തിൽ എനിക്കറിവില്ല, ക്ഷമിക്കൂ, തെറ്റിനും.

വരമൊഴിയിൽ അപ്പോൾ തന്നെ ടൈപ്പ്‌ ചെയ്തുവെച്ചിരുന്നതാണ്‌, ഇടയ്ക്കിത്തിരി തിരക്കുവന്നുപോയി. എഴുതുന്നതു പലപ്പോഴുമായാണ്‌, ഓഫീസിൽ അത്രയൊക്കെ സൗജന്യമല്ലേ എടുക്കാനാവൂ....

അപ്പൂട്ടൻ said...

നന്ദന,
മനുഷ്യന്റെ വിവേചനശേഷിയിൽ എനിക്കെന്നും വിശ്വാസമുണ്ട്‌, കാര്യങ്ങൾ അംഗീകരിക്കുമോ ഇല്ലയോ എന്നത്‌ വ്യത്യസ്തമാണ്‌. എന്റെ ചിന്തകൾ ഞാൻ പറയുമ്പോൾ അംഗീകരിക്കുന്നവർക്ക്‌ ആവാം, എതിർക്കേണ്ടവർക്ക്‌ അങ്ങിനെയാവാം. :)

വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്ന അപേക്ഷയേ ഉള്ളു.

ഞാൻ,
താങ്കളുടെ ചോദ്യം ഞാനൽപം തെറ്റിയാണ്‌ മനസിലാക്കിയത്‌.
ഒന്നിലധികം പേരെ ഒരേസമയത്തല്ലാതെ വിവാഹം കഴിക്കുന്നത്‌ തെറ്റാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല. Ultimately, ദമ്പതികൾ തമ്മിൽ ഒരു compatibility ആവശ്യമാണല്ലൊ.
മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കാത്ത കാര്യങ്ങൾ തെറ്റല്ലെന്നാണ്‌ എന്റെ അഭിപ്രായം.

ഒരാൾ മുന്നിട്ടു നിൽക്കുന്ന കാര്യം താങ്കൾ പറഞ്ഞു, അതിനു സമാനമായ ഒരു ഉദാഹരണം ലതീഫ്‌ ആദ്യമേ ചോദിച്ചിരുന്നു. ഉത്തരം ഈ കമന്റിൽ കാണാം. ആവശ്യമെങ്കിൽ വിശദീകരിക്കുകയും ആവാം.

ഷാൻ,
ബഹുഭാര്യാത്വം പല സമൂഹങ്ങളിലും, കുറഞ്ഞത്‌ മേൽത്തട്ടിലെങ്കിലും, ഉണ്ടായിട്ടുണ്ട്‌. രാജാക്കന്മാരുടേയൊക്കെ ഭാര്യമാരുടെ എണ്ണം കേട്ടാൽ തന്നെ തലകറങ്ങും. അത്‌ പ്രായോഗികമല്ലെന്ന്, പ്രത്യേകിച്ച്‌ അണുകുടുംബവ്യവസ്ഥിതിയിൽ, തിരിച്ചറിഞ്ഞ പല സമൂഹങ്ങളും ഇന്നത്‌ പിന്തുടരുന്നില്ല. ബ്രാഹ്മണരുടെ കാര്യത്തിൽ സമൂഹത്തിനകത്തുനിന്നുതന്നെ ഒരുപാട്‌ എതിർപ്പുകൾ ഇതിനെതിരെ ഉണ്ടായിട്ടുണ്ടുതാനും.

ഉഗ്രൻ,
I just wanted to make it clear that I'm not passing any judgement in this issue. My intention was just to state what is wrong in this matter of polygyny, and that my thoughts are based on the values that are relevant in the current world

kaalidaasan said...

ഷാന്‍,

ബഹുഭര്യാത്വം എന്നത് ഇസ്ലാമുമായി ബന്ധപ്പെട്ടതോ ബന്ധപ്പെടേണ്ടതോ ആയ വിഷയമല്ല. മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രത്തിന്‌ അത്ര വലിയ പഴക്കമില്ല. കുടുംബം എന്ന സ്ഥാപനമുണ്ടാകുന്നതിനു മുമ്പ് വിവാഹം എന്ന ആചാരം ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് പക്ഷിമൃഗാദികളില്‍ കാണുന്ന പോലെ കുറച്ചു കാലത്തേക്ക് മാത്രമായി നില നിന്നിരുന്ന ഒരു സംവധാനം മാത്രമായിരുന്നു സ്ത്രീപുരുഷ ബന്ധം. സമൂഹം പുരോഗതി പ്രപിച്ചപ്പോള്‍ കുടുംബമായി താമസിക്കുന്നതിന്റെ മേന്മ മനസിലാക്കി അത് സ്വീകരിച്ചു.

