എന്റെ ചിന്തകൾ

Thursday, December 24, 2009

ധ്യാനചിന്തകൾ മാത്രം മതി

മനോരമയിൽ ഒരു കടുകട്ടി ലേഖനം പ്രത്യക്ഷപ്പെട്ടു, സികെ ബാബുവിന്റെ ബ്ലോഗ്‌ പോസ്റ്റിൽ നിന്നാണ്‌ ഞാൻ ഈ ലേഖനത്തിൽ എത്തിയത്‌.

ശാസ്ത്രം വഴി ദൈവവിശ്വാസത്തെ (അതും സ്വന്തം വേദപുസ്തകത്തിലെ ദൈവത്തിലുള്ള വിശ്വാസത്തെ) പ്രചരിപ്പിക്കുക എന്നത്‌ ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം തന്നെ കണ്ടുതുടങ്ങിയ ഒരു പരിപാടിയാണ്‌. ശാസ്ത്രം കണ്ടെത്തുന്ന ഓരോ കാര്യവും എങ്ങിനെ തങ്ങൾക്കനുകൂലമാക്കാമെന്ന് ഇത്തരം 'ഗവേഷണം' നടത്തുന്നവർ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. കുറെ പേർ ശാസ്ത്രത്തിന്റെ ഗ്യാപ്പുകളിലാണ്‌ ദൈവത്തെ കയറ്റിയിരുന്നതെങ്കിൽ ചിലർ ശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ്‌ ദൈവത്തിന്റെ ശക്തിയുടെ ഉദാഹരണമായി കാണിക്കുന്നത്‌. പരിണാമസിദ്ധാന്തം പ്രതിപാദിക്കുന്ന കഥകളും ബിഗ്‌ബാങ്ങ്‌ വിശദീകരിക്കുന്ന വചനവും എന്നുവേണ്ട ഗ്രഹങ്ങളുടെ പരസ്പാരാകർഷണവും ജിയോളജിയും ബയോളജിയും വരെ പുസ്തകത്തിൽ അല്ലെങ്കിൽ കഥകളിൽ കാണിച്ചുതരും.

മനോരമയിലെ പ്രസ്തുതലേഖനവും ഇത്തരത്തിലുള്ള ഒന്നാണ്‌. കേട്ടറിവോ വായിച്ചറിവോ, ഏതാണ്‌ ഈ ലേഖകന്‌ കൂടുതൽ ഉള്ളതെന്നറിയില്ല, എന്തായാലും കുറെ ശാസ്ത്രപദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്‌ അദ്ദേഹം, പക്ഷെ ദൈവം എന്ന് വെച്ചുകെട്ടാവുന്നവ മാത്രം.
ബാബു അതേക്കുറിച്ച്‌ വിശദമായി തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിൽ ഇട്ടിട്ടുണ്ട്‌. അധികം പരിജ്ഞാനം ഇല്ലാത്ത വിഷയങ്ങൾ ആയതിനാൽ ഞാൻ അവയൊന്നും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.

എന്നെ ഏറെ ആകർഷിച്ചത്‌ അതിലെ ആദ്യഭാഗമാണ്‌.

പ്രത്യക്ഷത്തിൽ ശാസ്തൃം ഭാവിയിൽ എത്തിപ്പിടിച്ചേക്കാവുന്ന നേട്ടങ്ങൾ പറഞ്ഞാണ്‌ തുടക്കം. ക്ലോണിങ്ങ്‌ ഫലപ്രദമായി ഉപയോഗിക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നും ആവാസയോഗ്യമായ മറ്റുഗ്രഹങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞേക്കുമെന്നും ഒക്കെ പറയുമ്പോൾ മനുഷ്യന്റെ, ശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചായിരിക്കാം ലേഖകൻ പറയാൻ പോകുന്നത്‌ എന്നൊരു ഫീലിങ്ങ്‌ വന്നേയ്ക്കും.