ബഹു ഭര്യത്വവും ബഹു ഭര്‍തൃത്വവുമൊക്കെ അതിന്റെ ഭാഗങ്ങളായിരുന്നു. ലോകത്തെ എല്ലാ സമൂഹങ്ങളിലും ബഹു ഭാര്യാത്വം ഉണ്ടായിരുന്നു. ചില സമൂഹങ്ങളില്‍ ബഹു ഭര്‍തൃത്വവും. അതില്‍ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും അനീതികളും മനസിലാക്കിയ ജനങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അതിനെതിരെ പല സമൂഹങ്ങളും നിയമങ്ങളുമുണ്ടാക്കി. ഒരു പുരുഷന്‌ ഒരു ഭാര്യ എന്ന ലളിതവും ആരോഗ്യകരവുമായ വ്യവസ്ഥിതി സ്വീകരിച്ചു. അതൊക്കെ മതങ്ങളുടെ ഇടപെടലുകള്‍ കൊണ്ടുണ്ടയതാണെന്നത് ഭാഗികമായ ശരി മാത്രം. ധാര്‍മ്മികത മതത്തില്‍ നിന്നും വരുന്നു എന്ന് പറയുമ്പോലെ. ഒരു പുരുഷനു ഒരു ഭാര്യ എന്നത് ഒരു പക്ഷെ ക്രിസ്തു മതം മത്രം നിഷ്‌കര്‍ഷിച്ച കാര്യമായിരിക്കാം. പക്ഷെ ഹിന്ദുക്കളും ബുദ്ധമതക്കാരും കുറെയധികം മുസ്ലിങ്ങളും മതമില്ലാത്തവരും ഒരു പുരുഷന്‌ ഒരു ഭാര്യ എന്ന തത്വം സ്വീകരിച്ചത് മതത്തിനു പുറത്താണ്. അത് സ്വയം ആര്‍ജ്ജിത ധാര്‍മ്മികതയോ തിരിച്ചറിവോ ആണ്.


മൊഹമ്മദ് ഇസ്ലാം മതം പ്രചരിപിച്ച സമയത്ത് അറേബ്യയിലെ പുരുഷന്‍ മാര്‍ കണക്കില്ലാതെ വിവാഹം കഴിച്ചിരുന്നു. അത് ഒരു മതവും പിന്തുടര്‍ന്നു കിട്ടിയ ആചാരമായിരുന്നില്ല. ചരിത്രാതീത കാലം മുതല്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്ന ആചാരം ​മാത്രം. മൊഹമ്മദ് ആ ആചാരത്തെ അല്‍പം നിയന്ത്രിച്ച് നാലു കെട്ടാം എന്നു ചുരുക്കി. അത് ഖുറാന്‍ എന്ന വേദപുസ്തകത്തിന്റെ ഭാഗമായപ്പോള്‍ അതൊക്കെ ന്യായീകരികേണ്ട ഗതികേടിലാണു തീവ്ര മുസ്ലിങ്ങള്‍. അവരുടെ ഏറ്റവും വലിയ പോരായ്മ അല്ലെങ്കില്‍ പാളിച്ച ലോക സമൂഹം എന്നത് ആ കാട്ടറബികളുടെ ചിന്താശേഷിയും ബുദ്ധിശക്തിയും മാത്രമുള്ളവരാണെന്നു കരുതുന്നതും.

ഖുറാനിലിതു പോലെ ഒരു സംഗതി പരാമര്‍ശിച്ചില്ലായിരുന്നെകില്‍ ഒരു പക്ഷെ ബഹു ഭാര്യാത്വത്തിനെതിരെ ആദ്യം വാളെടുക്കുന്നവര്‍ മുസ്ലിങ്ങളായിരുന്നേനെ. ഇതിന്റെ പഠം മറ്റൊന്നാണ്. ഇസ്ലാം എന്ന മതത്തിന്റെ ചട്ടക്കൂട്ടിനകത്തു നിന്നു മാത്രമേ അവര്‍ക്കൊരു ലോക വീഷണമുള്ളു എന്നതും.

ക്ഷമ said...

ഒരു സംശയം, മറ്റു വിഭാഗങ്ങളില്‍ ഉള്ള പുരുഷന്മാര്‍ക്ക് ഇല്ലാത്ത തരം ലൈംഗീക ആസക്തി ഒരു വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക് മാത്രം എങ്ങനെയാണ് ഉണ്ടാവുന്നത്? ശാരീരികമായ എന്തെങ്കിലും പ്രത്യേകത നിമിത്തം ആണോ?

kaalidaasan said...

ഉഗ്രന്‍,

ഞാന്‍ ഒരു തര്‍ക്കത്തിനു വേണ്ടിയല്ല ആ കമന്റ് എഴുതിയത്. ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ടാണ്. താങ്കള്‍ പത്ത് വിവാഹം വരെ അനുവദിച്ചു എന്നു പറഞ്ഞെഴുതിയ ലിങ്കില്‍ ഒന്നും കാണുന്നില്ല.

ആകെ കണ്ടത് ഫ്രാന്‍സിലല്ല ജെര്‍മ്മനിയിലാണു 10 വര്‍ഷതേക്കുള്ള ഒരു തല്‍ക്കാലിക നടപടി എന്ന രീതിയില്‍ രണ്ടു വിവാഹം കഴിക്കാന്‍ അനുവദിച്ചു എന്നു വായിച്ചത്. 1600 കളില്‍ മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടില്‍ വരെ ഇന്‍ഡ്യയിലെ ഹിന്ദു സമൂഹത്തിലും ബഹു ഭാര്യാത്വവും ബഹു ഭര്‍തൃത്വവും സമൂഹം അംഗീകരിച്ച ആചാരമായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ അത് വളരെ ചുരുക്കം ഇടങ്ങളിലേ ഉള്ളു.


എന്തായാലും എന്റെ സംശയങ്ങള്‍ നീക്കിയതിനു നന്ദി.

മുസ്ലിങ്ങള്‍ നാലു കല്യാണം കഴിക്കുന്നതിനു പറയുന്ന ന്യായീകരണവും ഈ യുദ്ധകഥയാണ്.

യൂറോപ്പിലുണ്ടായ ആ യുദ്ധത്തില്‍ 11 മില്യണ്‍ ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. പക്ഷെ അതു പോലെ ആള്‍നാശം സംഭവിച്ച യുദ്ധങ്ങള്‍ മൊഹമ്മദ് നടത്തിയിട്ടുണ്ട് എന്നതിനു എന്തെങ്കിലും തെളിവില്ല. മാത്രമല്ല,യൂറോപ്പിലേത് പോലെ ഏക പത്നീവൃതക്കാരയിരുന്ന അറബികള്‍ക്ക് ഒരു പുതിയ നിര്‍ദ്ദേശമെന്ന രിതിയിലുമല്ല നാലു വിവാഹം കഴിക്കാം എന്ന നിയമുണ്ടാക്കിയതും. നാലില്‍ കൂടുതല്‍ വിവാഹം കഴിച്ചിരുന്നവരെ നാലു കഴിക്കാന്‍ അനുവദിക്കുകയാണുണ്ടായത്.
യൂറോപ്പിലുണ്ടായ യുദ്ധത്തേക്കാള്‍ വലിയ യുദ്ധങ്ങള്‍ അതു കഴിഞ്ഞുണ്ടായിട്ടുണ്ട്. അതിനു ശേഷം ബഹു ഭാര്യത്വം അനുവദിക്കേണ്ട തരത്തില്‍ അസന്തുലിതമായ ആള്‍നാശം ഉണ്ടായതായും അറിവില്ല.

പൌരന്‍ said...

ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.

കുരുത്തം കെട്ടവന്‍ said...