അപ്പോൾ, പറഞ്ഞുവന്നപ്രകാരം, മനുഷ്യൻ ക്ലോണിങ്ങ്‌ ഫലപ്രദമായി വികസിപ്പിക്കുന്നു, ആവാസയോഗ്യമായ അന്യഗ്രഹങ്ങളിലൊന്നിൽ എത്തുന്നു, ക്ലോണിങ്ങ്‌ ടെക്നിക്‌ ഉപയോഗിച്ച്‌ അവിടെ മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യൻ നടത്തുന്ന ഇത്തരം ക്ലോണിങ്ങ്‌ മൂലം ഉണ്ടാകുന്നത്‌ ആ ഗ്രഹത്തിലെ ആദവും ഹവ്വയും ആയിരിക്കും.

പെട്ടെന്നാണ്‌ നടന്നുപോകുന്നയാൾ റോക്കറ്റിലേയ്ക്ക്‌ ചാടിക്കയറുന്നത്‌.
ദൈവം ആദ്യമായി ഭൂമിയിൽ ആദം-ഹവ്വ ദമ്പതിമാരെ സൃഷ്ടിച്ചതുപോലെ.

കലക്കി.

ഒരു ഉപദേശം കൂടി വരുന്നുണ്ട്‌. ശാസ്ത്രത്തിന്റെ വളർച്ച ദൈവസങ്കൽപത്തിന്‌ എതിരല്ല എന്ന തിരിച്ചറിവ്‌ ഉണ്ടാക്കാനാണ്‌ ഇത്രയും പറഞ്ഞത്‌.

നാം ഈ ചെയ്യുന്ന (ചെയ്യാൻ പോകുന്ന) കാര്യം വെറും കെട്ടുകഥയല്ലെന്നും (സാധ്യമാണെന്നർത്ഥം), അതിനാൽ തന്നെ ഉൽപത്തിപുസ്തകത്തിലെ മനുഷ്യോൽപത്തിയുടെ കഥ കെട്ടുകഥയല്ലെന്നുമാണ്‌ പറഞ്ഞുവരുന്നതെന്ന് ലേഖകൻ!!!!

ചുരുക്കിപ്പറഞ്ഞാൽ ലോജിക്‌ ഏതാണ്ട്‌ ഈ വഴിക്ക്‌ പോകും.
മനുഷ്യൻ ക്ലോണിങ്ങ്‌ കണ്ടുപിടിക്കുന്നു.
മനുഷ്യൻ ആവാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടുപിടിക്കുന്നു.
ക്ലോണിങ്ങ്‌ പ്രയോഗിച്ച്‌ മനുഷ്യൻ അവിടെ ഒരു പെയർ മനുഷ്യജീവികളെ ഉണ്ടാക്കിയെടുക്കുന്നു.
അവരായിരിക്കും ആ ഗ്രഹത്തിലെ ആദവും ഹവ്വയും.
നമ്മുടെ ഉൽപത്തിപുസ്തകത്തിലും ആദവും ഹവ്വയും എന്നുപറയുന്നുണ്ട്‌.
ഉൽപത്തിപുസ്തകം പറയുന്നത്‌ ശരിയാണെന്നതിനു തെളിവായി.

ഞാനവിടെ ഒരു കമന്റ്‌ ഇട്ടു. അവരത്‌ പബ്ലിഷ്‌ ചെയ്യും എന്ന് പ്രതീക്ഷിച്ചല്ല, എന്നാലും ഇത്തരം ലേഖനങ്ങൾ കണ്ടാൽ മിണ്ടാതിരിക്കാൻ കഴിയില്ലല്ലൊ.