Nandana said:*****അത്കൊണ്ട് ഈ ആധുനിക കാലത്തിന് ഒരിക്കലും യോജിച്ചതല്ല രണ്ടാം വിവാഹം****
അതുകൊണ്ടായിരിക്കും ശശി തരൂര്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതും നമ്മുടെ കരുണാനിധി രണ്ടു ഭാര്യമാരെ വെച്ച്‌ പൊറുപ്പിക്കുന്നതും. നമുക്ക്‌ എന്തുമാവാം. കാരണം നമ്മുടെ വേദങ്ങളില്‍ എത്ര കെട്ടാം എന്ന് ഒരു നിശ്ചയവുമില്ലല്ലോ?!! പഴി മുസ്ളീങ്ങള്‍ക്കിരിക്കട്ടെ, കാരണം അവരുടെ വേദത്തില്‍ നാലു വരെ ആകാം എന്നാണല്ലോ!!

CKLatheef said...

പ്രിയ അപ്പൂട്ടന്,

അക്കമിട്ട് പറഞ്ഞ എന്റെ മറുപടിയില്‍ താങ്കള്‍ അതിന്റെ മുഖ്യാംശം എന്നനിലക്ക് നല്‍കിയപ്പോള്‍ ഞാനുദ്ദേശിക്കാത്ത വിധം അതില്‍ ചിലത് വികലമായി പോകുകയും ഇസ്്‌ലാമിക നിയമത്തില്‍നിന്ന് പുറത്താവുകയും ചെതിട്ടുണ്ട് അതുകൊണ്ട് അവമൂന്നും ഒരിക്കല്‍ കൂടി നല്‍കുന്നു.

'ബഹുഭാര്യത്വം ഇവിടെ തുല്യത, വ്യക്തിസ്വാതന്ത്ര്യം, അഭിമാനബോധം എന്നീ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല അതിനാല്‍ അധാര്‍മികമാണ് എന്നാണല്ലോ ചുരുക്കം.

1. ഇസ്‌ലാമില്‍ വൈവാഹികരംഗത്ത് പാലിക്കപ്പെടണ് എന്നാഗ്രഹിക്കുന്നത് തുല്യതയല്ല സന്തുലിത്വമാണ്. കാരണം തുല്യത എന്നത് ധാര്‍മികമൂല്യങ്ങളില്‍ വരുന്നില്ല.(പുര്‍ണമായ തുല്ല്യത സംഭവ്യമല്ല. ഒരു ബൈക്കിന്റെ രണ്ടുചക്രങ്ങള്‍ മുന്നിലും പിന്നുമായി വെക്കുക എന്നത് ബൈക്കിന്റെ സന്തുലിതത്വത്തിന് ആവശ്യമാണ്. തുല്യത അവിടെ രണ്ടും ഒരിടത്ത് വെക്കുക എന്നതാണ്. അപ്പോഴും ഇടുതും വലതും ഉണ്ടാകും.) നീതിയാണ് ധാര്‍മികമൂല്യം. നീതി നിഷേധിക്കപ്പെടുന്നത് അധാര്‍മികമാണ്. സ്ത്രീ സ്ത്രീയുടെ ധര്‍മവും പുരുഷന്‍ പുരുഷന്റെ ധര്‍മവും നിര്‍വഹിക്കുന്നതിലൂടെ ഉത്തമമായ ഒരു കുടുംബമാണ് ഇസ്‌ലാം വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത്.

2. സ്വന്തം ജീവിതവഴിതെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് ഹാനിസംഭവിക്കുന്നു എന്നതാണ് അടുത്ത പ്രശ്‌നം. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് പരിധിനിശ്ചയിക്കപ്പെട്ട വ്യക്തിസ്വതന്ത്ര്യം (എനിക്ക് കൈവീശാനുള്ള വ്യക്തിസ്വാതന്ത്ര്യം അടുത്ത് നില്‍ക്കുന്നവന്റെ മുക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്നാണല്ലോ വസ്തുത). ഇവിടെ രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ് അവസാനിക്കുന്നത്. ആദ്യഭാര്യയുടെയോ അതല്ല പിന്നീട് വരുന്നവളുടെയോ. അത് വ്യക്തമാകേണ്ടതുണ്ട്. രണ്ടും ഇല്ല എന്നാണ് ഇസ്്‌ലാം പറയുന്നത്.

3. അഭിമാനബോധം നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊന്ന്. ആരുടെ. ഒരു സ്ത്രീക്ക് തനിക്ക് അഭിമാനബോധം നഷ്ടപ്പെടും എന്ന് തോന്നുന്നെങ്കില്‍ അത്തരം വിവാഹത്തിന് സമ്മതിക്കേണ്ടതില്ല. ഇനി ആദ്യസ്ത്രീക്കാണെങ്കില്‍ വിവാഹത്തിന് മുമ്പ് അത്തരം ഒരു നിബന്ധന (ഞാന്‍ നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാവതല്ല...) വെക്കാവുന്നതാണ്.

പിന്നെ ഈ അഭിമാനം സാഹചര്യത്തിന്റെ സൃഷ്ടികൂടിയാണ് എന്നുകൂടി എനിക്ക് തോന്നുന്നു. കാരണം ബഹുഭാര്യത്വം അഭിമാനമായികാണുന്ന ഭാര്യമാരും ഭര്‍ത്താക്കന്‍മാരായുള്ള നിരവധി സമൂഹങ്ങള്‍ ലോകത്തുണ്ട്.'

CKLatheef said...

സ്ത്രീകള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്ക് ഹിതമെന്ന് തോന്നിയ ധാര്‍മികസദാചാരം കെട്ടിയേല്‍പ്പിച്ചുകൊടുത്ത ഒരു സമൂഹം എങ്ങനെയാണ് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നത് എന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമല്ല നാം നമ്മുടെ കണ്‍മുമ്പില്‍ കണ്ടതാണ്. ഇതാ ഈ വരികള്‍ ശ്രദ്ധിക്കൂ:

'ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മികമൂല്യങ്ങളിലും സംസ്‌കാരത്തിലും ഉല്‍പാദത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ത്രോയക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്നനിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്.'

ആരാണിത് പറഞ്ഞതെന്ന് ചിലര്‍ക്കെങ്കിലും പെരിസ്‌ത്രോയിക്ക എന്നപദത്തില്‍നിന്നുതന്നെ മനസ്സിലായിക്കാണും. അതേ ഇവിടെ ധാര്‍മികസാദാചരം കണ്ണിലെ കരടായികാണുന്ന ഒരു ദര്‍ശനം ബലപ്രയോഗത്തിലൂടെ ഒരു രാജ്യം കൈവശപ്പെടുത്തി മുന്നോട്ടുപോയപ്പോള്‍ സംഭവിച്ച ദാരുണമായ അവസ്ഥകണ്ട് നേടിയ തിരിച്ചറിവില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ ഗോര്‍ബച്ചേവിന്റെ, പെരിസ്‌ത്രോയിക്ക എന്ന പുസതകത്തില്‍നിന്നെള്ളതാണ് ഈ ഉദ്ധരണികള്‍.

Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...
This comment has been removed by the author.
Sandhu Nizhal (സന്തു നിഴൽ) said...

ഒരു അമ്മയെ അടുത്തറിയാം വളരെ യോഗ്യനായ ഒരു യുവാവ്‌ മായീ മകള്‍ സ്നേഹതിലയീ ,മതം വേറെ യായത്‌ അവര്ക് പ്രശ്നമായിരുന്നില്ല ,എന്നിട്ടും അരക്ഷിതമായിരുന്നു അവരുടെ മനസ്സ് .ഒരു ഗാരണ്ടിയും ഇല്ലല്ലോ എന്നതായിരുന്നു
അവരുടെ വേദന .കാരണം മകള്‍ കണ്ടെത്തിയ പുരുഷന്‍ മുസ്ലീം മതത്തില്‍ നിന്നുള്ളതായിരുന്നു .