ഞാനിട്ട കമന്റ്‌ ഇപ്രകാരം.
Amazing logic!!!!Man invents cloning, man invents a planet suitable for life to sustain, man tries out cloning in that planet, those become the Adam & Eve of that planet, and, surprisingly, lo!!, we have God!!!!
I'm surprised by the sheer ignorance of the writer here. How did God come in the full sequence explained in the first part of the article? Just because he could find an alternate for Adam & Eve?
BTW, does this mean that the Adam & Eve that we've heard of is also an act of cloning by a set of scientists from some other planet? Then what has God to do in this? Isn't it better to worship those scientists? Or are we doing it now?

ഇതിൽ വൃത്തികേടായി എന്തെങ്കിലുമുണ്ടോ? ഞാൻ നോക്കിയിട്ട്‌ ഒന്നും കണ്ടില്ല.
As expected മനോരമയിൽ എന്റെ കമന്റ്‌ വെളിച്ചം കണ്ടില്ല.

ഏതാണ്ട്‌ പത്ത്മുക്കാലിനാണ്‌ ഞാനെന്റെ കമന്റ്‌ ഇട്ടത്‌, 10.41-ലെ മെസേജിനുശേഷം പിന്നെ കാണുന്നത്‌ 11.41-ലെ മെസേജ്‌ ആണ്‌.

സന്തോഷം.
എഴുതിയതിലെ അബദ്ധം ചൂണ്ടിക്കാണിക്കുന്ന കമന്റുകൾ ഒഴിവാക്കണമെന്ന് അവർക്ക്‌ നിർബന്ധമുണ്ടാവാം. ഞാൻ പഴയ കമന്റുകൾ ഒന്നോടിച്ചുവായിച്ചുനോക്കി. ഗുഡ്‌, എക്സലന്റ്‌, ഗ്രേറ്റ്‌ തുടങ്ങിയ കാര്യങ്ങൾ മാത്രമേ അവിടെ കണ്ടുള്ളു. എത്ര എതിർപ്പുകൾ മുങ്ങിപ്പോയിട്ടുണ്ടെന്നറിയില്ല.

ധ്യാനചിന്തകൾ പങ്കുവെയ്ക്കാം എന്നാണ്‌ കമന്റ്ബോക്സിനു മുകളിലെ വാചകം തന്നെ, എന്നുവെച്ചാൽ ഇതുമായി യോജിക്കുന്നവർ മാത്രം മിണ്ടിയാൽ മതിയെന്നർത്ഥം. ധ്യാനചിന്തകൾ മാത്രം മതി, അല്ലാതുള്ളവർ മിണ്ടണ്ട എന്നെഴുതിവെച്ചിരുന്നെങ്കിൽ സമയമെങ്കിലും ലാഭിക്കാമായിരുന്നു.

കൂടെ പറയട്ടെ.... ശാസ്ത്രവും ദൈവവിശ്വാസവും പരസ്പരം പോരടിക്കണമെന്നൊന്നും എനിക്കഭിപ്രായമില്ല. നാം നേടുന്ന അറിവുകൾക്കനുസരിച്ച്‌ നമ്മുടെ സങ്കൽപങ്ങളും രീതികളും മാറണം, മാറിയേ തീരൂ. മനുഷ്യന്റെ നിസാരതയെ ഏറ്റവും നന്നായി നമ്മെ പഠിപ്പിച്ചത്‌ ശാസ്ത്രമാണ്‌, വിശാലമായൊരു ദൈവസങ്കൽപത്തിന്‌ സഹായകമാകാൻ ശാസ്ത്രത്തിനേക്കാൾ കഴിവ്‌ മറ്റൊന്നിനുമില്ലതാനും.
അറിവിനെ എതിർക്കുന്നവർ പിന്തള്ളപ്പെട്ടുപോയേയ്ക്കും.
പക്ഷെ അതിലും അപകടമാണ്‌ പുറകോട്ടുവലിയ്ക്കാൻ തന്നെ അറിവിനെ പ്രയോഗിക്കുന്നത്‌. അറിവില്ലായ്മയേക്കാൾ അപകടം ചെയ്യും അത്‌.

Tuesday, December 15, 2009

ഡിഫിയ്ക്ക്‌ തെറ്റിയാൽ???