മറ്റൊരു സംഭവം ,തന്റെ ഭര്‍ത്താവു മറ്റൊരു സ്ത്രീയോട് ബന്ധം വയ്ക്കുന്നു എന്നു പറഞ്ഞു വീട്ടില്‍ വന്ന മോളോട് ഉമ്മ പറഞ്ഞു ....
നീ തിരിച്ചു പോകൂ അവന്‍ കെട്ടി കൊണ്ട് വന്നാല്‍ എന്ത് ചെയും മോളെ എന്നു .സഹോദരനും ഉപ്പയും അവളോടൊപ്പം നിന്ന് .അവര്‍ പ്രശ്നമാക്കിയപ്പോള്‍ അവന്‍ പറഞ്ഞു ഞാനവളെ കെട്ടാന്‍ പോകുന്നു നിങ്ങളുടെ മോള്‍ക് വേണേല്‍ എന്റെ ചിലവില്‍ കഴിയാം .
കുറെ നാള്‍ അവള്‍ പിടിച്ചു നിന്ന് കുടുംബ കോടതിയില്‍ പോകും എന്നൊക്കെ പറഞ്ഞു .സത്യത്തിന്റെ നഗ്ന മുഖം ഇത്ര ഭീകരം എന്നു കണ്ടു അവള്‍ അവിടെയ്ക് തിരിച്ചു പോയീ മകന്‍ ഉള്ളത് കൊണ്ട് .തന്നെക്കാള്‍ ചെറുപ്പവും സുന്ദരിയുമായ അവളുടെ മുറിയില്‍ നിന്നും ഭര്‍ത്താവു എന്നും എഴുനേറ്റു വരുന്നത് കണ്ടു കൊണ്ട് .അതിലും സഹിക്കാത്തത്‌ അവന്റെ ചുണ്ടിന്‍ കോണിലെ ചിരിയാണെന്ന് അവള്‍ പറയുന്നു .
പെണ്ണിന്റെ നിസഹായത മാത്രമാണ് തന്റെ പങ്കാളിക് മറ്റൊരു ഇണയെ സമ്മതിച്ചു കൊടുക്കേണ്ടി വരുന്നത് .
അറബു നാട്ടിലെ ഒരു ആചാരം കേരളത്തിലേക്ക് എച്ചു കെട്ടിയപ്പോള്‍ ഉണ്ടായ മുഴച്ചു നിക്കല്‍ .
അവളുടെ കണ്ണുനീര്‍ കാണാനുള്ള മുന്കാഴ്ച ദൈവത്തിനു ഉണ്ടായില്ലേ എന്ന ചോധ്യതിനു കിട്ടിയ മറുപടി വിചിത്രമായിരുന്നു .
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ യാണെന്നും ഒരു പെണ്ണിന് കൂടെ ജീവിതം കൊടുക്കുന്നതില്‍ നിന്ന് ആണിനെ പിന്തിരിപ്പിക്കുന്നത് പെണ്ണ് തന്നെ എന്ന് .തനിക്കു കിട്ടിയ ലൈഗീക സുഖവും രക്ഷയും മറ്റൊരാള്‍ക് കൂടി നല്‍കുന്നതില്‍ നിന്ന് പിന്തിരിഞ്ഞു സ്വര്‍ഗം നഷ്ടപെടുതുകയനെനും .തന്റെ ഭാര്യയെ (ഉസ്താദിന്റെ )ആ സ്വര്‍ഗ്ഗ രാജ്യത്തെ കുറിച്ച് പറഞ്ഞു മനസില്ലാക്കി കൊണ്ടിരിക്കയനെന്നും .(അദ്ധേഹത്തിന്റെ ഉസ്താത് ഏഷ്യ നെറ്റ് ടി വി യില്‍ തന്റെ ഭാര്യമാരെയും കൊണ്ട് നടക്കുന്നുണ്ടായിരുന്നു )
അവള്‍ സ്വര്‍ഗം നേടാനയീ അയാള്‍ക് വേണ്ടി ഭാര്യയെ തേടുകയാണെന്നും ............
നിങ്ങളെ പോലൊരു കാലമാടനെ ഒന്നിടവിട്ട് സഹിച്ചാല്‍ മതിയല്ലോ എന്നോര്‍ത്ത് കൊണ്ടാവും എന്നു മുഖത്ത് നോക്കി പറഞ്ഞു പോയീ .
അതിനയാള്‍ പറഞ്ഞു പുരുഷന്റെ ശാരീരിക ആവശ്യങ്ങള്‍ കൂടുതല്‍ ആണ് അതിനെ കുറിച്ച് വായിച്ചു പഠിച്ചു ഭര്‍ത്താവിനു വേണ്ട സ്വൈകര്യം ചെയ്തു സ്വര്‍ഗം നേടൂ .
പുരുഷനാണ് ആവശ്യം കൂടുതല്‍ എന്നു പറഞ്ഞാല്‍ പിന്നെ കഴിഞ്ഞല്ലോ