ഒരു വലിയ തെറ്റുതന്നെയായേയ്ക്കും.

രാവിലെ നടക്കാനിറങ്ങിയപ്പോൾ (ഹൊ, ഈ 'ബാഡി'യിലും കൊളസ്ട്രോളുണ്ടേ... സന്തോഷിച്ചാട്ടെ) കണ്ട ഒരു പോസ്റ്ററാണ്‌ വിഷയം. എന്റെ മൊബൈലിലെ ക്യാമറ വല്യ ഗുണമുള്ളതല്ലാത്തതിനാൽ ഫോട്ടോ പിടിക്കാൻ പറ്റിയില്ല.
DYFI സംസ്ഥാന സമ്മേളനം.
ജനുവരി 8-11.
നല്ല വെള്ള പോസ്റ്ററിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്‌. ചെ ഗ്വേരയുടെ പടം (ക്യാരിക്കേച്ചർ) താഴെ ചെറിയ അക്ഷരങ്ങളിൽ കാര്യപരിപാടികൾ

കലാപരിപാടികൾ, കായികമൽസരങ്ങൾ, ചർച്ചകൾ, പൊതുസമ്മേളനം, പൊതുയാഗം, മാർച്ച്‌.

ഉള്ളൂർ ഏരിയാകമ്മിറ്റിയുടെ വക പോസ്റ്റർ. (പരിപാടികളുടെ മുഴുവൻ ലിസ്റ്റ്‌ ഓർമ്മയില്ല, ഫോട്ടോ എടുത്തുമില്ല, ക്ഷമിക്കണം)

അലക്ഷ്യമായി വായിച്ച്‌ നടന്നുനീങ്ങവെ പെട്ടെന്നൊരു പുനർചിന്ത.
വീണ്ടും പോസ്റ്റർ ചെന്നുവായിച്ചു. ഞാൻ വായിച്ചതിന്റെ കുഴപ്പമായിരിക്കുമോ?

അല്ല, നല്ല തെളിവുള്ള അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്‌.
പൊതുയാഗം തന്നെ.

ഡിഫി യാഗം നടത്താൻ പോകുന്നെന്നോ? ആരായിരിക്കുമാവോ യാഗത്തിന്റെ യജമാനൻ?

അധികം ആലോചിക്കാനൊന്നുമില്ലെന്നറിയാം. സംഗതി മറ്റേ പിശാശ്‌ തന്നെ, അച്ചടിപിശാശ്‌.

പൊതുയോഗം എന്നത്‌ പൊതുയാഗം ആയിപ്പോയി.

ചില്ലറ തെറ്റുകൾ ആർക്കും പറ്റാം. എഴുതുമ്പോൾ കൃത്യമായി സ്പെല്ലിങ്ങും മറ്റും നോക്കി എഴുതുന്നത്‌ അത്ര എളുപ്പമല്ല. മൈക്രോസോഫ്റ്റിന്റെ ഓട്ടോകറക്റ്റ്‌ ഉള്ളതിൽ പിന്നെ ഇംഗ്ലീഷിലെ ഒരു വാക്കിന്റെ കൃത്യമായ സ്പെല്ലിങ്ങ്‌ ആർക്കും അറിയാതായിരിക്കുന്നു, കുറഞ്ഞപക്ഷം സോഫ്റ്റ്വെയർ വയറന്മാർക്ക്‌.

പക്ഷെ നല്ലരീതിയിൽ പ്രൂഫ്‌റീഡിങ്ങ്‌ കഴിഞ്ഞല്ലെ ഇത്തരം ഫ്ലെക്സുകൾ പബ്ലിഷ്‌ ചെയ്യേണ്ടത്‌, പ്രത്യേകിച്ചും പൊതുജനം കാണുന്നുണ്ട്‌ എന്ന അവസ്ഥയിലെങ്കിലും. അതും പത്രങ്ങളിലേതുപോലെ നെടുനെടുങ്കൻ ലേഖനമൊന്നുമല്ലല്ലൊ ഇത്‌, വിട്ടുപോകാൻ. അപ്പോൾ തെറ്റുകൾ വെറും തെറ്റുകളല്ല, മാപ്പില്ലാത്ത അശ്രദ്ധയാണ്‌, വിവരക്കേടാണ്‌.

അശ്രദ്ധ എന്നുപറഞ്ഞ്‌ തള്ളാം, പക്ഷെ വാക്കിന്റെ അർത്ഥം തന്നെ മാറിയാലോ? ഒരു അക്ഷരം മാറിയോ വിട്ടുപോയോ അർത്ഥമില്ലാത്ത വേറൊരു വാക്കാവാം, പക്ഷെ അർത്ഥം തന്നെ മാറിപ്പോകുന്ന, വിപരീതാർത്ഥം വരുന്ന മറ്റൊരു വാക്കായി പരിണമിച്ചാലോ?

അതും പോട്ടെ, പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനിലപാടുകൾക്ക്‌ വിരുദ്ധമായൊരു അർത്ഥം വന്നാലോ?

കഷ്ടം എന്നേ പറയാനാവൂ. വിവരമില്ലായ്മ ക്ഷമിക്കാം, അന്തമില്ലായ്മ?

നോട്ടീസുകളിലും പബ്ലിക്‌ ബോർഡുകളിലും ഉള്ള വങ്കത്തരങ്ങൾ പലതവണ നേരിട്ടും ഫോർവേർഡ്‌ മെയിലുകളായും കണ്ടിട്ടുണ്ട്‌. പബ്ലിക്‌ ബോർഡുകൾ അധികവും കൈ കൊണ്ട്‌ എഴുതുന്നതാണെന്നതിനാൽ തെറ്റുകൾ സഹജം. എഴുതുന്നയാളുടെ പ്രസ്തുത ഭാഷയിലുള്ള അക്ഷരാഭ്യാസവും തെറ്റുകൾക്ക്‌ കാരണമാവാം.
ഭാഷയിലെ അക്ഷരങ്ങൾ അറിയില്ലെങ്കിൽ സാധാരണയായി ബോർഡെഴുത്തുകാർ ആശ്രയിക്കുന്നത്‌ ലോക്കലി ലഭ്യമായ ഭാഷയറിയാവുന്ന ഒരാളെയായിരിക്കും. അയാൾ 'വരച്ചുകൊടുക്കുന്ന' അക്ഷരങ്ങൾ അതേപടി ബോർഡിൽ കലാപരമായി എഴുതുക എന്നതായിരിക്കും ബോർഡെഴുത്തുകാർ ചെയ്യുക.

കർണാടക ആർടിസിയുടെ ബസിൽ ഏർനകുലം എന്നെഴുതിക്കണ്ടിട്ടുണ്ട്‌. കന്നഡിഗൻ പറഞ്ഞുകൊടുത്തത്‌ അത്തരത്തിലായിരിക്കാം, പക്ഷെ ഏതു മലയാളിയാണാവോ എറണാകുളം എന്നാണ്‌ ആ സ്ഥലത്തിന്‌ പറയുക എന്നറിയാത്ത മഹാൻ?

പഴനിയിൽ കണ്ടിട്ടുള്ള ഒരു ബോർഡാണ്‌. സ്ത്രീകളുടെ ടോയ്‌ലെറ്റിലേയ്ക്കുള്ള വഴി കാണിച്ചുകുണ്ടുള്ള ബോർഡിൽ എഴുതിയത്‌ വായിച്ചാൽ ഗ്നൂക്കൾ എന്നെഴുതിയതുപോലിരിക്കും. (ഇപ്പോഴത്‌ ശരിയാക്കിയോ എന്നറിയില്ല, അങ്ങോട്ടൊക്കെ പോയിട്ട്‌ കൊല്ലം പത്തിരുപത്‌ കഴിഞ്ഞു) സ്ത്രീ എന്ന് കൂട്ടക്ഷരത്തിൽ മലയാളി എഴുതിക്കൊടുത്തത്‌ പാവം തമിഴന്റെ തലകറക്കിയത്‌ മനസിലാക്കാം. അത്‌ തിരുത്താനറിയാവുന്നവർ ആ പ്രദേശത്ത്‌ ഇല്ലായിരിക്കാം എന്നതും മനസിലാക്കാം