നിഷ്കളങ്ക പട്ടത്തിന് പഠിക്കുന്ന ഞങ്ങളുണ്ടോ പിന്നെ എതിര്‍ക്കാന്‍ .
നീ പറഞ്ഞാല്‍ ഞങ്ങള്‍ പര്ധായാല്‍ മൂടും
നീ പറഞ്ഞാല്‍ ഞങ്ങള്‍ തീയില്‍ ചാടും
നീ പറഞ്ഞാല്‍ ഞങ്ങള്‍ നിന്നെ ചുമന്നു കൊണ്ടുപോകും .........
നീ പറയാതെ നിന്റെ ഇഷ്ടങ്ങള്‍ അനുസരിച്ച് പാവ കളിക്കും
നാലു മുറികളില്‍ നിരങ്ങി എത്തുന്ന ഉചിഷ്ടാതെ ചിരിച്ചു കൊണ്ടും നേരിടും
പക്ഷെ നിനക്ക് ഞങളുടെ കണ്ണില്‍ നോക്കാന്‍ കഴിയുമോ .............
അതിന്റെ വിഷാദ അഗ്നിയില്‍ നീ ഉരുകി തീര്‍ന് പോകും
അതിനും മാത്രം ധര്മീകത ഉണ്ടെങ്കില്‍ ..........
എനിക്കറിയാവുന്ന അറബി സംസ്കാരം വച്ചാണെങ്കില്‍ ഇവിടെ സ്ത്രീകള്‍ കല്യാനത്തോടെ സാമ്പത്തീക സ്വതന്ത്രം നേടുന്നു .വിവാഹം കഴിച്ചാലും ഒഴിഞ്ഞാലും അവര്ക് പൈസ കിട്ടും .അത് വച്ച് നാല്‍പതുകാരിക്ക് പതിനെട്ടു കാരനേയും കിട്ടും .ഒന്നും രണ്ടും കല്യാണം കഴിച്ച പെന്നുങ്ങള്‍കും കന്യകനെ(!) കിട്ടും ........അല്ല പണതിനാണ് ചോയ്സ് എങ്കില്‍ ധനികനായ കിളവനെയും കിട്ടും അവിടെയാണ് ലത്തീഫ് സ്ത്രീക് സമ്മതം ഇല്ലെങ്കില്‍ വിവാഹ മോചനം ആവശ്യ പെടാം എന്ന ഇസ്ലാമീക നീതി കേരളത്തില്‍ പരിഹാസ്യം ആകുന്നത്‌ .
മൈസൂര്‍ കല്യാണത്തിന്റെ ഇരകള്‍ വീട് നിറഞ്ഞു നില്കുന്നു ....രണ്ടും നാലും കെട്ടുന്നവര്‍ പതിനെട്ടു കാരി മോഞ്ചതിയെ തേടുന്നു ...
പരാതിയില്ല .......മൂനും നാലും കെട്ടി ജീവിതം ആസ്വദിച്ചവര്‍ പീടികതിന്നയിലും കടപുറത്തും കിടന്നുറങ്ങുന്നു ........എനിക്ക് സ്വര്‍ഗം കിട്ടാന്‍ ഒന്ന് പോയീ കെട്ടാന്‍ പറഞ്ഞാലും കെട്ടാന്‍ തയ്യാറല്ല .നാലു ഭാര്യമാരില്‍ പിറന്നു തോന്നിയ പോലെ വളര്‍ന്ന മക്കളുടെ സമുദായം ഇവിടെ നില്കുന്നു എന്നു നോക്കിയാല്‍ കാണാം അതിനു കാരണം .
പിതാവിന്റെ കണ്ണ് കുത്തി പൊട്ടിച്ചു തടവറയില്‍ ഇട്ടും
അര്‍ദ്ധ സഹോദരനെ തോല്‍പ്പിച്ച് അധികാരതിനയീ യുദ്ധം ചെയ്തും
രാജാ വംശങ്ങള്‍ നിലം പൊത്തിയത് അവകാശികള്‍ കൂടിയത് കൊണ്ടാണ് .......ഒരേ പോലെ നീതി നിവര്‍ത്താന്‍
സാധ്യ്മല്ലാത്തത് കൊണ്ടാണ് അതിപ്പോഴും അങ്ങിനെ യുള്ള സമുദായത്തില്‍ തുടരുന്നു
അപകട മരണം എന്നു മാത്രം നമ്മള്‍ അറിയും

Sandhu Nizhal (സന്തു നിഴൽ) said...

Why doesn't law permit a man to marry a second woman?
Because as per law you cannot be punished twice for the same offence!
---