വന്നുവന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലും ഇത്തരം വങ്കത്തരങ്ങൾ കാണാതെ പോകുന്നുണ്ട്‌, അത്‌ വിദ്യയ്ക്കുതന്നെ അപമാനമാണ്‌. ബാംഗ്ലൂരിലെ പല സ്കൂളുകളുടെയും ബോർഡുകൾ വായിച്ചാൽ ചിരിച്ചു മണ്ണു മാത്രമല്ല, ഭൂമിയുടെ അടിയിലുള്ള പെട്രോൾ വരെ കപ്പും.
Clasass I-XI എന്നുവരെ എഴുതിക്കണ്ടിട്ടുണ്ട്‌.

ഒരു ചെറിയ കാര്യം കൂടി പറഞ്ഞ്‌ നിർത്താം.
ബാംഗ്ലൂരിലുണ്ടായിരുന്ന കാലത്ത്‌ കോറമംഗലയിലെ ഒരു സ്കൂളിന്റെ ബോർഡ്‌ (പരസ്യമല്ല, സ്കൂളിന്റെ മുന്നിൽ വെച്ചിരിക്കുന്ന ബോർഡ്‌ തന്നെ) കാണാറുണ്ടായിരുന്നു. ആ സ്കൂൾ ഇപ്പോഴും അതേ ബോർഡ്‌ വെച്ചുതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ്‌ എന്റെ വിശ്വാസം.
സ്കൂളിന്റെ പേര്‌ ലിറ്റിൽ ഫീറ്റ്‌ എന്നാണ്‌. മോണ്ടിസോറി, എൽകെജി, യുകെജി തുടങ്ങിയവ ആയിരിക്കാം അവിടെ. കുഞ്ഞിക്കാലുകൾ എന്നർത്ഥം ആയിരിക്കാം ഉദ്ദേശ്യം.

ഈ ബോർഡ്‌ കാണിച്ച്‌ ഞാനെന്റെ ഭാര്യയോട്‌ പറഞ്ഞിട്ടുണ്ട്‌, ഫീസില്ല എന്നുപറഞ്ഞാൽപ്പോലും എന്റെ മകനെ ഞാനിവിടെ ചേർത്തില്ല.
ഇംഗ്ലീഷിലെ വാക്കുകളുടെ അർത്ഥം പോലും അറിയാത്ത ഈ സ്കൂളിൽ ചേർന്നാൽ എന്റെ മകനെ അവരെന്താണ്‌ പഠിപ്പിക്കുക?

പ്രശ്നം വിശദീകരിക്കാം.

ലിറ്റിൽ ഫീറ്റ്‌ എന്നുപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഫീറ്റ്‌ എന്നതിന്റെ സ്പെല്ലിങ്ങ്‌ ആണ്‌ പ്രശ്നക്കാരൻ.അവരുപയോഗിച്ചിരിക്കുന്ന വാക്ക്‌ FEAT എന്നാണ്‌.

FEETഉം FEATഉം തമ്മിലുള്ള വ്യത്യാസം അറിയാത്ത ഇവർ എന്താണ്‌ കുട്ടികളെ പഠിപ്പിക്കുക?

തെറ്റുപറ്റാം, പക്ഷെ അശ്രദ്ധമൂലമുള്ള തെറ്റുകൾ, പ്രത്യേകിച്ചും അവ പരിഹരിക്കാതെ കിടക്കുമ്പോൾ, മാപ്പില്ല.